മലയാളത്തിനും മറക്കാനാവില്ല
കേരളത്തിനും അവിസ്മരണീയമാണ് ബാലമുരളീകൃഷ്ണയുടെ സംഭാവനകള്‍. കേരളത്തിലങ്ങോളമിങ്ങോളം അനവധി വേദികളില്‍ കച്ചേരികള്‍ അവതരിപ്പിച്ചു. സ്വാതി തിരുനാള്‍ എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് 87ല്‍ മികച്ച ഗായകനും ഗ്രാമം എന്ന ചിത്രത്തിലെ പാട്ടിന് 2010ലെയും മികച്ച ശാസ്ത്രീയ സംഗീതജ്ഞനുള്ള സംസ്ഥാന അവാര്‍ഡുകളും നേടി.
ഷഡ്കാല ഗോവിന്ദമാരാര്‍ എന്ന അസാമാന്യ പ്രതിഭയെ സ്വാതിതിരുനാളില്‍ മുരളിയാണ് അനശ്വരനാക്കിയത്. ഈ ചിത്രത്തില്‍ മാരാര്‍ക്കു വേണ്ടി മോക്ഷമുകലദാ എന്ന കീര്‍ത്തനമാണ് പാടിയത്.
പൂജയ്ക്കെടുക്കാത്ത പൂക്കളിലെ കണ്ണന്റെ കവിളില്‍ നിന് സിന്ദൂര തിലകത്തിന് വര്‍ണ്ണരേണുക്കള്‍ എന്ന കൃതി ആരും ഒരിക്കലും മറക്കില്ല. സഖി ഹാരമിതാ, വന മാലിന എന്ന ഗാനവും ഹൃദയസ്പര്‍ശിയാണ്.
എന്തരോ മഹാനുഭാവുലു, പലുക്കെ ബംഗാരമായേന, നഗുമോ എന്നീ കൃതികള്‍ ബാലമുരളിയുടെ ആലാപനത്തില്‍ കേട്ടാലേ പൂര്‍ണ്ണസുഖം ലഭിക്കൂ.
68ല്‍ പുറത്തിറങ്ങിയ കൊടുങ്ങല്ലൂരമ്മ എന്ന ചിത്രത്തില്‍ കൊടുങ്ങല്ലൂരമ്മേ എന്ന കീര്‍ത്തനം ആലപിച്ചത് അദ്ദേഹമാണ്. പല ഭാഷകളില്‍ മുപ്പത്തഞ്ചോളം ചലച്ചിത്രങ്ങളില്‍ പാടി.
2002ല്‍ കേന്ദ്രസര്‍ക്കാരിന്റെ ദേശീയ കലാകാരനുള്ള അവാര്‍ഡ് ലഭിച്ചു. നാല്‍പ്പത്തഞ്ചിലേറെ പുരസ്കാരങ്ങള്‍ നേടി.
മാസ്മരിക നാദം
സാധാരണക്കാര്‍ക്കും സംഗീതത്തില്‍ പ്രാഗത്ഭ്യം ഉള്ളവര്‍ക്കും ഒരുപോലെ പ്രിയങ്കരമായിരുന്നു അദ്ദേഹത്തിന്റെ ആലാപനം. മാസ്മരിക നാദമായിരുന്നു അദ്ദേഹത്തിന്റേത്.
സതി സാവിത്രി എന്ന തെലുങ്ക് സിനിമയ്ക്കുവേണ്ടിയായിരുന്നു ആദ്യം പാടിയത്. ആദിശങ്കരന് എന്ന സംസ്കൃത ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിച്ചത് അദ്ദേഹമായിരുന്നു.
ബാലമുരളിയുടെ സംഗീതം തുടരും: അശ്വതി തിരുനാള്‍ രാമവര്‍മ
ബാലമുരളീകൃഷ്ണയുടെ ഭൗതികശരീരം മാത്രമേ നശിക്കുന്നുള്ളൂ. സംഗീതം തുടര്‍ന്നുകൊണ്ടേയിരിക്കും. ത്യാഗരാജസ്വാമി, സ്വാതിതിരുനാള്‍ തുടങ്ങിയവരുടെ സംഗീതം സംഗീതം ഉള്ളിടത്തോളം നിലനില്ക്കും.
കമ്പോസര്‍ ബാലമുരളീകൃഷ്ണയെക്കാളും പെര്‍ഫോമര്‍ ബാലമുരളീകൃഷ്ണയാണ് എന്നും മുന്നില്‍ നില്‍ക്കുന്നത്. അദ്ദേഹത്തിന്റെ രചനകള്‍ അങ്ങനെ പുറത്തുവന്നിട്ടില്ല. 18 കൊല്ലം മറ്റെല്ലാം ഉപേക്ഷിച്ച് അദ്ദേഹത്തിന്റെ ഒപ്പം താമസിച്ച് പഠിക്കാന്‍ ഭാഗ്യം ലഭിച്ചു. പഠിച്ചതു മുഴുവന്‍ വരുംതലമുറകള്‍ക്ക് പകര്‍ന്നു നല്കുന്നു. അങ്ങനെ ചെയ്യുന്നതില്‍ അദ്ദേഹം ഏറെ സന്തോഷവാനുമാണ്. എത്രയോ പാട്ടുകാരുണ്ട്. പക്ഷേ കമ്പോസര്‍ കൂടിയായ ബാലമുരളീകൃഷ്ണ ഏറെ വ്യത്യസ്തനാണ്. രചയിതാക്കളെ ഓര്‍ക്കാന്‍ പഠിപ്പിച്ചതും അദ്ദേഹമാണ്.
അതിനാല്‍ ഒരു കൃതി ആലപിക്കും മുമ്പ് അതിന്റെ രചയിതാവിനെ സ്മരിക്കാനും ശ്രോതാക്കളെ ഓര്‍മിപ്പിക്കാനും ശ്രമിക്കാറുണ്ട്. ഈ ഗുരുത്വം അദ്ദേഹത്തില്‍ നിന്ന് പകര്‍ന്നു കിട്ടിയതാണെന്നും അശ്വതി തിരുനാള്‍ രാമവര്‍മ പറഞ്ഞു.
അസാമാന്യ പ്രതിഭ
ജീവിച്ചിരുന്നപ്പോള്‍ തന്നെ സ്വന്തം പേരിലുള്ള സ്ഥാപനങ്ങള്‍ അദ്ദേഹത്തിന്റെ പേരിലുണ്ടായി. വിജയവാഡയില്‍ അദ്ദേഹത്തിന്റെ പേരില്‍ റോഡുണ്ട്. വിജയാവാഡയിലെ ആദ്യപൗരനായി പ്രഖ്യാപിച്ചു. വിശാഖപട്ടണത്ത് അദ്ദേഹത്തിന്റെ പേരില്‍ കല്യാണമണ്ഡപം ഉണ്ട്. ത്യാഗരാജ ഭാഗവതരുടെ അഞ്ചാം തലമുറയയില്‍ പെട്ടയാളായാണ് കരുതിയിരുന്നത്. വിജയവാഡ സംഗീത കോളേജിന്റെ ആദ്യ പ്രിന്‍സിപ്പലായിരുന്നു. ആകാശവാണിയുമായി ബന്ധപ്പെട്ട് നിരവധി സംഗീത പരിപാടികള്‍ ചെയ്തു.
തമിഴ്, തെലുങ്ക്, മലയാളം, ഒറിയ, ബംഗാളി, മറാത്തി, കന്നട, ഹിന്ദി, ഫ്രഞ്ച് എന്നീ ഭാഷകളില്‍ പാടി. തമിഴ്നാട്, ആന്ധ്ര സര്‍ക്കാരുകളുടെ ആസ്ഥാന ഗായകനായിരുന്നു. തിരുമല തിരുപ്പതി ദേവസ്ഥാനം, ശൃംഗേരി മഠം എന്നിവിടങ്ങളുടെ ഗായകന്. കേന്ദ്ര സംഗീത നാടക അക്കാദമിയുടേതടക്കം പല സുപ്രധാന സ്ഥാപനങ്ങളുടേയും അംഗമായിരുന്നു.
ശിഷ്യനായത് വലിയ പുണ്യം: ശരത്
ബാലമുരളീകൃഷ്ണയുടെ ശിഷ്യനായത് ഏറ്റവും വലിയ പുണ്യം. ആറാമത്തെ വയസ്സില്‍ ഒരു വര്‍ണം പാടി കേള്‍പ്പിച്ചപ്പോള്‍ ഇവനെ എനിക്ക് സംഗീതം പഠിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞതാണ് ജീവിതത്തില്‍ ലഭിച്ച ഏറ്റവും വലിയ അവാര്‍ഡ്. അതിനെക്കാള്‍ വലിയ അവാര്‍ഡ് വേറെ കിട്ടാനില്ല.
മനസ്സില്‍ ഈശ്വരനൊപ്പമാണ് അദ്ദേഹത്തിന്റെ സ്ഥാനം. ഗുരുജി മാത്രമായിരുന്നില്ല അദ്ദേഹം. സംഗീതത്തെ സംബന്ധിച്ച ഏതു സംശയവും എപ്പോള്‍ വേണമെങ്കിലും ചോദിക്കാമായിരുന്നു. അങ്ങനെയുള്ള ഗുരുനാഥന് വിട്ടുപോയെന്ന് വിശ്വസിക്കുന്നില്ല. അദ്ദേഹമില്ലാത്ത ഭൂമിയിലാണ് ഇനി ജീവിക്കേണ്ടതെന്ന സത്യം ഉള്‍ക്കൊള്ളാനാകുന്നില്ല. അദ്ദേഹത്തോടൊപ്പം ചെലവഴിച്ച ഓരോ നിമിഷങ്ങളെയും ഓര്ത്തെടുത്തുകൊണ്ടിരിക്കുകയാണ്.
സംഗീത തീര്‍ത്ഥയാത്ര എക്കാലവും തുടരും: ഗവര്‍ണര്‍
ബാലമുരളീകൃഷ്ണയുടെ നിര്യാണം സംഗീതലോകത്തിന് തീരാനഷ്ടമാണെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. ഗായകനെന്നതിലുപരിയായി സംഗീതത്തിലുള്ള ജ്ഞാനം ലോകമെമ്പാടുമുള്ള ശിഷ്യരര്ക്കും അനുയായികള്‍ക്കും പകര്‍ന്നുനല്‍കിയ പണ്ഡിതനായിരുന്നു അദ്ദേഹം.
ഇരുപത്തിഅഞ്ചോളം രാഗങ്ങള്‍ സൃഷ്ടിച്ച്, എട്ടു ഭാഷകളില്‍ ആലപിച്ച് ലോകശ്രദ്ധനേടിയ പ്രതിഭയുടെ സംഗീത തീര്‍ത്ഥയാത്ര എന്നും തുടരുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
നഷ്ടമായത് മഹാഗുരുനാഥനെ: തപസ്യ
കൊച്ചി: സംഗീതലോകത്തെ മഹാഗുരുനാഥനെയാണ് ഡോ. ബാലമുരളീകൃഷ്ണയുടെ വിയോഗത്തോടെ കലാലോകത്തിന് നഷ്ടമായിരിക്കുന്നതെന്ന് തപസ്യ സംസ്ഥാന അധ്യക്ഷന്‍ എസ്. രമേശന്‍നായര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ജന്മാഷ്ടമി പുരസ്കാരം ജയവിജയന്മാരിലെ ജയന് സമ്മാനിക്കാന്‍ ബാലബുരളീകൃഷ്ണ വന്നിരുന്നു. വലിയ താല്പര്യത്തോടെയാണ് ആ ചടങ്ങ് നിര്‍വഹിച്ചത്. സംഗീതത്തില്‍ താല്പര്യമുള്ള കുട്ടികളെ വിളിച്ചുചേര്‍ത്താല്‍ താന്‍ വന്ന് ചില കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാമെന്ന് അദ്ദേഹം ഏല്‍ക്കുകയുണ്ടായി. സംഗീതവാസനയുള്ള ഒരു തലമുറ വളര്‍ന്നുവരട്ടെയെന്ന് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.
തപസ്യ, ബാലഗോകുലം എന്നീ സംഘടനകളോട് എന്നും തോള്‍ചേര്‍ന്നു നിന്നയാളാണ് ബാലമുരളീകൃഷ്ണ. ജീവിതസായാഹ്നത്തില്‍ അസ്തമിച്ചുപോയ ആ മഹാഗായകന്റെ ആത്മാവിന് സദ്ഗതി നേരുന്നു.
കര്‍ണാടക സംഗീതശാഖക്ക് തീരാനഷ്ടം: കെ.ജി. ജയന്
കൊച്ചി: ഡോ. ബാലമുരളീകൃഷ്ണയുടെ വേര്‍പാട് കര്‍ണാടക സംഗീത ശാഖക്ക് തീരാനഷ്ടമാണെന്ന് ശിഷ്യന് കൂടിയായ പ്രശസ്ത സംഗീതജ്ഞന് കെ. ജി. ജയന് (ജയവിജയ) പറഞ്ഞു. ത്യാഗരാജസ്വാമി പരമ്പരയിലെ ഏഴാമത്തെതാണ് ബാലമുരളീകൃഷ്ണ.
അദ്ദേഹത്തിന്റെ മരണം കര്‍ണാടക സംഗീതത്തിന് ഒരു ദുരന്തമാണ്. വിജയവാഡയില്‍ ആറുവര്‍ഷം ബാലമുരളീകൃഷ്ണക്കൊപ്പം സംഗീതം അഭ്യസിച്ച തനിക്ക് പ്രിയഗുരുവിനെയാണ് നഷ്ടമായിരിക്കുന്നതെന്ന് ചെന്നൈയിലേക്കുള്ള യാത്രാമധ്യേ ജയന് ജന്മഭൂമിയോടു പറഞ്ഞു.
സംഗീത ലോകത്തെ അത്യത്ഭുതം: കൈതപ്രം
കോഴിക്കോട്: സംഗീതലോകത്തെ അത്യത്ഭുത പ്രതിഭയായിരുന്നു ഡോ. എം. ബാലമുരളീകൃഷ്ണയെന്ന് സംഗീതജ്ഞനും ചലച്ചിത്ര ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി.
ബാലമുരളീകൃഷ്ണയെന്ന മഹാപ്രതിഭ ഗര്‍ഭസ്ഥശിശുവായിരിക്കെത്തന്നെ സംഗീതത്താല്‍ അനുഗൃഹീതനായിരുന്നു. എഴുപത്തിരണ്ട് മേളകര്‍ത്താ രാഗങ്ങളിലായി കൃതികള്‍ എഴുതുകയും സ്വന്തമായി രാഗവും താളവും സൃഷ്ടിക്കുകയും പാടുകയും ചെയ്തു അദ്ദേഹം. ബാലമുരളീകൃഷ്ണയുടെ മരണവും അത്ഭുതകരമായിരുന്നു. ഉറക്കത്തിലായിരുന്നു മരണവും സംഭവിച്ചത്. കൈതപ്രം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: