ന്യൂദല്‍ഹി: സ്പെക്ട്രം കേസിലെ സുപ്രധാന വിധി പ്രകൃതിവിഭവങ്ങളുടെ ലേലം നിര്ബന്ധമാക്കുന്നതാണോയെന്ന കാര്യത്തില്‍ വ്യക്തത തേടിക്കൊണ്ടുള്ള രാഷ്ട്രപതിയുടെ പരാമര്‍ശം കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു.
വന്‍ കോഴ നല്കി തരപ്പെടുത്തിയ 122 ടെലികോം ലൈസന്‍സുകള്‍ റദ്ദാക്കിക്കൊണ്ടുള്ള സുപ്രീംകോടതി വിധിയില്‍ വ്യക്തത തേടുന്ന പരാമര്‍ശത്തില്‍ ഇന്നലെ രാവിലെ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ഒപ്പുവെച്ചിരുന്നു. രാഷ്ട്രപതിയുടെ പരാമര്‍ശത്തിന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.
എല്ലാ മേഖലകളിലും പ്രകൃതിവിഭവങ്ങളുടെ ലേലം നിര്‍ബന്ധമാണോ, സുപ്രീംകോടതി ഉത്തരവ് മുന്‍ വിധിന്യായങ്ങള്‍ക്ക് വിരുദ്ധമാണോ വിധി നയരൂപീകരണ സംവിധാനത്തില്‍ ജുഡീഷ്യറിയുടെ നുഴഞ്ഞുകയറ്റമായി കണക്കാക്കാന്‍ കഴിയുമോ, വിധിയുടെ മുന്‍കാല പ്രാബല്യം തുടങ്ങി എട്ടോളം ചോദ്യങ്ങളിലാണ് രാഷ്ട്രപതി വിശദീകരണം തേടിയിരിക്കുന്നത്.
നിയമപ്രശ്നങ്ങളിലും പൊതുതാല്പര്യമുള്ള വിഷയങ്ങളിലും സുപ്രീംകോടതിയില്‍ സര്‍ക്കാരിന് രാഷ്ട്രപതിയുടെ പരാമര്‍ശം സമര്‍പ്പിക്കാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 143 വ്യവസ്ഥ ചെയ്യുന്നുണ്ട്. രാഷ്ട്രപതിയുടെ പരാമര്‍ശം മാര്‍ച്ച് 9 ന് കേന്ദ്രമന്ത്രിസഭ ചര്‍ച്ച ചെയ്തെങ്കിലും അഭിപ്രായസമന്വയത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് നിയമമന്ത്രാലയത്തിന്റെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ചശേഷം മാറ്റിയെഴുതിയ കുറിപ്പാണ് മന്ത്രിസഭ അംഗീകരിച്ചത്.
സ്പെക്ട്രം കേസില്‍ കേന്ദ്രം നല്കിയ റിവ്യൂ ഹര്‍ജിയില്‍ ഈ മാസം 13ന് സുപ്രീംകോടതി വാദം കേള്‍ക്കും. വിധി പ്രതികൂലമായി ബാധിച്ച ടെലികോം കമ്പനികള്‍ നല്കിയ റിവ്യൂഹര്‍ജികള്‍ നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. സ്പെക്ട്രം ലൈസന്‍സുകള്‍ നാല് മാസത്തെ സമയം കോടതി അനുവദിച്ചിട്ടുണ്ട്. എന്നാല്‍, ലേല നടപടികള്‍ പൂര്‍ത്തിയാക്കാന്‍ 400 ദിവസമെങ്കിലും വേണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.
ഇതേസമയം, സ്പെക്ട്രം വിധിയില്‍ രാഷ്ട്രപതിയുടെ പരാമര്‍ശം തേടിക്കൊണ്ടുള്ള യുപിഎ നീക്കത്തെ ബിജെപി വിമര്‍ശിച്ചു. വ്യവസ്ഥകളും ചട്ടങ്ങളും പാലിച്ച് എന്‍ഡിഎ ഭരണകാലത്തെടുത്ത 2 ജി തീരുമാനങ്ങളും പരാമര്‍ശത്തില്‍ ഉള്‍പ്പെടുത്തിയത് അപലപനീയമാണെന്ന് ബിജെപി വക്താവ് നിര്‍മ്മല സീതാരാമന് ന്യൂദല്‍ഹിയില്‍ പറഞ്ഞു. എക്സിക്യൂട്ടീവ് തീരുമാനങ്ങള്‍ മാത്രം എടുക്കേണ്ട വിഷയങ്ങളിലാണ് കേന്ദ്രം സുപ്രീംകോടതിയുടെ അഭിപ്രായം തേടുന്നതെന്നും അവര്‍ കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: