കണ്ണൂര്‍: തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംസ്ഥാന ഭരണത്തണലില്‍ സിപിഎം ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ നാടകം കേരളം കണ്ട ഏറ്റവും വലിയ ഗൂഢാലോചനയാണെന്ന് ബിജെപി സംസ്ഥാന സെല്‍ കോര്‍ഡിനേറ്റര്‍ കെ.രഞ്ചിത്ത് കണ്ണൂരില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
കളളക്കേസില്‍ കുടുക്കി പോലീസ് കസ്റ്റഡിയിലെടുത്ത ആര്‍എസ്എസ് പ്രവര്ത്തകന് സുബീഷിന്റെ മൊഴിയെന്ന പേരില്‍ പുറത്തുവന്ന വാര്‍ത്ത സിപിഎം-പോലീസിനെ ഉപയോഗിച്ച് വ്യാജമായി കെട്ടിച്ചമച്ചുണ്ടാക്കിയ കഥയാണ്. കൊലപാതകം നടന്ന 2006 മുതല്‍ സിപിഎം ഫസല്‍ കൊലപാതകം സംഘപരിവാര്‍ സംഘടനകളുടെ മേല്‍ കെട്ടിവെയ്ക്കാനുളള നീക്കങ്ങള്‍ നടത്തിവരികയാണ്.
കോടിയേരി ബാലകൃഷ്ണന് ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് കൊലപാതകം നടന്നത്. ലോക്കല്‍ പോലീസ് കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് അന്നുതന്നെ വ്യക്തമാക്കിയിരുന്നു. പിന്നീട് കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ചാണ് 3 സിപിഎം പ്രവര്‍ത്തകരെ ഫസല്‍ വധവുമായി ബന്ധപ്പെട്ട് പിടികൂടിയത്. കേന്ദ്രത്തില്‍ ഇടതുപക്ഷ പിന്തുണയോടെ യുപിഎ ഭരണത്തില്‍ ഫസലിന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് സിബിഐ ഏറ്റെടുക്കുകയും മൂന്ന് സിപിഎം പ്രവര്‍ത്തകരെ കൂടി അറസ്റ്റു ചെയ്യുകയുമായിരുന്നു.
കൂടാതെ ഗൂഢാലോചനയില്‍ തലശ്ശേരിയിലെ സിപിഎം നേതാക്കളായ കാരായി രാജനെയും കാരായി ചന്ദ്രശേഖരനെയും അറസ്റ്റു ചെയ്തതായും രഞ്ചിത്ത് പറഞ്ഞു. ഫസല്‍ കൊല്ലപ്പെട്ട നിമിഷംതൊട്ട് സിപിഎം നേതൃത്വം കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വഴിതേടുകയായിരുന്നു. ന്യൂനപക്ഷ സംരക്ഷകരെന്ന പൊയ്മുഖം പൊഴിഞ്ഞു വീഴുമെന്നതിനാലായിരുന്നു ഇത്.
നൂറുകണക്കിന് സംഘപ്രവര്‍ത്തകരേയും നേതാക്കളേയും പോലീസ് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തെങ്കിലും യാതൊരു തെളിവും ലഭിക്കാത്തതിനാല്‍ വിട്ടയക്കുകയായിരുന്നു. ആര്‍എസ്എസിന് ബന്ധമില്ലെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്ന് പോലീസിനു മേല്‍ സിപിഎമ്മിന്റെ ശക്തമായ സമ്മര്‍ദ്ദമുണ്ടായിരുന്നു. കേസന്വേഷിച്ച ഡിവൈഎസ്പിയെ സിപിഎമ്മുകാര്‍ അക്രമിച്ച സംഭവം പോലും ഉണ്ടായിരുന്നതായി രഞ്ചിത്ത് പറഞ്ഞു.
ഒരു കേസിലും പ്രതിയല്ലാത്ത സുബീഷിനെ 17 ന് കസ്റ്റഡിയിലെടുത്ത് 19 നാണ് കളളക്കേസ് ചുമത്തി കോടതിയില്‍ ഹാജരാക്കിയത്. അടിയന്തരാവസ്ഥക്ക് സമാനമായ മര്‍ദ്ദനമാണ് പോലീസ് ജയിലില്‍വെച്ച് നടത്തിയത്. സുബീഷിന്റെ മൊഴിയായി പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്ന കാര്യങ്ങള്‍ ദിവസങ്ങളായി സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കാര്യങ്ങളാണെന്നത് മൊഴിയുമായി ബന്ധപ്പെട്ട ഗൂഢാലോചന ബോധ്യപ്പെടുത്തുന്നതാണ്. ഫസല്‍വധം ഉള്‍പ്പെടെ 5 കൊലപാതകങ്ങളില്‍ ആരെയൊക്കെ പ്രതിയാക്കണമെന്ന് സിപിഎം നേതൃത്വം നല്കിയ നിര്‍ദ്ദേശമനുസരിച്ച് പേര് പറയിപ്പിക്കുകയായിരുന്നു. തന്നെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ച കാര്യവും ഇക്കാര്യവും സുബീഷ് മജിസ്ട്രേറ്റിന് മുമ്പില്‍ മൊഴി നല്‍കിയിട്ടുണ്ട്.
മൂന്ന് അന്വേഷണ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തെ ഭരണകൂടത്തെ ഉപയോഗിച്ച് സിപിഎം അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ് . ഭരണകൂട ഭീകരതയ്ക്കെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും രഞ്ചിത്ത് പറഞ്ഞു. കേസ് അട്ടിമറിക്കാനുളള സിപിഎം-പോലീസ് ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്നും രഞ്ചിത്ത് ആവശ്യപ്പെട്ടു. വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് കെ.പ്രമോദ്, ബിജെപി ജില്ലാ ട്രഷറര്‍ എ.ഒ.രാമചന്ദ്രന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: