ന്യൂദല്‍ഹി: നോട്ട് നിരോധന വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിപക്ഷ ബഹളം തുടരുന്നു. തിങ്കളാഴ്ചയും കാര്യമായ നടപടിക്രമങ്ങളിലേക്ക് കടക്കാനാവാതെ ഇരുസഭകളും പിരിഞ്ഞു. ലോക്സഭയും രാജ്യസഭയും നിരവധി തവണ നിര്‍ത്തിച്ചു.
കാണ്‍പൂര്‍ റെയില്‍ അപകടത്തില്‍ മരിച്ചവര്‍ക്ക് ആദാരാഞ്ജലി അര്‍പ്പിക്കണമെന്നാവശ്യപ്പെട്ട് ഇരുസഭകളിലും പ്രതിപക്ഷം തിങ്കളാഴ്ച ബഹളമുണ്ടാക്കി. എന്നാല്‍, മരണസംഖ്യ ഉയര്‍ന്നുകൊണ്ടിരിക്കുന്ന സമയത്ത് ഇത്തരം ആവശ്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു.
അടിയന്തര പ്രമേയത്തിന്മേല് റൂള്‍ 56 അനുസരിച്ച് വോട്ടിങ് നടത്തണമെന്ന് ലോക്സഭയില്‍ പ്രതിപക്ഷം ആവശ്യപ്പെട്ടു. വോട്ടിങ്ങോടെയുള്ള അടിയന്തര പ്രമേയം അനുവദിക്കാനാവില്ലെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത്കുമാര്‍ പറഞ്ഞു.
സഭ നടത്തണമെന്നും ചര്‍ച്ച വേണമെന്നും പ്രതിപക്ഷത്തിന് ആഗ്രഹമില്ലെന്നും പാര്‍ലമെന്റ് സ്തംഭിപ്പിക്കുക മാത്രമാണ് അവരുടെ ലക്ഷ്യമെന്നും രാജ്യസഭയില്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
സഭയില്‍ വരും ദിവസങ്ങളില്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് ഇന്ന് രാവിലെ ചേരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം തീരുമാനിക്കും. പാര്‍ലമെന്റിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ ബുധനാഴ്ച രാവിലെ പ്രതിപക്ഷ ധര്‍ണയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: