ന്യൂദല്‍ഹി: കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ജയ്റ്റ്ലി നല്കിയ ക്രിമിനല്‍ മാനനഷ്ടക്കേസില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് സുപ്രീംകോടതിയിലും തിരിച്ചടി. കേസ് റദ്ദാക്കണമെന്ന കെജ്രിവാളിന്റെ ഹര്‍ജി കോടതി തള്ളി. നേരത്തെ ഹൈക്കോടതി ഹര്‍ജി തള്ളിയ പശ്ചാത്തലത്തിലാണ് കെജ്രിവാള് സുപ്രീം കോടതിയെ സമീപിച്ചത്.
ശക്തിശാലിയായ ധനമന്ത്രി പാവപ്പെട്ട മുഖ്യമന്ത്രിക്കെതിരെ പ്രവര്‍ത്തിക്കുകയാണെന്ന് കെജ്രിവാളിന്റെ അഭിഭാഷകന് രാം ജേത് മലാനി വാദിച്ചു. കോടതി മുഖ്യമന്ത്രിയെ സംരക്ഷിക്കാന്‍ തയ്യാറാകണം. എന്നാല്‍ രേഖയിലുള്ളതിനപ്പുറം മറ്റെന്തെങ്കിലും സങ്കല്പ്പിക്കാന് സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഈ ഘട്ടത്തില്‍ ഇടപെടാനാവില്ലെന്നും കേസ് തുടരുമെന്നും കോടതി പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിലാണ് ദല്‍ഹി ഹൈക്കോടതി ഹര്‍ജി തള്ളിയത്.
ദല്‍ഹി ക്രിക്കറ്റ് അസോസിയേഷന് അഴിമതിയില്‍ ജയ്റ്റ്ലിക്കും പങ്കുണ്ടെന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം. ഹൈക്കോടതിയിലെ ക്രിമിനല്‍ മാനനഷ്ടത്തിന് പുറമെ പത്ത് കോടി രൂപ ആവശ്യപ്പെട്ട് കീഴ്ക്കോടതിയില്‍ കെജ്രിവാളിനും അഞ്ച് എഎപി നേതാക്കള്‍ക്കുമെതിരെ സിവില്‍ മാനനഷ്ടക്കേസും ജയ്റ്റ്ലി നല്കി. ഒരു വിഷയത്തില്‍ രണ്ട് കേസുകള്‍ ഒന്നിച്ച് നല്‍കാനാകില്ലെന്ന് വാദിച്ചെങ്കിലും ഹര്‍ജിയില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി തള്ളുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: