ചെന്നൈ: ഒരപൂര്‍വ്വ രാഗം വേദിവിട്ടു. സംഗീത കുലപതി ഡോ. ബാലമുരളീ കൃഷ്ണ(86) അന്തരിച്ചു. വൈകിട്ട് അഞ്ചരയോടെ ചെന്നൈ രാധാകൃഷ്ണന് ശാലയിലെ വസതിയില്‍ ഉറക്കത്തിനിടെയായിരുന്നു അന്ത്യം. ഏതാനും ദിവസങ്ങളായി രോഗാതുരനായിരുന്നു.
സ്വന്തമായി രാഗങ്ങള്‍ സൃഷ്ടിച്ച് കീര്‍ത്തനങ്ങള്‍ രചിച്ച അദ്ദേഹം വയലിന്, വയോള, മൃദംഗം തുടങ്ങിയ സംഗീതോപകരണങ്ങള്‍ അനായാസം കൈകാര്യം ചെയ്തിരുന്നു. അഭൗമമായ ശബ്ദവും അസാധ്യമായ ലയവും ഇഴപിരിക്കാനാവാത്ത ശ്രുതിയും താളവും ചേര്‍ന്നതായിരുന്നു അദ്ദേഹത്തിന്റെ ആലാപനങ്ങള്‍. രാഗങ്ങളില്‍ നിന്ന് രാഗങ്ങളിലേക്ക് ഒഴുകിയിറങ്ങുമ്പോള്‍ ശ്രോതാക്കള്‍ സകലതും മറന്നലിഞ്ഞു.
അതിസങ്കീര്‍ണ്ണമായ രാഗങ്ങള്‍ പോലും ആയാസരഹിതമായും സ്വരശുദ്ധമായും ആലപിച്ച അദ്ദേഹം മലയാളത്തിലടക്കം അനവധി സിനിമകളിലും പാടി.ആറാം വയസില്‍ ഗാനമാലപിച്ചു തുടങ്ങിയ മഹാപ്രതിഭയുടെ എട്ടുപതിറ്റാണ്ടു നീണ്ട സംഗീതസപര്യയ്ക്കാണ് അന്ത്യമായത്.
പദ്മവിഭൂഷണ്, പദ്മ ഭൂഷണ്, പദ്മശ്രീ പുരസ്കാരങ്ങള്‍ നല്കി രാജ്യം ആദരിച്ച അദ്ദേഹത്തിന് ഫ്രഞ്ച് സര്‍ക്കാരിന്റെ ഷെവലിയര്‍( ഓര്‍ഡര്‍ ഓഫ് ആര്‍ട്സ് ആന്‍ഡ് ലറ്റേഴ്സ്) പദവിയടക്കം അനവധി അന്താരാഷ്ട്ര പുരസ്കാരങ്ങളും ലഭിച്ചു.1976 ല്‍ മികച്ച ഗായകനും 87ല്‍ മികച്ച സംഗീത സംവിധായകനുമുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡുകളും നേടി.
2012ല്‍ സ്വാതി സംഗീത പുരസ്ക്കാരം നല്കി കേരളം ആദരിച്ചു. കേരളസംഗീത നാടക അക്കാദമി അവാര്‍ഡും ലഭിച്ചു. 1930 ജൂലൈ ആറിനാണ് മംഗലംപള്ളി മുരളീകൃഷ്ണ ആന്ധ്രാപ്രദേശിലെ കിഴക്കന്‍ ഗോദാവരി ജില്ലയിലെ ശങ്കരഗുപ്തയില് പട്ടാഭി രാമയ്യയുടേയും സൂര്യകാന്തമ്മയുടേയും മകനായി ജനിച്ചത്. അച്ഛനും അമ്മയും സംഗീതജ്ഞരായിരുന്നു. കുട്ടിയായിരിക്കുമ്പോള്‍ തന്നെ അമ്മയെ നഷ്ടപ്പെട്ട അദ്ദേഹത്തിന് പിന്നീട് അമ്മയും ഗുരുവും എല്ലാം അച്ഛന് തന്നെയായിരുന്നു. ബാല്യത്തിലേ പാടാനുള്ള അസാമാന്യമായ കഴിവ് തിരിച്ചറിഞ്ഞ അച്ഛന് മുരളിയെ ത്യാഗരാജഭാഗവതരുടെ പരമ്പരയില്‍ പെട്ട പരുപ്പള്ളി രാമകൃഷ്ണയ്യ പന്തലുവിന്റെ ശിഷ്യനാക്കി.
കര്‍ണ്ണാടക സംഗീതം പഠിച്ച് ആറാം വയസില്‍ പാടിത്തുടങ്ങി. എട്ടാം വയസില്‍ ആദ്യ സംഗീതക്കച്ചേരി, അതും വിജയവാഡയിലെ ത്യാഗരാജ ആരാധനയില്‍.
മുരളീകൃഷ്ണയെന്ന പേരിനു മുന്പില് ബാലയെന്ന് ചേര്‍ത്ത് വിളിച്ചത് മസുനൂരി സൂര്യനാരായണമൂര്‍ത്തി ഭാഗവതരാണ്. അത് പേരിന്റെ അവിഭാജ്യ ഭാഗമായി. പതിനഞ്ചാം വയസില്‍ തന്നെ 72 മേള കര്‍ത്താ രാഗങ്ങളും ഭംഗിയായി പാടാന്‍ പഠിച്ചു. കീര്‍ത്തനങ്ങള്‍ സ്വന്തമായി രചിച്ചു. 52ല്‍ ജനകരാജ മഞ്ജരി എഴുതി. ഈ കീര്‍ത്തനങ്ങള്‍ രാഗാംഗ രാവലി എന്ന പേരില്‍ ഒന്‍പത് വാല്യങ്ങളില്‍ റെക്കോര്‍ഡ് ചെയ്തു. ഇക്കാലത്തു തന്നെ വയലിന്, മൃദംഗം, വയോള, ഗഞ്ചിറ എന്നിവയില്‍ പ്രാവീണ്യം നേടി.
വേദികളില്‍ നിന്ന് വേദികളിലേക്ക് പടര്‍ന്നുകയറിയ ആ സംഗീത ലഹരി അതിവേഗം വിശ്വപ്രസിദ്ധമായി. ഇതിനകം കാല്‍ലക്ഷം വേദികളിലെങ്കിലും പാടിയിട്ടുണ്ട്. പണ്ഡിറ്റ് ഭീം സെന്‍ ജോഷിക്കൊപ്പം പാടിയ അദ്ദേഹം ലോകപ്രശസ്ത പുല്ലാങ്കുഴല്‍ വിദ്വാന് ഹരിപ്രസാദ് ചൗരസ്യ, കിശോരി അമോങ്കര്‍ എന്നിര്ക്കൊപ്പം ജുഗല്‍ബന്ദികളിലും പങ്കെടുത്തു. അമേരിക്ക, കാനഡ, ബ്രിട്ടന്, ഇറ്റലി, ഫ്രാന്‍സ്, റഷ്യ, ശ്രീലങ്ക, മലേഷ്യ, സിംഗപ്പൂര്‍, ഗള്‍ഫ് രാജ്യങ്ങള്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം സംഗീത സദസുകള്‍ നടത്തി. ടാഗോറിന്റെ ഗീതാഞ്ജലി എന്ന കവിത ബ്രിട്ടീഷ് കൊയര്‍ വേദിയില്‍ ബാലമുരളിയാണ് പാടിയത്.
സംഗീത ചികില്‍സയില്‍ അതീവ തല്പരനായിരുന്നു. ജാവലികളും, തില്ലാനകളും വര്‍ണ്ണങ്ങളും കീര്‍ത്തനങ്ങളുമായി നാനൂറിലേറെ രചനകള്‍ എല്ലാം തന്നെ സ്വന്തമായി സൃഷ്ടിച്ച രാഗങ്ങളിലും മേളകര്‍ത്താ രാഗങ്ങളിലുമാണ് ആലപിച്ചിരിക്കുന്നത്. ‘ഭക്തപ്രഹ്ളാദ’ യിലാണ് ആദ്യം അഭിനയിച്ചത്.
പരമ്പരാഗത രീതികളില്‍ നിന്ന് വേറിട്ട് സംഗീതത്തില്‍ അനവധി പരീക്ഷണങ്ങള്‍ നടത്തി. ലവാംഗി, ഗണപതി. സര്‍വ്വശ്രീ, മഹതി, സിദ്ധി, സുമുഖം ഓംകാരി, ത്രിശക്തി, ജനസംബോധിനി, രോഹിണി, മനോരമ, വല്ലഭി, മോഹന ഗന്ധി, കാളിദാസ, ചന്ദ്രിക, അശ്വിനി തുടങ്ങി ഇരുപത്തഞ്ചിലേറെ രാഗങ്ങള്‍ അദ്ദേഹം സൃഷ്ടിച്ചു. താളങ്ങളിലും പരീക്ഷണം നടത്തി, പുതിയ താളങ്ങള്‍ സൃഷ്ടിച്ചു.
സംഗീതത്തിനു നല്കിയ സംഭാവനകള്‍ കണക്കിലെടുത്ത് പിഎച്ച്ഡി, ഡിഎസ്സി, ഡിലിറ്റ് തുടങ്ങിയ ബിരുദങ്ങള്‍ നല്കി ആന്ധ്രാസര്വ്വകലാശാല ആദരിച്ചിട്ടുണ്ട്. ഭാര്യ അഭയാംബിക 2008ല്‍ അന്തരിച്ചു.മൂന്ന് ആണ്മക്കളും മൂന്നു പെണ്മക്കളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: