കണ്ണൂര്‍: ബന്ധു നിയമനത്തിന്റെ പേരില്‍ മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്ന സിപിഎം നേതാവ് ഇ.പി.ജയരാജന് കടുത്ത നിലപാടുമായി മുന്നോട്ട്. പാര്‍ട്ടി നേതൃത്വവുമായി അകന്നു നില്‍ക്കുകയാണ്. താന്‍ കുറ്റക്കാരനെന്ന് തെളിയാതെ മന്ത്രിസ്ഥാനത്ത് നിന്ന് മാറിനില്ക്കാന് ആവശ്യപ്പെട്ടത് ശരിയായ നടപടിയല്ലെന്നും തന്നെക്കുറിച്ച് മോശമായ പ്രതിച്ഛായ ഉണ്ടാക്കാന്‍ കാരണമായെന്നുമാണ് ജയരാജന്റെ നിലപാട്.
ഇതിന്റെ തുടര്‍ച്ചയാണ് സഹകരണ മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന നിയമസഭാ സമ്മേളനത്തില്‍ നിന്നും ഇന്നലെ വൈകുന്നേരം എം.എം.മണിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും വിട്ടുനിന്നതെന്നാണ് സൂചന. സിപിഎം കേന്ദ്രകമ്മറ്റി അംഗമായ ഇ.പി. ജയരാജന്റെ നിലപാട് പാര്‍ട്ടി കേന്ദ്രങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.
കണ്ണൂരില്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട പരിപാടികളില്‍ പങ്കെടുക്കേണ്ടതിനാലാണ് സമ്മേളനത്തില്‍ നിന്ന് വിട്ടുനിന്നതെന്നാണ് പാര്‍ട്ടി ജില്ലാ നേതൃത്വത്തില്‍ നിന്ന് ലഭിക്കുന്ന വിശദീകരണം. എന്നാല്‍ ജയരാജന് ഇന്നലെ കാര്യമായ പാര്‍ട്ടി പരിപാടികളൊന്നും കണ്ണൂരിലുണ്ടായിരുന്നില്ല. പാര്‍ട്ടിയുടെ സാമ്പത്തിക സമാഹരണത്തിന്റെ ചുമതലയുണ്ടായിരുന്ന ജയരാജന്റെ നിലപാടുകള്‍ വരുംനാളുകളില്‍ പാര്‍ട്ടിയില്‍ വലിയ ചലനങ്ങളുണ്ടാക്കും. ജയരാജന്റെ നിലപാടുകള്‍ അണികള്‍ക്കിടയില്‍ സജീവ ചര്‍ച്ചയായിട്ടുണ്ട്. ജയരാജന് പാര്‍ട്ടി തീരുമാനത്തിനെതിരേ പരസ്യമായി രംഗത്തുവരാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: