ഭാരതീയ തത്വചിന്തകനായിരുന്ന ജിദ്ദു കൃഷ്ണമൂര്‍ത്തി ലോകപ്രശ്നങ്ങള്‍ മനസ്സിലാക്കാനും പരിഹരിക്കാനും വളരെ സരളവും നേരിട്ടുള്ളതുമായ രീതി സ്വീകരിക്കണമെന്ന് അഭിപ്രായപ്പെടുന്നു. അത്രമാത്രം ഭീമവും സങ്കീര്‍ണവുമാണ് അവ. പ്രശ്നം സൃഷ്ടിച്ചവനില്‍, ഉപദ്രവത്തിന്റെയും വെറുപ്പിന്റെയും മനുഷ്യര്‍ തമ്മിലുള്ള വമ്പിച്ച തെറ്റിദ്ധാരണയുടെയും സ്രഷ്ടാവില്‍-ആണ് പരിഹാരം പ്രത്യക്ഷമായുള്ളത്. വ്യക്തികളാണ്, നാം കരുതുന്നതുപോലെ ലോകമല്ല; ഈ ഉപദ്രവത്തിന്റെ സ്രഷ്ടാവ്. വ്യക്തികള്‍ തമ്മിലുള്ള ബന്ധമാണ് ലോകം.
സമൂഹമെന്നോ ലോകമെന്നോ പറഞ്ഞാല്‍ നാം സ്ഥാപിക്കുകയോ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുകയോ ചെയ്യുന്ന പരസ്പരബന്ധമാണ്. അതിനാല്‍ വ്യക്തിയാണ് പ്രശ്നകാരകന്. കാരണം, ലോകം നമ്മുടെതന്നെ വിക്ഷേപമാണ്. ലോകത്തെ അറിയാന്‍ നമ്മെത്തന്നെ നാം അറിയണം. ലോകം നമ്മളാണ്. ഇതെത്ര പ്രാവശ്യം ആവര്‍ത്തിച്ചാലും അധികമാവില്ല. കാരണം ലോകപ്രശ്നങ്ങള്‍ നമ്മെ സംബന്ധിക്കുന്നുവയല്ലെന്നും ഐക്യരാഷ്ട്രസഭയോ മാറി മാറി വരുന്ന നേതാക്കന്മാരോ പരിഹരിക്കേണ്ടവയാണെന്നും നാം കരുതുന്നു. അത്രമാത്രം അലസന്മാരാണ് നാം. ഇതു നമ്മുടെ ഉത്തരവാദിത്വമാണെന്ന് ധരിക്കേണ്ടതു വളരെ പ്രധാനമാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വിട്ടുകൊടുക്കരുത്.
നമ്മുടെ ചുറ്റുപാട് എത്ര എളിയതായാലും നമ്മുടെ ദൈനംദിന ജീവിതത്തില്‍ നമ്മെത്തന്നെ മാറ്റിയെടുക്കാന്‍ പോന്ന അടിസ്ഥാനപരമായ പുതിയ കാഴ്ചപ്പാടുകള്‍ കൊണ്ടുവരാന്‍ നമുക്ക് കഴിയുമെങ്കില്‍ വിശാലമായ ലോകത്തെ സ്വാധീനിക്കാന്‍ കഴിയും.
നമ്മെത്തന്നെ അറിയാനുള്ള വഴി ചര്‍ച്ചചെയ്യുകയും കണ്ടെത്തുകയും വേണം. അത് ഒറ്റപ്പെടുത്തുന്ന പ്രക്രിയയല്ല. ഒറ്റപ്പെട്ട് നമുക്ക് ജീവിക്കാന്‍ കഴിയില്ല. ഉചിതമായ ബന്ധങ്ങളുണ്ടാക്കലാണ് ജീവിതം. ഏകാന്തമായി ജീവിക്കുകയെന്നാല്‍ സംഘട്ടനങ്ങളും ദുരിതവും സ്പര്‍ദ്ധയും വിളിച്ചുവരുത്തുക എന്നാണര്‍ത്ഥം. നമ്മുടെ ബന്ധത്തെ മൗലികമായി മാറ്റാന്‍ നമുക്ക് കഴിഞ്ഞാല്‍ ലോകത്തെ മാറ്റിയെടുക്കുന്നതിന്റെ ജീവത്തായ തുടക്കമായിരിക്കും അത്. യഥാര്‍ത്ഥ വിപ്ലവം രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രത്യേക മാതൃകയ്ക്കനുസരിച്ചുള്ളതല്ല; മൂല്യങ്ങളുടെ പരിതസ്ഥിതികളുടെ സ്വാധീനത്താല്‍ സൃഷ്ടിക്കപ്പെട്ടതോ ഇന്ദ്രിയപരമല്ലാത്തതോ ആയ മൂല്യങ്ങളിലേക്കുള്ള മാറ്റം. ഈ യഥാര്‍ത്ഥ മൂല്യങ്ങളെ കണ്ടെത്താന്‍ തന്നത്താന്‍ അറിയുകയാണ് ആദ്യം വേണ്ടത്. ആത്മജ്ഞാനം വിവേകത്തിന്റെ തുടക്കമാണ്; അതുകൊണ്ടുതന്നെ പരിവര്‍ത്തനത്തിന്റെയും. ഇതാണ് കൃഷ്ണമൂര്‍ത്തിയുടെ അഭിപ്രായം.
തന്നെത്തന്നെ അറിയണമെങ്കില്‍ ആദ്യം അതിന് തീവ്രമായി ആഗ്രഹിക്കണം. ഇത് നമുക്ക് പ്രയാസമായി തോന്നും. നമ്മള് അതൃപ്തരാണെങ്കിലും ഒന്നുകില്‍ നാം വേറെ തൊഴില്‍ തേടുകയോ അല്ലെങ്കില്‍ പരിതസ്ഥിതികള്‍ക്ക് കീഴടങ്ങുകയോ ചെയ്യുന്നു. അസംതൃപ്തി നമ്മെ നീറ്റുന്നതിനു പകരം നാം ജീവിതത്തിന്റെ സാമഗ്രപ്രക്രിയയെ തിരിച്ചുവിടുന്നു. അങ്ങനെ ഉല്‍ക്കടമായ ഉള്‍പ്രേരണ, അസ്തിത്വത്തിന്റെ മുഴുവന്‍ പൊരുള്‍ കണ്ടെത്താനുള്ള ഉഴറ്റ് നഷ്ടപ്പെട്ട് നാം വെറും സാധാരണക്കാരായിത്തീരുന്നു. ഇത് നാം കാണണം. ആത്മജ്ഞാനം മറ്റൊരാള്‍ക്ക് തരാനാവില്ല. ഏതെങ്കിലും പുസ്തകത്തിലൂടെയും നേടാനാവില്ല. നാം സ്വയം കണ്ടെത്തണം. നമുക്കീ ഉദ്ദേശ്യം, ജിജ്ഞാസ, അന്വേഷണത്വര എന്നിവ ഉണ്ടായിരിക്കണം. കണ്ടെത്താനും ആഴത്തില്‍ അന്വേഷിക്കാനും തുനിയാതെ പ്രസ്താവനകൊണ്ടു ഫലമില്ല.
ദുര്‍ബലമായ ആഗ്രഹവും വ്യര്‍ത്ഥംതന്നെ. വ്യക്തി മൗലികമായി മാറിയാലേ ലോകത്തിന് മാറ്റമുണ്ടാകൂ. നാം എന്താണെന്നറിയാതെ ശരിയായ ചിന്തയ്ക്ക് അടിത്തറയുണ്ടാവില്ലെന്നതിനാല് മാറ്റമുണ്ടാകാന്‍ ആത്മജ്ഞാനം അത്യാവശ്യമാണ്. തന്നെത്താന്‍ ഉള്ളതുപോലെ അറിയാന്‍ മനസ്സിന് അസാധാരണമായ ജാഗ്രതയുണ്ടാവണം. എന്താണോ ഉള്ളത് അത് നിരന്തരമായ മാറ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നതാണ്. അതിനെ അതിന്റെ വേഗത്തില്‍ പിന്തുടരാന് ‘വാദ’ങ്ങളുടെ തടവുപുള്ളിയല്ലാത്ത മനസ്സുവേണം. വിശ്വാസങ്ങള്‍ നേരായ കാഴ്ചപ്പാട് തടഞ്ഞ് വ്യക്തിക്ക് വ്യാജമുഖം മാത്രം തരുന്നതിനാല്‍ തന്നെത്തന്നെ അറിയാന്‍ എല്ലാത്തരം വിശ്വാസങ്ങളില്‍നിന്നും സ്വതന്ത്രമായ മനസ്സിന്റെ ജാഗ്രതയും അവബോധവും ആവശ്യമാണ്.
താനെന്താണെന്നറിയാന് ഒരാള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ താനല്ലാത്ത എന്തെങ്കിലും സങ്കല്പിക്കുകയോ വിശ്വസിക്കുകയോ ചെയ്യരുത്. താന്‍ അത്യാര്‍ത്തിയുള്ളവനോ അസൂയാലുവോ അക്രമാസക്തനോ ആണെങ്കില്‍ അതൊന്നുമല്ല എന്ന വ്യാജമുഖം എടുത്തണിയരുത്. താനെന്താണെന്ന് സത്യസന്ധമായി അറിയാന്‍ അസാധാരണമായ ഒരവബോധം ആവശ്യമാണ് എന്ന് കൃഷ്ണമൂര്‍ത്തി ഉറപ്പിച്ച് പറയുന്നു. അതില്‍നിന്നകന്ന് വല്ല ആദര്‍ശത്തെയും പിന്തുടരുന്നത് ഒളിച്ചോട്ടമാണ്.
നന്മയുടെ നിയമം
താന്‍ എന്താണോ അത് സുന്ദരമോ വിരൂപമോ അധാര്‍മികമോ ഉപദ്രവകരമോ എന്തുമാകട്ടെ; അതേ രൂപത്തില്‍ തിരിച്ചറിയലാണ് നന്മയുടെ തുടക്കം. നന്മ അത്യന്താപേക്ഷിതമാണ്. വാത്സല്യം, കാരുണ്യം, ഔദാര്യം, സൗമനസ്യം ഇവയെല്ലാം ജീവിതത്തിന്റെ അനിവാര്യമായ നന്മകളാണ്. സദ്ഗുണം സ്വാതന്ത്ര്യം നല്കുന്നു. അതുണ്ടെങ്കില്‍ മാത്രമേ സ്വയം കണ്ടെത്താനും ജീവിക്കാനും കഴിയൂ. സദ്ഗുണം വളര്ത്തിയെടുക്കുന്നതുകൊണ്ടു മാന്യനാകാം. എന്നാല്‍ സ്വാതന്ത്ര്യമോ അവധാരണയോ അതുകൊണ്ടുണ്ടാവില്ല. സദ്ഗുണവാനായിരിക്കുന്നതും സദ്ഗുണവാനായിത്തീരുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. നമ്മുടെ സ്വഭാവം പൂര്‍ണമായും സുരക്ഷിതമാണ്. വേറൊരു സുരക്ഷിതത്വവും മനുഷ്യര്‍ക്കില്ല. ഉള്ളത് അതുപോലെ മനസ്സിലാക്കുന്നതിലൂടെയാണ് സദ്ഗുണവാനായിരിക്കുന്നത്. അതിനെ മറയ്ക്കലാണ് സദ്ഗുണവാനായീത്തീരുകയെന്നത്.
ഉണ്മയറിയുന്നതാണ് സദ്ഗുണം. അപ്പോള്‍ സ്വാതന്ത്ര്യം, പെട്ടെന്നുള്ള മോചനം വരുന്നു. ഒരുവന് കാരുണ്യവാനോ ഉദാരമനസ്കനോ വാത്സല്യപൂര്ണനോ ആകുന്നത് കാലപ്രക്രിയയിലൂടെയല്ലെന്ന് കൃഷ്ണമൂര്‍ത്തി പറയുന്നു. വാത്സല്യം, കാരുണ്യം, ഔദാര്യം, സൗമനസ്യം ഇവ നമ്മുടെ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള പരിഹാരമാണ്. ലോകത്തിലെങ്ങുമുള്ള രാഷ്ട്രീയക്കാരെയും ഭൂരിപക്ഷം മനുഷ്യരെയുംപോലെ നാമും സൗമനസ്യവും കാരുണ്യവും ഔദാര്യവും വാത്സല്യവുമുള്ളവരല്ല. നാളെയോ പത്തുകൊല്ലത്തിനുശേഷമോ കാലത്തിന്റെ നിബന്ധനകള്‍ക്കനുസൃതമായി ഇവയെല്ലാം ആയിത്തീരുമെന്ന് വിശ്വസിക്കുന്നത് തെറ്റാണ്. ജീവിതത്തിന്റെ പ്രശ്നങ്ങള്‍ക്ക് നേര്പരിഹാരം മനുഷ്യരെ കൂട്ടിയിണക്കി നിര്‍ത്തുന്ന കാരുണ്യം, സൗമനസ്യം, വാത്സല്യം, ഔദാര്യം എന്നിവയാണ്. കരുണയും ദയയും കാലസംബന്ധിയായ വിഷയങ്ങളല്ലെങ്കില്, നാമെന്തുകൊണ്ടാണ് നിര്ദ്ദയരായിരിക്കുന്നതെന്ന് അറിയാന്‍ നമുക്ക് കഴിയുമെങ്കില്‍, നാം ഉടനെ ദയാലുക്കളാകും. അപ്പോള്‍ നാം ജാതി-വര്‍ഗ-മത-ദേശ വ്യത്യാസങ്ങള്‍ മറന്ന് ഉടനെ ഉദാരതയും ദയയുമുള്ളവരാകും. ദയാലുവാകാനുള്ള ആഗ്രഹവും ഉദ്ദേശ്യവും മാറ്റം അനിവാര്യമായും ഉണ്ടാക്കും. അതിനാല്‍ തന്റെ ചിന്താപ്രക്രിയയെ, ജീവിതവീക്ഷണത്തെ, അതിന്റെ സമഗ്രതയില്‍ അറിയണം. ശാശ്വതമായത് എന്തെന്ന് അറിയാന്‍ പിന്നെ ക്ലേശമില്ല. നിത്യതയെ, പരമാര്‍ത്ഥത്തെ കണ്ടുപിടിക്കാന്‍ നാം സ്വയം ശ്രമിക്കണമെന്ന് കൃഷ്ണമൂര്‍ത്തി അഭിപ്രായപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: