കൊച്ചി: പത്തനംതിട്ട കോന്നി വാകയാര്‍ ആസ്ഥാനമായ പോപ്പുലര്‍ ഫിനാന്‍സ്, നാലു കടലാസ് കമ്പനികള്‍ വഴി നിക്ഷേപമായി സമാഹരിച്ച 2500 കോടി രൂപയില്‍, 1600 കോടി രൂപയ്ക്കും ആസ്തിയില്ല.
പോപ്പുലര്‍ ട്രേഡേഴ്സ്, പോപ്പുലര്‍ പ്രിന്റേഴ്സ്, പോപ്പുലര്‍ ഡീലേഴ്സ്, പോപ്പുലര്‍ എക്സ്പോര്‍ട്സ് എന്നിവയാണ് കടലാസ് കമ്പനികള്‍. പോപ്പുലര്‍ ട്രേഡേഴ്സിന് കോന്നിയില്‍ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റുണ്ട്-അത്രമാത്രം.
കേരള മണി ലെന്‍ഡേഴ്സ് ആക്ടിന് (കെഎംഎല്‍) കീഴില്‍ വരുന്ന പോപ്പുലറിന് സ്വര്‍ണപ്പണയ വായ്പയ്ക്കേ അനുമതിയുള്ളൂ; നിക്ഷേപം സ്വീകരിക്കാന്‍ അനുവാദമില്ല. ഇത് മറച്ചുവച്ചാണ്, കടലാസ് കമ്പനികളുടെ പേരില്‍ നിക്ഷേപം വാങ്ങി ജനത്തെ പറ്റിക്കുന്നത്. പോപ്പുലര്‍ ഫിനാന്‍സിന്റെ ബോര്‍ഡുള്ള ഒരിടത്തും, കടലാസ് കമ്പനികളുടെ ബോര്‍ഡില്ല.
പോപ്പുലറിന് കേരളത്തില്‍ 195, തമിഴ്നാട്ടില്‍ 17, മഹാരാഷ്ട്രയില്‍ ഒന്‍പത്, ബംഗളൂരുവില്‍ 24, ദല്‍ഹിയില്‍ ആറ് ശാഖകളാണുള്ളത്. ഇവിടെയെല്ലാം പോപ്പുലര്‍ ഫിനാന്‍സിന്റെ പേരിലാണ് ശാഖകളെങ്കിലും, പോപ്പുലര്‍ ട്രേഡേഴ്സ് എന്ന കടലാസ് കമ്പനിയുടെ പേരിലാണ് ടേം ലോണ്‍ ആയി, നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നത്. നിക്ഷേപങ്ങള്‍ വായ്പയായി സ്വീകരിക്കുന്ന ഞൊണുക്കു വിദ്യയ്ക്ക് ഉദാഹരണം: അടൂര്‍ ശാഖയ്ക്ക് ഫെഡറല്‍ ബാങ്കിന്റെ അടൂര്‍ ശാഖയില്‍ രണ്ട് അക്കൗണ്ടുകളുണ്ട്. പോപ്പുലര്‍ ഫിനാന്‍സിന്റേത് 10420200006078; പോപ്പുലര്‍ ട്രേഡേഴ്സിന്റേത്, 10420200006086. പോപ്പുലര്‍ ട്രേഡേഴ്സിന്റെ അക്കൗണ്ടില്‍ വന്ന പണം പോപ്പുലര്‍ ഫിനാന്‍സിലേക്ക് മാറ്റിയും ഫിനാന്സിലേക്കു വന്നത് തിരിച്ചുമാറ്റിയും ചെലവാക്കുന്നു. പോപ്പുലര്‍ ട്രേഡേഴ്സില്‍ വന്ന പണം, ഫിനാന്‍സിലേക്ക് മാറ്റുന്നത് മാനേജിങ് പാര്‍ട്ട്ണറുടെ വായ്പയായിട്ടാണ്.
പോപ്പുലര്‍ ഫിനാന്‍സിന് പോപ്പുലര്‍ മിനി ഫിനാന്‍സ് എന്ന സബ്സിഡിയറിയുണ്ട്. ഇതിലെ തട്ടിപ്പിന്റെ ഉദാഹരണം: ഇതിന്റെ തിരുവനന്തപുരം കേശവദാസപുരം ശാഖയുടെ മുന്നില്‍ പോപ്പുലര്‍ ഫിനാന്‍സ് എന്നാണ് ബോര്‍ഡ്. ഇതിന് ഫെഡറല്‍ ബാങ്കിന്റെ പാളയം ശാഖയില്‍ രണ്ട് അക്കൗണ്ടുകള്‍. പോപ്പുലര്‍ മിനി ഫിനാന്‍സിന്റേത്, 13740200001507. പോപ്പുലര്‍ ഡീലേഴ്സിന്റേത് 13740200001515. പോപ്പുലര്‍ ഡീലേഴ്സിന്റെ അക്കൗണ്ട് വഴിയാണ് ഇടപാടുകാരില്‍നിന്ന് നിക്ഷേപം സ്വീകരിക്കുന്നത്. ഈ പണം പോപ്പുലര്‍ മിനി ഫിനാന്‍സ് എന്ന അക്കൗണ്ടിലേക്ക്, മാനേജിങ് പാര്‍ട്ണറുടെ വായ്പയായി മാറ്റി, സ്വന്തം ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കും.
പോപ്പുലര്‍ ട്രേഡേഴ്സ്, ഡീലേഴ്സ്, പ്രിന്റേഴ്സ്, എക്സ്പോര്‍ട്സ് എന്നിവ വഴി കിട്ടുന്ന നിക്ഷേപം, വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് തിരിച്ചുവിടുകയാണ്; മാനേജിങ് പാര്‍ട്ണര്‍ തോമസ് ഡാനിയല്‍ (റോയി) യുഎഇയ്ക്ക് ഇടക്കിടെ പോകുന്നു; നിക്ഷേപങ്ങള്‍ അപ്രത്യക്ഷമാകുന്നു. യുഎഇയില്‍ പോപ്പുലറിന് ബിസിനസ് സംരംഭങ്ങള്‍ ഇല്ല. തോമസ് ഡാനിയലിന്റെ ഭാര്യ പ്രഭയും മാനേജിങ് പാര്‍ട്ണറാണ്; അമ്മ മേരിക്കുട്ടി പാര്‍ട്ണര്‍; മകള്‍ റിനു മറിയം തോമസാണ്, സിഇഒ. പുഷ്പഗിരിയില്‍ ഡര്‍മറ്റോളജി വിഭാഗത്തില്‍ ഡോക്ടറായ റിനു, അതോടൊപ്പമാണ്, തട്ടിപ്പ് നടത്തുന്നത്.
ഇതുവരെ 2500 കോടി സമാഹരിച്ചപ്പോള്‍, പോപ്പുലറിന്റെ പക്കലുള്ള സ്വര്‍ണം 400 കോടി രൂപയുടേതാണ്; ബാങ്ക് നിക്ഷേപവും ആസ്തികളുമായി, 500 കോടി കണക്കാക്കുന്നു. ബാക്കി, ജനത്തില്‍ നിന്നു വാങ്ങിയ 1600 കോടിക്ക്, ആസ്തി കാണിക്കാനില്ല. വലിയ വിദ്യാഭ്യാസമില്ലാത്ത ഡാനിയലും കുടുംബാംഗങ്ങളും ഇടപെട്ട വ്യവസായ സംരംഭങ്ങളെല്ലാം പൊട്ടി. മലേഷ്യയില്‍ നിന്ന് റൈനോ ടു ഹോണ്‍സ് എന്ന എനര്‍ജി ഡ്രിങ്ക് ഇറക്കുമതി ചെയ്തുനോക്കി; ഹൊറൈസണ്‍ എന്ന പേരില്‍ പൗള്‍ട്രി ഫാം നടത്തി നോക്കി; കൊച്ചി പെന്റാ മേനകയില്‍ ഫിനിക്സ് എന്ന മൊബീല്‍ സ്ഥാപനം നടത്തി. മട്ടാഞ്ചേരിയില്‍ പോപ്പുലര്‍ എക്സ്പോര്‍ട്സ് എന്ന സ്ഥാപനം തുടങ്ങി, അതിന്റെ പേരില്‍ 57 കോടി രൂപ ജനങ്ങളില്‍ നിന്ന് സംഭരിച്ചു. ഒന്നും ക്ലച്ച് പിടിച്ചില്ല. ഇതിന്റെ പേരിലുള്ള രണ്ട് അക്കൗണ്ടുകള്‍ കോന്നിയിലാണ്.
പോപ്പുലര്‍ ഡീലേഴ്സിന്റെ പേരില്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍ 22 വരെ ഒരു വര്‍ഷംകൊണ്ട് സംഭരിച്ചത് 197 കോടി രൂപ; മൊത്തം 220 ശാഖകളില്‍ പത്തെണ്ണം മാത്രമേ ലാഭത്തിലുള്ളൂ- ഇവയില്‍ സ്വര്ണമിടപാടു നടക്കുന്നതിനാല്‍. തോമസ് ഡാനിയലിന് മൂന്ന് പെണ്മക്കളാണ്: റിനു മറിയം, റിയ മറിയം, റേബ മറിയം. മൂവരെയും ഡോക്ടറാക്കാന്‍ ശ്രമിച്ചു. റിനുവും റിയയും ഡോക്ടര്‍മാരായി; റേബ എംബിബിഎസ് നിര്‍ത്തി ഫാഷന്‍ ഡിസൈനിങ്ങിന് പോയി. തോമസ് ഡാനിയലിന്റെ രണ്ടു സഹോദരിമാരില്‍ ഒരാള്‍ സെന്റ് സിറിള്‍സ് കോളജ് അധ്യാപികയായിരുന്നു; അവര്‍ക്ക് ബിസിനസില്‍ താല്പര്യമില്ല. മറ്റേയാള്‍ ഓസ്ട്രേലിയയിലാണ്. നിക്ഷേപങ്ങള്‍ അങ്ങോട്ട് കടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: