എടത്വാ: ജലഅതോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കല്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ തടഞ്ഞു. ആലപ്പുഴ നഗരസഭ കുടിവെള്ളപദ്ധതിയുടെ ഭാഗമായി പദ്ധതിപ്രദേശത്തില്പെട്ട പഞ്ചായത്തിലെ കുടിവെള്ള വിതരണ ലൈന്‍ സ്ഥാപിക്കലാണ് തടഞ്ഞത്. ഇന്നലെ രാവിലെ പത്തിന് പച്ച ജങ്ഷന് സമീപമാണ് തൊഴിലാളികളുടെ കുഴിയെടുപ്പ് നാട്ടുകാര്‍ നിര്‍ത്തിവപ്പിച്ചത്.
പണിതടഞ്ഞതോടെ നിര്‍മ്മാണത്തിന് മേല്‍നോട്ടം വഹിക്കുന്ന ജലഅതോറിറ്റിയുടെ സൂപ്പര്‍വൈസര്‍ സ്ഥലത്തെത്തി. പ്രതിഷേധം രൂക്ഷമായതോടെ ഉദ്യോഗസ്ഥനേയും നാട്ടുകാര്‍ തടഞ്ഞു. തകഴി പഞ്ചായത്തില്‍പ്പെട്ട പച്ച ലൂര്‍ദ്ദ്മാത ആശുപത്രിക്ക് കിഴക്കുവശം വരെയുള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ മരിയാപുരം വരെ നീട്ടണമെന്നാവശ്യപ്പെട്ടാണ് ജനങ്ങള്‍ പ്രതിഷേധിച്ചത്.
നീരേറ്റുപുറം കുടിവെള്ള പദ്ധതിയുടെ പരിധിയില്‍ വരുന്ന എടത്വാ പഞ്ചായത്തിലെ കുടിവെള്ള വിതരണ ലൈന്‍ മരിയാപുരം ജങ്ഷനില്‍ അവസാനിപ്പിച്ചിരുന്നു. മരിയാപുരംമുതല് പച്ചആശുപത്രിക്ക് സമീപംവരെ ഒരുകിലോമീറ്ററിലേറെ ദുരം പൈപ്പ് ലൈന്വലിക്കാത്തതാണ് പ്രകോപനത്തിന് കാരണം.
രണ്ടുപദ്ധതികളില് നിന്നുള്ള വിതരണ ലൈനാണെങ്കിലും പൈപ്പുകള്‍ തമ്മില്‍ ബന്ധിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജലഅതോറിറ്റി പൈപ്പ് സ്ഥാപിക്കല്‍ ഉപേക്ഷിച്ച സ്ഥലത്തെ ലിങ്കുലൈനില് നിന്ന് പച്ച, കൈതമുക്ക് പ്രദേശങ്ങളില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി കുടിവെള്ളം ലഭ്യമല്ലന്നാണ് നാട്ടുകാരുടെ പരാതി.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സൂപ്പര്‍വൈസര്‍ പദ്ധതിയുടെ ഇപ്ലിമെന്റ് ഓഫീസറെ വിവരമറിയിച്ചു. പൈപ്പ് ലൈന്റെ അപാകത പരിഹരിക്കുന്നതുവരെ പണിതുടങ്ങാന്‍ സമ്മതിക്കില്ലെന്ന് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടതോടെ കുഴിയെടുപ്പ് താല്കാലികമായി നിര്‍ത്തിവെച്ചു.
ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം മോന്‍സി സോണി പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്തു. എടത്വാ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.വി. സുരേഷ് മണ്ണാരുപറമ്പില്‍, തോമസുകുട്ടി, റോസമ്മ, അനിത, മുന്‍ പഞ്ചായത്തംഗം ജോസഫ് ആന്റണി, കോണ്‍ഗ്രസ് വാര്‍ഡ് മെമ്പര്‍ ജോയപ്പന് കാടാത്തുകളം എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: