ന്യൂദല്‍ഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട പ്രതിസന്ധിക്കിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ രാജ്യത്തെ ജനങ്ങള്‍ ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഒപ്പം നിന്നു. മധ്യപ്രദേശ്, ആസാം എന്നിവിടങ്ങളില്‍ വിജയം നേടിയ ബിജെപി, ബംഗാളിലും ത്രിപുരയിലും വന്‍തോതില്‍ വോട്ടു വര്‍ദ്ധിപ്പിച്ച് രണ്ടാമത്തെ വലിയ കക്ഷിയായി. ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ടു ലോക്സഭാ സീറ്റുകളിലും മൂന്ന് നിയമസഭാ സീറ്റുകളിലും ബിജെപി വിജയിച്ചു. ജനങ്ങളുടെ വിശ്വാസത്തിന് നന്ദിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
മധ്യപ്രദേശിലെ ഷാദോള്‍ ലോക്സഭാ സീറ്റും അസാമിലെ ലകിംപൂര്‍ സീറ്റുമാണ് ബിജെപി നിലനിര്‍ത്തിയത്. സര്‍ബാനന്ദ സോനോവാള്‍ അസം മുഖ്യമന്ത്രി ആയതോടെ വന്ന ഒഴിവിലാണ് ലകിംപൂരില് ഉപതെരഞ്ഞെടുപ്പ് നടന്നത്. മധ്യപ്രദേശിലെ നേപാനഗര്‍ നിയമസഭാ സീറ്റും ആസാമിലെ ബൈതലങ്സോ നിയമസഭാ സീറ്റും ബിജെപിക്ക് ലഭിച്ചു. അരുണാചലില്‍ ഹയുലിയാങ് നിയമസഭാ സീറ്റിലും ബിജെപി സ്ഥാനാര്‍ത്ഥിയാണ് വിജയിച്ചത്.
അന്തരിച്ച മുന്‍ മുഖ്യമന്ത്രി കലീകോ പുലിന്റെ ഭാര്യ ദസാങ്ലൂ പുലാണ് ബിജെപി ടിക്കറ്റില്‍ ഇവിടെ വിജയിച്ചത്. ബംഗാളില്‍ കൂച്ച് ബിഹാര്‍, തംലുക് ലോക്സഭാ സീറ്റുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിജയം ആവര്‍ത്തിച്ചപ്പോള്‍ സിപിഎമ്മിനെ പിന്തള്ളി രണ്ടിടത്തും ബിജെപി രണ്ടാം സ്ഥാനത്തെത്തി. ത്രിപുരയിലെ ഖോവൈ, ബര്‍ജല നിയമസഭാ സീറ്റില്‍ സിപിഎം വിജയിച്ചപ്പോള്‍ രണ്ട് മണ്ഡലങ്ങളിലും ബിജെപി രണ്ടാം സ്ഥാനത്തെത്തിയതും ശ്രദ്ധേയമായി.
തമിഴ്നാട്ടിലെ തഞ്ചാവൂരില്‍ എഐഎഡിഎംകെ സ്ഥാനാര്‍ത്ഥി രംഗസ്വാമി വിജയിച്ചു. അരവാക്കുറിച്ചി, തിരുപ്പറംകുണ്ട്രം നിയമസഭാ മണ്ഡലങ്ങളിലും എഐഎഡിഎംകെയ്ക്കാണ് വിജയം. പുതുച്ചേരിയിലെ നെല്ലിത്തോപ്പില്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി വി. നാരായണ സ്വാമി വിജയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: