ന്യൂദല്‍ഹി: നിഷേധാത്മക നിലപാട് തുടരുന്ന പാക്കിസ്ഥാനെ ഒഴിവാക്കി സാര്‍ക്ക് കൂട്ടായ്മ സാധ്യമാക്കുമെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്കി. പാക്കിസ്ഥാനില്ലാത്ത തെക്കനേഷ്യന്‍ രാജ്യങ്ങളുടെ കൂട്ടായ്മയ്ക്ക് ഇന്ത്യ നേതൃത്വം നല്‍കുമെന്ന് കേന്ദ്ര വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കര്‍. പാക്കിസ്ഥാന്റെ പേരു പരാമര്‍ശിക്കാതെ അയല്‍രാജ്യമെന്ന് വിശേഷിപ്പിച്ചാണ് വിദേശകാര്യ സെക്രട്ടറി പുതിയ നീക്കത്തിന്റെ സൂചന നല്‍കിയത്.
പാക്കിസ്ഥാനെ ഒറ്റപ്പെടുത്തി മാറ്റിനിര്‍ത്തി മറ്റു തെക്കനേഷ്യന്‍ രാജ്യങ്ങളെയെല്ലാം ഒരുമിച്ചു ചേര്‍ക്കുകയാണ് ലക്ഷ്യം. ഇതിനായി ബംഗാള്‍ ഉള്‍ക്കടലിന്റെ തീരത്തുള്ള രാജ്യങ്ങളുടെ കൂട്ടായ്മയായ ബിംസ്റ്റക്കിന്റെ സഹായവും ഇന്ത്യയ്ക്കുണ്ടാകും. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും മാത്രമാണ് ബിംസ്റ്റക് കൂട്ടായ്മയിലില്ലാത്ത സാര്‍ക്ക് അംഗരാജ്യങ്ങള്‍.
മേഖലയിലെ അംഗരാജ്യങ്ങള്‍ക്കിടയിലെ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഇത്തരം കൂട്ടായ്മകളുടെ അന്തസത്ത തകര്‍ക്കുകയാണ് പാക്കിസ്ഥാനെന്നാണ് ഇന്ത്യയുടെ ആക്ഷേപം. മേഖലയിലെ സഹകരണം ശക്തമാക്കുന്നതിന് പാക്കിസ്ഥാനാണ് തടസം. അംഗരാജ്യങ്ങള്‍ തമ്മിലുള്ള റെയില്‍ ബന്ധം വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതി കാഠ്മണ്ഡുവിലെ സാര്‍ക്ക് സമ്മേളനത്തില്‍ പാക്കിസ്ഥാന് തടഞ്ഞു. ഇത്തരം നടപടികള്‍ സ്വീകരിക്കുന്ന ഒരു രാജ്യത്തെ മേഖലയുടെ ബന്ധം ശക്തമാക്കുന്നതിനുള്ള ഫോറത്തില്‍ എങ്ങനെ ഉള്‍ക്കൊള്ളിക്കാനാകുമെന്ന് ജയശങ്കര്‍ ചോദിച്ചു.
അയല്‍രാജ്യങ്ങള്‍ തമ്മിലുള്ള നല്ല ബന്ധം ശക്തിപ്പെടുത്തുന്ന നടപടികളുമായി ഇന്ത്യ മുന്നോട്ടുപോകും. ചൈന, ബംഗ്ലാദേശ്, ഇന്ത്യ, മ്യാന്മാര് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന പദ്ധതി ഉള്‍പ്പെടെ സുഗമമായി പോകുമെന്നും ജയശങ്കര്‍ വ്യക്തമാക്കി. തെക്കനേഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ പാക്കിസ്ഥാനെ പൂര്‍ണമായി ഒറ്റപ്പെടുത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യമെന്ന് വിദേശകാര്യ സെക്രട്ടറിയുടെ വാക്കുകളില്‍ നിന്നു വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: