ഗുവാഹത്തി: രഞ്ജി ട്രോഫി ക്രിക്കറ്റ് ഗ്രൂപ്പ് സിയില്‍ ആന്ധ്രക്കെതിരെ ഒന്നാമിന്നിങ്സ് ലീഡിനായി കേരളം പൊരുതുന്നു. കേരളത്തിന്റെ 219 റണ്‍സിനെതിരെ രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സില്‍ ആന്ധ്ര. നാല് വിക്കറ്റ് ശേഷിക്കെ കേരളത്തെ മറികടക്കാന്‍ 46 റണ്‍സ് കൂടി വേണം ആന്ധ്രക്ക്.
എട്ടിന് 188 എന്ന നിലയില്‍ രണ്ടാം ദിവസം ബാറ്റിങ് തുടര്‍ന്ന കേരളത്തിന് 31 റണ്‍സ് കൂടിയേ ചേര്‍ക്കാനായുള്ളു. ബേസില്‍ തമ്പിയും (15), കെ.എസ്. മോനിഷുമാണ് (14) സ്കോര്‍ ഇരുന്നൂറ് കടത്തിയത്. മുഹമ്മദ് അസറുദ്ദീന് (82) ടോപ് സ്കോറര്‍. ആന്ധ്രക്കായി വിജയകുമാര്‍ ആറു വിക്കറ്റെടുത്തു. ഭാര്‍ഗവ് ഭട്ടിന് രണ്ട്, ബന്ദാരു അയ്യപ്പ, രവി തേജ എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
ഓപ്പണര്‍മാര്‍ പ്രശാന്ത് കുമാറും (61), ശ്രീകര്‍ ഭരതും (54) ആദ്യ വിക്കറ്റില്‍ 81 റണ്‍സ് ചേര്‍ത്തപ്പോള്‍ ആന്ധ്ര അനായാസം ലീഡെടുക്കുമെന്ന് കരുതി. എന്നാല്‍, ഭരതിനെ പുറത്താക്കി ഇഖ്ബാല്‍ അബ്ദുള്ള കേരളത്തെ തിരികെയെത്തിച്ചു. 47 റണ്‍സുമായി പുറത്താകാതെ നില്ക്കുന്ന റിക്കി ഭുയിയിലാണ് ഇനി പ്രതീക്ഷ. മറ്റാര്‍ക്കും രണ്ടക്കം കാണാനായില്ല.
കേരളത്തിനായി ഇഖ്ബാല്‍ അബ്ദുള്ള, ബേസില്‍ തമ്പി, രോഹന് പ്രേം എന്നിവര്‍ക്ക് രണ്ട് വീതം വിക്കറ്റെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: