ശബരിമല: ശബരിമല ക്ഷേത്രത്തിന്റെ പേരുമാറ്റി ഉത്തരവിറക്കിയ ദേവസ്വംബോര്‍ഡ് നടപടിയില്‍ വ്യാപക പ്രതിഷേധം. ഈവര്‍ഷം ഒക്ടോബര്‍ അഞ്ചിന് ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് ഈ വിവാദതീരുമാനം. ആറിന് ദേവസ്വം ബോര്‍ഡ് സെക്രട്ടറി ഇറക്കിയ ഉത്തരവിലാണ് ക്ഷേത്രത്തിന്റെ പേര് മാറ്റയതായി അറിയിച്ചിട്ടുള്ളത്.
ശബരിമല ധര്‍മ്മശാസ്താ ക്ഷേത്രം എന്ന പേര് മാറ്റി ശബരിമല ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം എന്നാക്കിയെന്നാണ് ഉത്തരവില്‍ പറയുന്നത്. ദേവസ്വം ബോര്‍ഡിന് കീഴില്‍ ധാരാളം ശാസ്താ ക്ഷേത്രങ്ങളുണ്ടെങ്കിലും ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം ഇനി ഒന്നേ ഉണ്ടാകുകയുള്ളുവെന്നും ഉത്തരവിലുണ്ട്. ദേവസ്വം രേഖകളിലും മറ്റും ഇനി മുതല്‍ ശബരിമല ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം എന്നായിരിക്കുമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. തുടര്‍ന്നുള്ള എല്ലാ എഴുത്തുകുത്തുകളും ഇങ്ങനെയായിരിക്കണമെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ദൈവഹിതപ്രകാരമുള്ള തന്റെ ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം അയ്യപ്പസ്വാമി ശബരിമലയില്‍ ചെന്ന് വിലയം പ്രാപിക്കുക വഴി ശബരിമല ശ്രീ ധര്‍മ്മശാസ്താക്ഷേത്രം ശ്രീ അയ്യപ്പസ്വാമി ക്ഷേത്രമായി മാറിയെന്ന ഐതിഹ്യവും ഉത്തരവില്‍ ചേര്‍ത്തിട്ടുണ്ട്. ആചാരാനുഷ്ഠാനങ്ങള്‍ മറികടന്ന് തീര്‍ത്ഥാടകരുടെയും ഗുരുസ്വാമിമാരുടെയും പൊതുജനാഭിപ്രായവും തേടാതെയുള്ള നടപടിയില്‍ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.
തീര്‍ത്ഥാടനകാലം ആരംഭിക്കുന്നതിന് മുമ്പ് ഏറെ തിടുക്കത്തിലാണ് പുതിയ തീരുമാനം ബോര്‍ഡ് കൈക്കൊണ്ടത്. ഏറെ ഗോപ്യമായി കൈക്കൊണ്ട തീരുമാനം അധികാര ദുര്‍വിനിയോഗമാണെന്ന് ചൂണ്ടിക്കാട്ടി വിവിധ സംഘടനകളും രംഗത്തെത്തി. ക്ഷേത്രത്തിന്റെ പേര് മാറ്റുന്നത് സംബന്ധിച്ച് സര്‍ക്കാരിനോട് ആലോചിക്കേണ്ട കാര്യമില്ലെന്നും സ്വയംഭരണാധികാരമുള്ള ബോര്‍ഡിന് അതിന് അവകാശമുണ്ടെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് പറഞ്ഞു. അതേസമയം, വിഷയത്തില്‍ തത്ക്കാലം പ്രതികരിക്കാനില്ലെന്ന് ശബരിമല തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. തീര്‍ത്ഥാടനകാലത്ത് വിവാദങ്ങള്‍ ഒഴിവാക്കപ്പെടണമെന്നും പ്രശ്നം പഠിച്ചശേഷം പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചുരുങ്ങിയ കാലയളവിലേക്ക് സര്‍ക്കാര്‍ നോമിനികളായി കടന്നുവരുന്ന ദേവസ്വം ബോര്‍ഡിന് ആചാരാനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തീരമാനമെടുക്കാനാവില്ലെന്ന നിലപാടിലാണ് കേരള സ്റ്റേറ്റ് പെന്‍ഷനേഴ്സ് കോണ്‍ഫഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ആര്. ഷാജി ശര്‍മ്മ. ശ്രീധര്‍മ്മ ശാസ്താവിന്റെ മൂലമന്ത്രം ഉപയോഗിച്ച് പ്രതിഷ്ഠ നടത്തിയതും സ്ഥിരമായി ഉപയോഗിച്ച് വരുന്നതുമായ ഈ ക്ഷേത്രത്തിന്റെ പേര് എങ്ങനെ മാറ്റാന്‍ കഴിയുമെന്നാണ് മറ്റ് ഭക്തജന സംഘടനകളുടെ നിലപാട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: