പത്തനംതിട്ട: എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റില്‍ ഉള്‍പ്പെട്ട 100 ഏക്കര്‍ ഭൂമി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് അവകാശപ്പെട്ടതെന്നും ഇത് തിരികെ നല്‍കണമെന്ന് ബിലീവേഴ്സ് ചര്‍ച്ച് അധികൃതരോട് അഭ്യര്‍ത്ഥിക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്. പത്തനംതിട്ട പ്രസ് ക്ലബ്ബില്‍ ‘ശബരിമല സുഖദര്‍ശനം’ ചര്‍ച്ചാ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എരുമേലിയില്‍ ദേവസ്വം ബോര്‍ഡിന് 140 ഏക്കര്‍ ഭൂമിയാണ് ഉണ്ടായിരുന്നതെന്ന് പഴയ രേഖകളില്‍ പറയുന്നു. ഇപ്പോള്‍ ക്ഷേത്രഭൂമിയടക്കം 14 ഏക്കര്‍ മാത്രമാണുള്ളത്. ബിലീവേഴ്സ് ചര്‍ച്ചിന്റെ അധീനതയിലുള്ള ചെറുവള്ളി എസ്റ്റേറ്റില്‍ ദേവസ്വം ബോര്‍ഡ് ഭൂമിയും ഉള്‍പ്പെടുന്നതായി രാജമാണിക്യം റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു. ഈ ഭൂമി തിരികെ നല്കാന് ബിലീവേഴ്സ് ചര്‍ച്ച് തയ്യാറാകുമെന്നാണ് പ്രതീക്ഷ. ഇവിടെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രി പണിയാനാണ് ആഗ്രഹം. അയ്യപ്പദര്‍ശനത്തിന് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആധുനിക ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാക്കുകയെന്നത് ബോര്‍ഡിന്റെ കടമയാണ്. ഈ വിഷയം ദേവസ്വം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മണ്ഡല, മകരവിളക്ക് ഉത്സവകാലത്ത് ദര്‍ശനത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ കുടിവെള്ളവും അന്നദാനവും ലഭ്യമാക്കാന്‍ ദേവസ്വം ബോര്‍ഡിന് കഴിയുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച പ്രയാര്‍, മറ്റ് ഭക്തജന സംഘടനകള്‍ അന്നദാനം നടത്തുന്നതിനെ എതിര്‍ക്കില്ലെന്നും പറഞ്ഞു. ദേവസ്വം ബോര്‍ഡിന്റെ ചുമതലയില്‍ ശുദ്ധജല വിതരണത്തിന് 11 യൂണിറ്റുകള്‍ സ്ഥാപിച്ചു. ഇതിനുപുറമെ ചുക്കുവെള്ള വിരണത്തിനും കൂടുതല്‍ സൗകര്യം ഒരുക്കി. വനം വകുപ്പിന്റെ നിലപാടാണ് കുപ്പിവെള്ള വിതരണത്തിന് തടസം ഉണ്ടാകുന്നതിനുള്ള സാഹചര്യം സൃഷ്ടിച്ചത്.
ഭക്തജനങ്ങളുടെ സൗകര്യാര്‍ത്ഥം ദര്‍ശന സമയം അഞ്ച് മണിക്കൂര്‍ വര്‍ദ്ധിപ്പിച്ചു. രൂപയുടെ വിനിമയ സൗകര്യത്തിനായി സന്നിധാനത്ത് മൂന്ന് എടിഎമ്മുകള്‍ ആരംഭിച്ചു. ഇവയുടെ എണ്ണം വര്ദ്ധിപ്പിക്കുും. പ്രസാദം വാങ്ങുന്നതിന് തീര്‍ത്ഥാടകര്‍ക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാം. ശബരിമലയുടെ പാരമ്പര്യവും പരിശുദ്ധിയും നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് ക്ഷേത്രത്തിന്റെ പേര് ശ്രീഅയ്യപ്പക്ഷേത്രമെന്ന് പ്രഖ്യാപിക്കാന്‍ ദേവസ്വം ബോര്‍ഡ് തീരുമാനിച്ചതെന്നും, നിയമോപദേശം തേടി ആവശ്യമെങ്കില്‍ ഇതു സംബന്ധിച്ച ഗസറ്റ് വിജ്ഞാപനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: