കാസര്‍കോട്: വിജയാ ബാങ്കിന്റെ ചെറുവത്തൂര്‍ ശാഖയില്‍ നിന്ന് കോടികളുടെ സ്വര്‍ണ്ണവും പണവും കൊള്ളയടിച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവ്. കാസര്‍കോട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ജി.അനിലാണ് ശിക്ഷ വിധിച്ചത്. എഴാം പ്രതി മടിക്കേരി എര്‍മാടിലെ അബ്ദുല്‍ ഖാദറിനെ (48) സംശയത്തിന്റെ ആനുകൂല്യം നല്കി വെറുതെ വിട്ടു.
ഒന്നു മുതല്‍ അഞ്ചുവരെ പ്രതികളായ മടിക്കേരി കുശാല്‍നഗര്‍ ബെത്തിനഹള്ളിയിലെ എസ്. സുലൈമാന്‍ (45), സൂത്രധാരനായ ബളാല്‍ കല്ലംചിറയിലെ അബ്ദുല്‍ ലത്തീഫ് (39), ബല്ലാ കടപ്പുറത്തെ മുബഷീര്‍ (21), ഇടുക്കി രാജഗുടിയിലെ എം ജെ മുരളി (45), ചെങ്കള നാലാംമൈലിലെ അബ്ദുല്‍ ഖാദര്‍ എന്ന മനാഫ് (30) എന്നിവരെയാണ് കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. കേസിലെ ആറാംപ്രതി മടിക്കേരി കുശാല്‍നഗര്‍ ശാന്തിപ്പള്ളയിലെ അഷ്റഫ് (38) ഒളിവിലാണ്. ഇയാള്‍ക്കെതിരെയുള്ള വിചാരണ കോടതി മാറ്റിവെച്ചു.
പ്രതികള്‍ ചെയ്ത വിവിധ കുറ്റങ്ങളിലായി 25 ലക്ഷം രൂപ പിഴയിനത്തില്‍ ഈടാക്കാന്‍ കോടതി വിധിച്ചു. ആകെ ലഭിക്കുന്ന ഒരു കോടി 25 ലക്ഷത്തില്‍ നിന്ന് 75 ലക്ഷം രൂപ ബാങ്കിന് നഷ്ടപരിഹാരമായി നല്‍കണം. 2015 സെപ്തംബര്‍ 28നാണ് ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷന് റോഡിലെ വിജയാ ബാങ്കില്‍ നിന്ന് 20 കിലോ സ്വര്‍ണ്ണവും 2,95,000 രൂപയും കൊള്ളയടിച്ചത്. ബാങ്കില്‍ നിന്ന് കൊള്ളയടിച്ച 20 കിലോ സ്വര്‍ണ്ണത്തില്‍ 18 കിലോ സ്വര്‍ണ്ണം പോലീസ് കണ്ടെടുത്തിരുന്നു.
കവര്‍ച്ച മുതലില്‍ നിന്നു രണ്ടു കിലോ സ്വര്‍ണ്ണം ഇനിയും കണ്ടെടുക്കാനുണ്ട്. ഇരുനില കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ബാങ്കിന്റെ താഴത്തെ നില വ്യാപാരാവശ്യത്തിനാണെന്ന വ്യാജേന വാടകയ്ക്കെടുത്താണ് കൊള്ള നടത്തിയത്. മുറിയുടെ സ്ലാബ് തുരന്നാണ് കൊള്ളക്കാര്‍ ബാങ്കിന്റെ സ്ട്രോംഗ് റൂമിനകത്തു കടന്നത്. ബാങ്ക് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ നിന്നാണ് കവര്‍ച്ചക്കാരെ തിരിച്ചറിഞ്ഞത്. 55 ദിവസത്തിനുള്ളില്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞതിനാല്‍ അറസ്റ്റിലായ ആറ് പ്രതികളും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഒരുവര്‍ഷത്തിലധികമായി റിമാന്‍ഡില്‍ കഴിയുകയായിരുന്നു.
കഴിഞ്ഞ 9ന് വിചാരണ പൂര്‍ത്തിയായി. പ്രോസിക്യൂഷനു വേണ്ടി 85 സാക്ഷികളെ കോടതി വിസ്തരിച്ചു. 745 രേഖകളും കണ്ടെടുത്ത സ്വര്‍ണ്ണമുള്‍പ്പെടെ 1108 തൊണ്ടിമുതലുകളും കോടതി പരിഗണിച്ചു. രേഖാ ചിത്രത്തിന്റെയും പ്രതികള്‍ ഉപയോഗിച്ച വ്യാജ സിം കാര്‍ഡുകളുടെയും മറ്റും ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് കേസ് തെളിയിച്ചത്. അന്നത്തെ ജില്ലാ പോലീസ് ചീഫായിരുന്ന ഡോ. എ.ശ്രീനിവാസിന്റെ നേതൃത്വത്തില്‍ ഡിവൈഎസ്പി ഹരിശ്ചന്ദ്രനായക്, സിഐ കെ.ഇ.പ്രേമചന്ദ്രന്, സി.കെ.സുനില്‍ കുമാര്‍, യു.പ്രേമന് എന്നിവരടങ്ങിയ 21 അംഗ സംഘമാണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന് കെ.പ്രഭാകരന് ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: