ബെംഗളൂരു: സോളാര്‍ തട്ടിപ്പ് കേസില്‍ തനിക്കെതിരെയുള്ള വിധി സ്റ്റേ ചെയ്യണമെന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആവശ്യം ബംഗളൂരു കോടതി തള്ളി. വിധി നടപ്പിലാക്കാന്‍ ജനുവരി വരെ സമയമുള്ളതിനാല്‍ സ്റ്റേയുടെ ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. അതേസമയം കേസില്‍ ഡിസംബര്‍ ആറിന് നേരിട്ട് ഹാജരാകാന്‍ കോടതി ഉമ്മന്‍ചാണ്ടിയോട് ആവശ്യപ്പെട്ടു. എന്നാല്‍ അസൗകര്യം ഉണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ഇത് 13 ലേക്ക് മാറ്റി നല്കി. അഡീഷണല്‍ സിറ്റി സിവില്‍ ആന്‍ഡ് സെഷന്‍സ് ജഡ്ജി എം ആര് ചെന്ന കേശവയുടേതാണ് ഉത്തരവ്.
ബംഗളൂരുവിലെ മലയാളി വ്യവസായി എംകെ കുരുവിള നല്കിയ പരാതിയില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ ആറുപേര്‍ക്കാണ് ബംഗളൂരു കോടതി ശിക്ഷ വിധിച്ചത്. എന്നാല്‍ ശിക്ഷാവിധി സ്റ്റേ ചെയ്യണമെന്നും തന്നെക്കൂടി ഉള്‍പ്പെടുത്തി വീണ്ടും വാദം കേള്‍ക്കണമെന്നും ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി ഹര്‍ജി നല്കി. സോളാര്‍ സാങ്കേതിക വിദ്യയില്‍ തന്നെ സംരംഭകനാക്കാമെന്ന് വാഗ്ദാനം നല്കി ഒരുകോടി മുപ്പത്തിയഞ്ച് ലക്ഷം തട്ടിയെടുത്തു എന്നായിരുന്നു കുരുവിള നല്കിയ പരാതി. ഉമ്മന്‍ചാണ്ടിയാണ് ഇതിനായുള്ള കമ്പനി ശുപാര്‍ശ ചെയ്തതെന്നും കുരുവിള ആരോപിച്ചിരുന്നു.
കേസില്‍ പലിശയടക്കം കുരുവിളക്ക് 1.61 കോടി രൂപ നല്‍കണമെന്നായിരുന്നു ബംഗളൂരു കോടതിയുടെ ഉത്തരവ്. വിചാരണക്കിടെ ഉമ്മന്‍ചാണ്ടിക്ക് രണ്ട് തവണ സമന്‍സ് അയച്ചെങ്കിലും അദ്ദേഹം കോടതിയില്‍ ഹാജരാകാന്‍ കൂട്ടാക്കിയിരുന്നില്ല. തുടര്‍ന്ന് മാര്‍ച്ച് 22 ന് കേസ് പരിഗണിക്കുന്നുവെന്ന് കാണിച്ച് കോടതി വീണ്ടും സമന്‍സയച്ചു. എന്നാല്‍ ഈ സമന്‍സ് ഏപ്രില്‍ 24 നാണ് കൈപ്പറ്റിയതെന്നാണ് ഉമ്മന്‍ചാണ്ടിയുടെ വാദമെങ്കിലും ഏപ്രില്‍ 23 ന് ഉമ്മന്‍ചാണ്ടി അഭിഭാഷകന് വക്കാലത്ത് നല്കിയിട്ടുണ്ടെന്നത് വ്യക്തമാക്കുന്ന രേഖകള്‍ പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: