ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബന്ദിപ്പോറയില്‍ സുരക്ഷാസേനയുമായി നടന്ന ഏറ്റുമുട്ടലില്‍ രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു.
പ്രത്യേക ഓപറേഷന്‍സ് സംഘവും 13 രാഷ്ട്രീയ റൈഫിള്‍സും സംസ്ഥാന പോലീസും സംയുക്തമായി നടത്തിയ തെരച്ചിലിലാണ് ഭീകരരുടെ ഒളിത്താവളം കണ്ടെത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ ജനവാസ മേഖലയിലേക്ക് പ്രവേശിച്ച ഭീകരരെ ഏറെ നേരത്തെ ഏറ്റുമുട്ടലിന് ശേഷം സൈന്യം കീഴടക്കുകയായിരുന്നു.
മരിച്ചവരില്‍ നിന്നും രണ്ട് എ.കെ 47 തോക്കുകള്‍ പിടിച്ചെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട ഭീകരര്‍ എവിടെ നിന്നുള്ളവരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെങ്കിലും ലഷ്കര്‍ ഇ തോയ്ബ അംഗങ്ങളാവാമെന്നാണ് കരുതുന്നത്.
ഭീകരര്‍ സ്ഥലത്ത് എത്തിയെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച പുലര്‍ച്ചെ സൈന്യം ഇവിടെയത്തിയത്. ഭീകരര്‍ സൈന്യത്തിനു നേരെ വെടിവച്ചതോടെ ശക്തമായ ഏറ്റുമുട്ടലുണ്ടായി. മൂന്നു ദിവസം മുന്‍പ് ദക്ഷിണ കശ്മീരിലെ പുല്‍വാമയില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദിയെ വധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: