കോഴിക്കോട്: കെഎസ്ഇബിക്ക് കൊടുക്കാനുള്ളത് രണ്ടു കോടി മുപ്പത് ലക്ഷം രൂപ. കുടിശ്ശിക ഭീമമായതോടെയാണ് ഒക്ടോബര്‍ 19ന് കെഎസ്ഇബി അധികൃതര്‍ തിരുവണ്ണൂര്‍ കോട്ടണ്‍മില്ലിന്റെ ഫീസ് ഊരിയത്. ഇതോടെയാണ് കമ്പനിയുടെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ചത്. 2010ല്‍ 30 കോടി ചെലവഴിച്ചാണ് കമ്പനി നവീകരിച്ചത്. 22 പുതിയ സ്പിന്നിംഗ് മെഷീനുകളാണ് അന്ന് വാങ്ങിച്ചത്. ഇതില്‍ നാലെണ്ണം പ്രവര്‍ത്തനക്ഷമമാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പ്രവര്‍ത്തന മൂലധനത്തിനായി 14 കോടി രൂപ നീക്കിവെച്ചെങ്കിലും അതും എങ്ങുമെത്തിയില്ല. വ്യവസായമന്ത്രിയായിരുന്ന എം.വി. ജയരാജന് രാജിവെച്ചതോടെ കമ്പനിയുടെ ദുഃസ്ഥിതി പരിഹരിക്കാന്‍ യാതൊരു നീക്കവുമുണ്ടായില്ല. പുതിയ മന്ത്രി അധികാരമേറ്റതിനുശേഷം എന്തെങ്കിലും നടപടിയുണ്ടാവുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍.
2011 വരെ 25.15 കോടി നഷ്ടമാണ് കമ്പനി വരുത്തിവെച്ചത്. 2011-12ല്‍ 7.48 കോടി രൂപയുടെ നഷ്ടമുണ്ടായി. കമ്പനി ലാഭകരമായി പ്രവര്‍ത്തിക്കുന്നതിനു പകരം പ്രവര്‍ത്തനക്ഷമത കൈവരിക്കാനാവാതെ കടക്കെണിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. 2015 ജനുവരി വരെ പി.എഫ് കുടിശ്ശികയില്‍ 66,28,000 രൂപയും ഇഎസ്ഐ കുടിശ്ശികയില്‍ 19,5000 രൂപയുമുണ്ട്. പിരിഞ്ഞുപോയ തൊഴിലാളികള്‍ക്ക് ഗ്രാറ്റിവിറ്റി കുടിശ്ശിക ഇനത്തില്‍ 15,00,000 രൂപ വേറെയും വേണം. ബാങ്ക് ലോണ്‍ കുടിശ്ശികയില്‍ 73,53,000 രൂപയും മറ്റിനങ്ങളിലായി 1,39,89,000 രൂപയും കടമായി കമ്പനിയുടെ കണക്കിലുണ്ട്.
കമ്പനി തുറക്കാനാവശ്യമായ നടപടികളൊന്നും സര്‍ക്കാര്‍ തലത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല. കമ്പനിയെ പുനരുദ്ധരിക്കാന്‍ 30 കോടിയുടെ പദ്ധതി സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും എപ്പോള്‍ നടപ്പിലാക്കുമെന്ന് ആര്‍ക്കും പറയാനാവുന്നില്ല. പുതിയ മന്ത്രി വ്യവസായവകുപ്പ് ഏറ്റെടുക്കുന്നതോടെ കാര്യങ്ങളില്‍ മാറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍. എന്നാല്‍ സിഐടിയു സമരത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് തൊഴിലാളികളെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇടതു സര്‍ക്കാര്‍ തിരുവണ്ണൂര്‍ കോട്ടണ്‍മില്ലിനെ കൈയൊഴിയുമെന്ന പ്രതീതിയാണ് സിഐടിയു ഉണ്ടാക്കിയിരിക്കുന്നത്. എന്നാല്‍ കമ്പനി നിലനിര്‍ത്താനും ലാഭകരമായി പ്രവര്‍ത്തിപ്പിക്കാനും ശക്തമായി സമരരംഗത്തുണ്ടാകുമെന്നാണ് ബിഎംഎസ്, ഐഎന്‍ടിയുസി തൊഴിലാളി സംഘടനകളുടെ യോജിച്ച തീരുമാനം.
സപ്തംബര്‍ മാസം ലഭിക്കേണ്ട വേതനം ഇപ്പോഴും ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ അടിയന്തര നടപടികള്‍ എടുക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ലെ-ഓഫ് കാലഘട്ടത്തില്‍ സ്ഥിരം തൊഴിലാളികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യം മറ്റു തൊഴിലാളികള്‍ക്കും ലഭിക്കണമെന്നാണ് സംഘടനകള്‍ ആവശ്യപ്പെടുന്നത്.
ശമ്പളം ആവശ്യപ്പെട്ട് കൂട്ട സത്യാഗ്രഹം
കോഴിക്കോട്: ഒക്ടോബര്‍ 19ന് കെഎസ്ഇബി ഫ്യൂസ് ഊരിയതിനെ തുടര്‍ന്ന് ലെ-ഓഫ് ആയ തിരുവണ്ണൂര്‍ കോട്ടണ്‍മില്‍ തൊഴിലാളികള്‍ ഇന്നലെ കമ്പനിക്കു മുമ്പില്‍ കൂട്ടസത്യാഗ്രഹം നടത്തി. ബിഎംഎസ്, ഐഎന്‍ടിയുസി തൊഴിലാളികള്‍ സംയുക്തമായി നടത്തിയ സമരത്തില്‍ സിഐടിയു വിട്ടുനിന്നു. ഇന്നലെ നടന്ന കൂട്ടസത്യഗ്രഹം അഡ്വ. പി.എം. നിയാസ് ഉദ്ഘാടനം ചെയ്തു. ബിജെപി ജില്ലാ ട്രഷറര്‍ ടി.വി. ഉണ്ണികൃഷ്ണന്, കെ.സി. സുരേശന്, ടി. വിജയന്, കെ. വാസു, അരീക്കോത്ത് രാജന്, കെ.കെ. മോഹനന്, പുഷ്പരാജന്‍, കെ. ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ബിജെപി കോര്പ്പറേഷന് കൗണ്‍സില്‍ പാര്‍ട്ടി നേതാവും സ്ഥലം കൗണ്‍സിലറുമായ നമ്പിടി നാരായണന് അധ്യക്ഷത വഹിച്ചു.
മില്‍ ലെ-ഓഫ് പിന്‍വലിച്ച് പൂര്‍ണതോതില്‍ പ്രവര്‍ത്തനക്ഷമമാക്കുക, ശമ്പള കുടിശ്ശിക വിതരണം ചെയ്യുക, ലെ-ഓഫ് ആനുകൂല്യം ട്രെയിനി-ബദലി തൊളിലാളികള്‍ക്കും ബാധമാക്കുക, സര്‍ക്കാര്‍ അനാസ്ഥ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തൊഴിലാളികളുടെ കൂട്ടസത്യാഗ്രഹം നടന്നത്.
കമ്പനിയില്‍ ഇപ്പോള്‍ 110 സ്ഥിരം തൊഴിലാളികളും 158 ട്രെയിനികളും 11 മിനിസ്റ്റീയല്‍ സ്റ്റാഫും ആണുള്ളത്. ലെ-ഓഫ് ആയതിനാല്‍ പകുതി ശമ്പളം മാത്രമാണ് ലഭിക്കുക എന്നാല്‍ സ്ഥിരം തൊഴിലാളികള്‍ക്കല്ലാതെ മറ്റുള്ളവര്‍ക്ക് ഈ ആനികൂല്യങ്ങള്‍ ലഭ്യമല്ല. ശമ്പളം കുടിശ്ശികകൂടി ആയതോടെ തൊഴിലാളികള്‍ ദുരിതത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: