അടിയന്തരമായി വിളിച്ചുചേര്‍ത്ത നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍നിന്ന് മുന്‍മന്ത്രിയും എംഎല്‍എയുമായ ഇ.പി ജയരാജന് വിട്ടുനിന്നത്, കാരണവും നീതീകരണവും എന്തുതന്നെയായാലും കേരളത്തിലെ ജനങ്ങളോടു കാണിച്ച പൊറുക്കാന്‍ വയ്യാത്ത ധിക്കാരമാണ്.
500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്രഗവണ്മെന്റിന്റെ നടപടിയെതുടര്‍ന്ന് രാജ്യത്താകെ ജനങ്ങള്‍ കഷ്ടപ്പെടുകയാണെന്നാണ് സിപിഎം കാണുന്നത്. ഈ പൊതുപശ്ചാത്തലത്തില്‍ കേന്ദ്രനയം തിരുത്തിക്കാന്‍ ഇടതുപക്ഷ-ജനാധിപത്യ മുന്നണിയും യുഡിഎഫും യോജിച്ചു മുന്നോട്ടുവന്നു. ഈ രാഷ്ട്രീയ പോരാട്ടത്തിന്റെ വേദിയായിരുന്നു ചൊവ്വാഴ്ച പ്രത്യേകം വിളിച്ചുചേര്‍ത്ത നിയമസഭാ സമ്മേളനം.
ബിജെപിയുടെ ഏക പ്രതിനിധി അതില്‍ ആദ്യന്തം ഭാഗഭാക്കായി ഒടുവില്‍ എതിര്‍ത്ത് വോട്ടുചെയ്തു. യുഡിഎഫിന്റെയും ഇരുമുന്നണികളിലുമില്ലാത്ത എംഎല്‍എമാരുടെയും പിന്തുണ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തിന് ലഭിച്ചു. എന്നിട്ടും എല്‍ഡിഎഫിന്റെ ഒരു വോട്ടുകുറഞ്ഞു. അതാകട്ടെ ഈ മന്ത്രിസഭയില്‍ രണ്ടാം സ്ഥാനക്കാരനായിരുന്ന, സിപിഎം സെക്രട്ടേറിയറ്റില്‍ സഹകരണ വിഷയത്തിന്റെ പാര്‍ട്ടിച്ചുമതലക്കാരനും കേന്ദ്രകമ്മറ്റിയംഗവുമായ സിപിഎം എംഎല്‍എയുടെ.
ബന്ധുവിവാദത്തില്‍ രാജിവെയ്ക്കേണ്ടിവന്ന ഇ.പി ജയരാജനുപകരം പുതിയൊരംഗത്തെ മന്ത്രിസഭയിലേക്ക് തീരുമാനിച്ച പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗത്തില്‍നിന്ന് ക്ഷുഭിതനായി ഇറങ്ങിപ്പോയ ജയരാജന് ആ തീരുമാനത്തിന് അംഗീകാരം നല്‍കേണ്ട സംസ്ഥാനകമ്മറ്റി യോഗം ബഹിഷ്ക്കരിച്ചാണ് കണ്ണൂരിലേക്ക് മടങ്ങിയത്. പാര്‍ട്ടി നേതൃത്വം തന്നോട് അനീതി കാണിച്ചതായി കേന്ദ്രകമ്മറ്റിക്ക് അദ്ദേഹം പരാതിനല്‍കിയതായി പിന്നീട് വാര്‍ത്തവന്നു. പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകനായ നിയുക്ത മന്ത്രിയുടെ സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കാന്‍കൂടിയാകണം സംസ്ഥാന നേതൃത്വത്തെ അറിയിച്ചുകൊണ്ടുള്ള ഈ നിയമസഭാ ബഹിഷ്ക്കരണം.
താനുമായി ബന്ധപ്പെട്ട പ്രശ്നം പാര്‍ട്ടിക്കകത്ത് എങ്ങനെ കൈകാര്യം ചെയ്യണമെന്നത് കേന്ദ്രകമ്മറ്റിയംഗമായ ജയരാജന്റെയും സിപിഎമ്മിന്റെയും ഉള്‍പ്പാര്‍ട്ടിപ്രശ്നമാണ്. നാടുനീളെ കത്തുമ്പോള്‍ ഉടന്തടിചാടി പ്രതികരിക്കേണ്ടതല്ല. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ചര്‍ച്ചചെയ്യാനാണ് ഒരുദിവസത്തെ നിയമസഭാസമ്മേളനം പ്രത്യേകം വിളിച്ചത്. അതില്‍നിന്ന് ഒരു ഇടതുപക്ഷ നിയമസഭാ സാമാജികന് വിട്ടുനിന്നത് ജനാധിപത്യത്തില്‍ പൊറുക്കാനാവാത്ത തെറ്റാണ്.
43,000 ലേറെ വോട്ടുകളുടെ ഭൂരിപക്ഷംനല്‍കി നിയമസഭയിലെത്തിച്ച് ജയരാജനെ മന്ത്രിയാക്കിയത് മട്ടന്നൂര്‍ മണ്ഡലത്തിലെ ജനങ്ങളാണ്. സഹകരണമേഖലയുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ പിന്‍വലിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുന്ന പ്രമേയത്തിന്റെ ഭാഗമാകാനുള്ള മണ്ഡലത്തിലെ 1,78,000 വരുന്ന സമ്മതിദായകരുടെ അവകാശമാണ് എംഎല്‍എ സ്വയം തടഞ്ഞത്. ജനങ്ങളോടുള്ള വിശ്വാസ വഞ്ചനകൂടിയാണ് ജയരാജന് കാണിച്ചത്. കാലാവധി പൂര്‍ത്തിയാകുംവരെ നിയമസഭയുടെ പടികയറാനുള്ള തന്റെ അര്‍ഹത ഇതോടെ ജയരാജന് ധാര്‍മ്മികമായി നഷ്ടപ്പെടുത്തി.
വേറിട്ടൊരു പാര്‍ട്ടിയാണെന്ന് നാഴികയ്ക്ക് നാല്പതുവട്ടം മേനിപറയുന്ന സിപിഎം മുഖംരക്ഷിക്കണമെങ്കില്‍ എംഎല്‍എ പദവിയില്‍നിന്നുള്ള ഇ.പി ജയരാജന്റെ രാജി 24 മണിക്കൂറിനകം ആവശ്യപ്പെടണം. വിലപേശലിനും സമ്മര്‍ദ്ദതന്ത്രത്തിനും വഴങ്ങിക്കൊടുക്കാതെ കേന്ദ്രകമ്മറ്റിയംഗം അടക്കമുള്ള പാര്‍ട്ടിയിലെ എല്ലാ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍നിന്നും ജയരാജനെ നീക്കുകയും വേണം. തെരുവില്‍ പരസ്പരം ആക്ഷേപിച്ച് പ്രസ്താവന നടത്തിയതിന് വിഎസിനെയും പിണറായിയെയും പൊളിറ്റ് ബ്യൂറോയില്‍നിന്ന് നീക്കിയ സിപിഎം നേതൃത്വം ജയരാജന്റെ മുമ്പില്‍ പകയ്ക്കുന്നതെന്താണ്? ലോട്ടറി രാജാവ് മാര്ട്ടിന്, ചാക്കുരാധാകൃഷ്ണന്‍ തുടങ്ങി കളങ്കിത ബന്ധങ്ങളുടെ തെറ്റുകളുടെ ചക്രംമാത്രമുരുട്ടി നടന്ന ജയരാജനെ അധികാര പദവികളിലേക്ക് വീണ്ടും വീണ്ടും ഉയര്‍ത്തിയത് പാര്‍ട്ടിനേതൃത്വം. അവരിപ്പോള്‍ അനുഭവിക്കുന്നത് വെറും കാവ്യനീതി.
ലോക്സഭയില്‍ കോണ്‍ഗ്രസ്-ഇടത് എംപിമാര്‍ യോജിച്ച് സത്യഗ്രഹം നടത്തുകയും നിയമസഭാ വോട്ടെടുപ്പില്‍വരെ ബിജെപി പ്രതിനിധി ഒ. രാജഗോപാല്‍ സജീവമാകുകയും ചെയ്തു. മന്ത്രിസ്ഥാനം നഷ്ടപ്പെട്ടതില്‍ കലാപക്കൊടിയുയര്‍ത്തി കണ്ണൂരിലെ വീട്ടില്‍പോയി വാതില്‍ കൊട്ടിയടച്ച് ധ്യാനത്തിലിരിക്കുകയാണ് ജയരാജന് ചെയ്തത്. താന്‍ പറയുമ്പോള്‍ ഇനി വന്നാല്‍മതിയെന്ന് തന്റെ മണ്ഡലംകമ്മറ്റി ഓഫീസിലെ ചുമതലക്കാരെ വിരട്ടിവിടുകയും ചെയ്തു. ഇത്തരമൊരു നേതാവിനെ സിപിഎം എങ്ങനെ പേറി മുന്നോട്ടുപോകും?
കാള്‍ ജാസ്പേഴ്സ് എന്ന മനഃശാസ്ത്രജ്ഞന് ഒരു നൂറ്റാണ്ടുമുമ്പ് കണ്ടെത്തിയ മനോരോഗമാണ് ‘ഡലൂഷന്‍’. സത്യം മറിച്ചാണെന്ന് ബോധ്യപ്പെടുത്തുന്ന തെളിവുകള്‍ക്കുമുമ്പിലും തന്റെ തോന്നലാണ് ശരിയെന്ന് വിശ്വസിക്കുന്ന മനോവിഭ്രാന്തി. ജയരാജന് ‘ഡലൂഷന്‍’ പിടികൂടിയിട്ടുണ്ടെന്ന് ബോധ്യപ്പെടുത്തുന്ന ലക്ഷണങ്ങളാണ് അദ്ദേഹം അടുത്തകാലത്ത് പ്രകടിപ്പിക്കുന്നത്. മുഹമ്മദലി ഒളിമ്പിക്സില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ മലപ്പുറത്തുകാരനാണെന്നും, രാജ്യസേവനം നടത്തുന്ന തന്റെ രക്തത്തിനു ദാഹിക്കുന്നവരാണ് ബന്ധുവിവാദമുണ്ടാക്കി രാജിവെപ്പിച്ചതെന്നും, തന്നോട് കൂടിയാലോചിക്കാതെയാണ് പുതിയ മന്ത്രിയെ പാര്‍ട്ടി നിശ്ചയിച്ചതെന്നും മറ്റുമുള്ള ഉറച്ച വിശ്വാസപ്രഖ്യാപനങ്ങള്‍. ഇത് മനോരോഗ വിദഗ്ധരുടെ പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. പൊതുപ്രവര്‍ത്തകനും നിയമസഭാ പ്രതിനിധിയുമായ ജയരാജന് ജനങ്ങളോട് കാണിച്ച കൊടുംപാതകമോര്‍ക്കുമ്പോള്‍ ഈ രോഗാവസ്ഥയില്‍ സഹതപിക്കാന്‍പോലും പക്ഷേ, കഴിയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: