മഹാഭാരതയുദ്ധം കഴിഞ്ഞ് കൃഷ്ണന് ദ്വാരകയിലേക്കു മടങ്ങുമ്പോള്‍ വഴിയില്‍ തന്റെ സുഹൃത്തായ ബ്രാഹ്മണന് ഉത്തുംഗനെ കണ്ടു. പരിചയം പുതുക്കി സംസാരിച്ചു. ഉത്തുംഗന്‍ ചോദിച്ചു: ”നമ്മുടെ സുഹൃത്തുക്കളും ബന്ധുക്കളുമായ പാണ്ഡവര്‍ക്കും കൗരവര്‍ക്കും സുഖമല്ലേ? അവര്‍ സ്നേഹിച്ചും പുരോഗമിച്ചും ജീവിക്കുന്നല്ലോ?” സംഭവിച്ചതൊന്നുമറിയാത്ത പാവം ബ്രാഹ്മണന്. കൃഷ്ണന് വളരെ പണിപ്പെട്ടു സാവധാനം നടന്ന ശണ്ഠയെയും യുദ്ധത്തെയും അതിന്റെ നാശത്തെയും കുറിച്ചു വിവരിച്ചു. എല്ലാം ശാന്തമായി കേട്ടിരുന്ന ഉത്തുംഗന്‍ കൃഷ്ണനോടു കയര്‍ത്തു: ”നീ ഇതൊക്കെ കയ്യുംകെട്ടി കണ്ടുകൊണ്ട് എല്ലാം സംഭവിക്കാന്‍ അനുവദിച്ചു. നീ നിന്റെ ഉത്തരവാദിത്വത്തില്‍ പരാജയപ്പെട്ടു. നീ വഞ്ചന ചെയ്തു. അവരുടെ നാശത്തിനു നീ കാരണമായി. നിന്നെ ഞാന്‍ ശപിക്കാന്‍ പോകുകയാണ്.” കൃഷ്ണന് പറഞ്ഞു: ”ശാന്തമായി എന്നെ കേള്‍ക്കൂ. എന്നിട്ടു വേണമെങ്കില്‍ ശപിച്ചോളൂ. ഞാന്‍ ശരീരമെടുക്കുമ്പോള്‍ ആ ശരീരത്തിന്റെ പരിമിതികള്‍ക്കു വഴങ്ങുന്നു. അവര്‍ അഹങ്കാരത്തില്‍ മത്തുപിടിച്ചു ധാര്‍ഷ്ട്യത്തിലായിരുന്നു. എന്റെ ഉപദേശം അവര്‍ കേട്ടില്ല.
എന്റെ വിശ്വരൂപം കാണിച്ച് അവരെ ഭയപ്പെടുത്തി നോക്കി, അവര്‍ വഴങ്ങിയില്ല. ഞാന്‍ കോപിച്ചു, അതും ഫലിച്ചില്ല. അവിടെയും ഞാന്‍ പരാജിതനായി, ഫലമുണ്ടായില്ല. അവരുടെ ദുഷ്ടകര്‍മങ്ങൡ അവര്‍ നശിച്ചു; അവര്‍ യുദ്ധംവെട്ടി ചത്തൊടുങ്ങി. എന്നോടു കോപിച്ചിട്ടു കാര്യമില്ല, സുഹൃത്തേ.”
ദൈവം മനുഷ്യരുടെ മുമ്പില്‍ പരാജയപ്പെട്ട കഥയാണിത്. മനുഷ്യന് ചോദ്യങ്ങളുടെ പുസ്തകമാണ്. അഗസ്റ്റിന് ആത്മകഥയില്‍ എഴുതി: ”ഞാന്‍ എനിക്ക് ഒരു ചോദ്യമായിരിക്കുന്നു.” മനുഷ്യന് എല്ലാറ്റിനെയും ദൈവത്തെപ്പോലും ചോദ്യം ചെയ്യുന്നു. സഹനദുരന്തങ്ങളും മരണവും എന്നും ചോദ്യങ്ങളാണ്, എന്തുകൊണ്ട്?
കമ്യൂണിസ്റ്റുകാരനായ ജോസ്സെ സരമാഗു തന്റെ ‘യേശുക്രിസ്തുവിന്റെ സുവിശേഷം’ എന്ന നോവലില്‍ യേശുവിന്റെ കുരിശിലെ പ്രാര്‍ത്ഥന മാറ്റിയെഴുതി: ”മനുഷ്യരേ, അവനോടു ക്ഷമിക്കൂ; അവന് ചെയ്യുന്നത് എന്തെന്ന് അവനറിയുന്നില്ല.” യേശുവിന്റെ സുവിശേഷം അദ്ദേഹം പൊളിച്ചെഴുതി ദൈവത്തെ കൊലപാതകിയാക്കി. ദൈവത്തിന്റെ അഴിമതിയുടെയും അക്രമത്തിന്റെയും വിധി പരിഹരിക്കാന്‍ കമ്യൂണിസം സംസ്ഥാപിതമായി. സഹനം ഇല്ലാതായോ? കമ്യൂണിസത്തിലെ അനുഭവങ്ങളെ ആസ്പദമാക്കി ആര്‍ഥര്‍ കോയ്സ്റ്റലര്‍ മറ്റൊരു ഗ്രന്ഥമെഴുതി – ‘പരാജയപ്പെട്ട ദൈവം.’ ദൈവത്തെ ഇല്ലാതാക്കി ദൈവമായി മാറിയ കമ്യൂണിസത്തിന്റെ പരാജയത്തിന്റെ കഥ. അതില്‍ കഥാപാത്രമായിരുന്ന യോഗി കണ്ണാടി നോക്കി കമ്മീസറിനെ കണ്ടു. അതിന്റെ ഭീകരതയില്‍ കണ്ണാടി തല്ലിയുടച്ചു. ഏഴു കൊല്ലം റാഹേലിനെ പ്രേമിച്ചവനു കെട്ടിച്ചുകിട്ടയതു ലെയയെയാണ് എന്ന വഞ്ചന തിരിച്ചറിഞ്ഞു. വര്‍ഷങ്ങള്‍ക്കുമുമ്പ് അമേരിക്കയിലെ പ്രസിദ്ധനായ ഫുള്‍ട്ടന്‍ ഷീന്‍ എന്ന മെത്രാനോട് ഒരു സാധാരണ സ്ത്രീ കോപിച്ചു. ദൈവസ്നേഹത്തെക്കുറിച്ചു പ്രസംഗിച്ച മെത്രാനോട് ആ സ്ത്രീ ചോദിച്ചു: ‘എന്റെ കുഞ്ഞു കാന്‍സര്‍ പിടിച്ചു മരിച്ചപ്പോള്‍ നിന്റെ സ്നേഹപിതാവായ ദൈവം എവിടെയായിരുന്നു?” ഇതിനു തുല്യമായ ചോദ്യമാണ് ഉത്തുംഗന്‍ കൃഷ്ണനോടു ചോദിച്ചതും-”കൂട്ടുകാര്‍ തല്ലി പരസ്പരം ചത്തപ്പോള്‍ നീ എവിടെയായിരുന്നു?”
ആ മെത്രാന് ശാന്തനായി ആ സ്ത്രീയോടു പറഞ്ഞു: ”ക്രിസ്തു കുരിശില്‍ കിടന്നു മരിച്ചപ്പോള്‍ നിലവിളിച്ചില്ലേ? എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്തുകൊണ്ട് എന്നെ ഉപേക്ഷിച്ചു? അപ്പോള്‍ അവന്റെ ദൈവം എവിടെയായിരുന്നോ അവിടെയായിരുന്നു നിന്റെ കുഞ്ഞു മരിച്ചപ്പോഴും.”
ഇതൊരു ഉത്തരമല്ല; ഉത്തരമില്ലാത്ത ചോദ്യവും, ചോദ്യം നിശ്ശബ്ദമാക്കുന്ന ഉത്തരവുമാണ്. ഇതു സൂചിപ്പിക്കുന്നതു ദൈവത്തിന്റെ പരാജയത്തിന്റെ കഥതന്നെ. ദൈവം പരാജിതനായി. എവിടെ? തന്റെ സൃഷ്ടികളുടെ മുമ്പില്‍; തന്റെ മക്കളുടെ മദ്ധ്യത്തില്‍. മക്കളെ ജനിപ്പിച്ചതു പരാജയമായി മറിയ അനുഭവം, അവന്റെ പരാജയം നമ്മളാകുന്ന വല്ലാത്ത പ്രഹേളിക. അവനെ നാം ധിക്കരിച്ചപ്പോഴും അവന് നമ്മെ വേട്ടയാടിയില്ല എന്ന പരാജയം. ലോകത്തിന്റെ ഗതി സ്വാതന്ത്ര്യത്തിന്റെയും ആകസ്മികതയുടേതുമായതിന്റെ പരാജയം.
പരാജയപ്പെടാന്‍ മനസ്സില്ലാത്തവര്‍ തീര്‍ക്കുന്ന നരകങ്ങൡ നാം വെന്തുമരിക്കുന്നില്ലേ? പരാജിതനായ ദൈവത്തെ നിഷേധിക്കുന്നവര്‍ വിജയിക്കുന്നതു പൈശാചികതയിലായി മാറുന്നു. തോല്ക്കുന്നതില് മഹത്വമുണ്ടോ? ഭാര്യയോടു തോല്ക്കുന്നതും മക്കളോടു തോല്ക്കുന്നതും പരാജയമാണോ?
നാസി പീഡനത്തിന്റെ ഗ്യാസ് ചേമ്പറില്‍നിന്നു രക്ഷപ്പെട്ട ഏലി വീസല്‍ എഴുതി: ”ആദിയില്‍ വിശ്വാസമുണ്ടായിരുന്നു. ബാലിശമായ ഉറപ്പ്. പക്ഷേ, അതു മിഥ്യയായിപ്പോയി. മനുഷ്യരില്‍ ഞങ്ങള്‍ വിശ്വാസമുള്ളവരായിരുന്നു. ഈ വിശ്വാസമാണു മായയായത്. എല്ലാവരിലും ദൈവികപ്രഭയുടെ കണികയുണ്ടെന്ന ധാരണയില്‍ പരസ്പരം വിശ്വസിച്ചു. എല്ലാവരുടെയും കണ്ണുകളിലും ആത്മാവുകളിലും ദൈവത്തിന്റെ രൂപത്തിന്റെ നിഴലാവഹിക്കുന്നു എന്നു വിചാരിച്ചു. അത്, അതായിരുന്നു ഞങ്ങളുടെ എല്ലാ പ്രശ്നങ്ങളുടെയും വേദനകളുടെയും ഉറവിടം.”
ഏലി വീസല്‍ ഒരു കഥയും പറഞ്ഞു. താന്‍ നേരില്‍ കണ്ട ചരിത്രം. ബിര്‍ക്കിനെവു ക്യാമ്പില്‍ തടവുകാരുടെ രാവിലെത്തെ പരേഡ് കഴിഞ്ഞപ്പോള്‍ മൂന്നുപേരെ എല്ലാവരുടെയും മുമ്പില്‍ തൂക്കിക്കൊല്ലാന്‍ കൊണ്ടുവന്നു. രണ്ടു പ്രായപൂര്‍ത്തിയായവരും ഒരു കുട്ടിയും. ഒരു കുട്ടിയെ തൂക്കിക്കൊല്ലുകയോ? ചോദ്യമില്ല, ഉത്തരവുമില്ല. മുക്കാലികള്‍ മൂന്ന്, താഴെ മൂന്നു കസേരകള്‍. തൂക്കാനുള്ളവരെ കസേരയില്‍ കയറ്റി നിര്‍ത്തി, കുടുക്ക് കഴുത്തിലായി. പിന്നെ കസേരകള്‍ തട്ടി. നിമിഷങ്ങള്‍കൊണ്ടു രണ്ടു പേരും തൂങ്ങി മരിച്ചു. കുട്ടി മരിക്കാതെ കയറില്‍ കിടന്നാടുകയാണ്. വീസലിന്റെ മുന്നില്‍ നിന്ന തടവുകാരന് പല്ലു കടിക്കുന്നതു കേള്‍ക്കാം. അയാള്‍ കൈകള്‍ ഞെരിച്ചു ചോദിച്ചു. എവിടെ ദൈവം? ആ ചോദ്യം വീസലിന്റെ നാഡിഞരമ്പുകളില്‍ മാറ്റൊലികൊണ്ടു. പല്ലു ഞെരിച്ചുനിന്ന അവന്റെ അന്തരാളത്തില്‍ ആ ചോദ്യം പൊട്ടിച്ചിതറി. അകത്തിന്റെ അടിയില്‍നിന്ന് ഉത്തരം കേട്ടു: എവിടെ ദൈവം? അതാ, ആ കഴുമരത്തില്‍!
മഹാഭാരതത്തില്‍ പരാജയത്തിന്റെ മൂര്‍ത്തിമദ്ഭാവമാണു ശരശയ്യയില്‍ വീണുകിടന്നു മരിച്ച ഭീഷ്മര്‍. അദ്ദേഹം അങ്ങനെ മരിച്ചതു യുദ്ധം അറിയാഞ്ഞിട്ടോ, തോല്പിക്കാന് കഴിയാഞ്ഞിട്ടോ അല്ലല്ലോ. ഒരു വ്രതം ജയിപ്പിക്കാന്‍. ആ പരാജയമാണ് അദ്ദേഹത്തിന്റെ മഹത്വം.
മഹത്തായ ജീവിതത്തില്‍ എപ്പോഴും ദുരന്തസ്പര്‍ശമുണ്ട്; പരാജയത്തിന്റെ സ്വാദുണ്ട്. മഹത്തായ ജീവിതനാടകങ്ങള് ദുരന്തനാടകങ്ങളാണ്. മൂല്യപ്രതിഷ്ഠയോടെ ജീവിതം ജീവിച്ചവര്‍ ജീവിതം ദുരന്തമാക്കി; നിലപാടില്‍ മാറ്റമില്ലാതെ പരാജയത്തെ മഹത്ത്വപ്പെടുത്തിയവര്‍. എല്ലാവരും മരണത്തിന്റെ പരാജയത്തെ മഹത്ത്വപ്പെടുത്തിയവര്‍. എല്ലാവരും മരണത്തിന്റെ പരാജയത്തിലേക്കാണു യാത്രയായത്. പക്ഷേ, മഹത്വപൂര്‍ണമായി മരിക്കുന്നവരുണ്ട്, വെറുതെ ചാകുന്നവരുമുണ്ട്. മരണം മഹത്വമുള്ളതാക്കുന്നതു ജീവിതം മഹത്വത്തില്‍ നിര്‍വചിക്കുമ്പോഴാണ്. ജീവിതത്തില്‍ ദൈവികപ്രഭയുണ്ടാകുമ്പോള്‍ അതില്‍ എവിടെയോ ദുരന്തത്തിന്റെ മുള്‍ക്കിരീടവും കുരിശുമുണ്ട്. ഈ ദുരന്തസമസ്യയുടെ ആവിഷ്കരണമായി ദൈവത്തിന്റെ പരാജയത്തെ കാണാം. സ്നേഹം എപ്പോഴും ദുരന്തമനുഭവിക്കുന്ന ജീവിതത്തിന്റെ വലിയ സമസ്യയാണ്. വിശദീകരണമില്ലാത്ത വിജ്ഞാനത്തില്‍ എവിടെയോ കണ്ണീരും വിലാപവുമുണ്ട്.
ലോകം നിഷേധിക്കുന്നവനെ ലോകവും നിഷേധിക്കും. അപ്പോള്‍ ജീവിതം സംഘട്ടനത്തിന്റേതാകും. ഇതില്‍ സഹനമുണ്ട്, അമ്പുകളുണ്ട്, മുള്ളുകളുണ്ട്. നിഷേധം ഉണ്ടാക്കുന്നത് അകത്തെ ദൈവികതയാകും. ആ ദൈവവഴി ഉറപ്പായും പീഡനത്തിന്റെയും പരാജയത്തിന്റെയുമാണ്. ഈശ്വരവിശ്വാസം കലാപം ജീവിതത്തില്‍ വിളിച്ചുവരുത്തും – ലോകത്തോടും അതിന്റെ തിന്മയുടെ ശക്തികളോടും. മരണം സമര്‍പ്പിക്കാന്‍ കൊള്ളാവുന്ന ജീവിതം ജീവിക്കുന്നവര്‍ക്കാണു ജീവിതത്തില്‍ മഹത്വമുണ്ടാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: