ചങ്ങനാശ്ശേരി : യുഡിഎഫ് സര്‍ക്കാര്‍ ന്യൂനപക്ഷ പ്രീണനം അവസാനിപ്പിക്കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ പറഞ്ഞു. കേരളത്തിലെ നിലവിലുള്ള സാഹചര്യം ഉമ്മന്‍ചാണ്ടിയുടെ ചെപ്പടി വിദ്യയാണെന്നും മന്ത്രിമാരുടെ വകുപ്പുകള്‍ മാറ്റിയതുകൊണ്ട് ഭൂരിപക്ഷ സമുദായങ്ങളെ അനുനയിപ്പിക്കാനാവില്ലെന്നും ഭരിക്കുന്നത് മൂന്നു ‘കു’കള്‍(കുഞ്ഞൂഞ്ഞ്, കുഞ്ഞാലി, കുഞ്ഞുമാണി) ആണെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ പ്രീണനമാണ് സര്‍ക്കാര്‍ നടത്തുന്നത്. മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫില്‍ ഉള്‍പ്പെട്ടവര്‍ ഒമ്പതുമാസമായി ഒരു പ്രത്യേക സമുദായത്തില്‍പ്പെട്ടവരെയാണ് തിരുകി കയറ്റിയിരിക്കുന്നത്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് മുന്‍കരുതലോടെ മുന്നോട്ടുപോകുമെന്ന് സുകുമാരന്‍ പറഞ്ഞു. ഭൂരിപക്ഷത്തെയും ന്യൂനപക്ഷത്തെയും തമ്മില്‍ തെറ്റിപ്പിക്കാതെ വേറെ പോംവഴി നോക്കാമായിരുന്നു യുഡിഎഫിന്. ഇപ്പോള്‍ യുഡിഎഫ് സംവിധാനമാണ് തെറ്റ് ചെയ്തിരിക്കുന്നത്. ലീഗിനോട് എന്‍എസ്എസ്സിന് വിരോധമില്ലെന്നും ജനറല്‍ സെക്രട്ടറി പറഞ്ഞു.
കെപിസിസി പ്രസിഡന്റിന്റെ മൗനത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ മൗനം വിദ്വാന് ഭൂഷണമെന്നാണ് പറഞ്ഞത്. ബിജെപി തിരുവനന്തപുരത്തു നടത്തുന്ന ഹര്‍ത്താലിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് അവരുടെ വികാരമാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പറഞ്ഞു. അതിനിടെ സിപിഎം നേതാവും മുന്‍ സ്പീക്കറുമായ എം. വിജയകുമാര്‍ എന്‍എസ്എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി സംഭാഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: