കൊച്ചി : ജിഷ വധക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛന് പാപ്പു ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി ഹൈക്കോടതി പിന്നീട് പരിഗണിക്കാനായി മാറ്റി. പരാതി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു.
2016 ഏപ്രില്‍ 28 നാണ് വൈകിട്ടാണ് നിയമ വിദ്യാര്‍ത്ഥിനിയായ ജിഷയെ പെരുമ്പാവൂര്‍ കുറുപ്പുംപടിയിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. അസം സ്വദേശിയായ പ്രതി അമീറുള്‍ ഇസ്ലാമിനെ പിന്നീട് ജൂണില്‍ പോലീസ് അറസ്റ്റു ചെയ്തു. ലൈംഗികാസക്തിയോടെ പ്രതി ജിഷയുടെ വീട്ടിലെത്തിയെന്നും ഇതിനെ എതിര്‍ത്ത ജിഷയെ പ്രതി പീഡിപ്പിച്ചു കൊന്നുവന്നുമാണ് കേസ്. അന്വേഷണം അടുക്കും ചിട്ടയുമില്ലാതെയാണ് നടന്നതെന്നും പ്രതിക്കെതിരായ കുറ്റം തെളിയിക്കാന്‍ സാഹചര്യത്തെളിവുകള്‍ ചങ്ങലക്കണ്ണികള്‍ പോലെ കൂട്ടിയിണക്കാന്‍ അന്വേഷണത്തിനു കഴിഞ്ഞിട്ടില്ലെന്നും പാപ്പു ആരോപിക്കുന്നു. ജിഷയുടെ മരണസമയം ഏപ്രില്‍ 28 ന് വൈകിട്ട് 5.30 നും ആറിനുമിടയ്ക്കാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ സൂചനയനുസരിച്ച് ഈ സമയം തെറ്റാണ്. ജിഷയുടെ മരണസമയം പോസ്റ്റ്മോര്‍ട്ടത്തില്‍ പറഞ്ഞിട്ടുമില്ല.
അമീറുള്‍ ഇസ്ലാം തന്റെ ലൈംഗികാസക്തിയുടെ പൂര്‍ത്തീകരണത്തിനായി ജിഷയെ തിരഞ്ഞെടുത്തതെന്തുകൊണ്ടാണ് ? ജിഷയും പ്രതിയും തമ്മില്‍ ഏതെങ്കിലും തരത്തില്‍ മുന്‍വൈരാഗ്യമോ അടുപ്പമോ ഉണ്ടായിരുന്നോ ? ലൈംഗിക താല്പര്യത്തോടെ ജിഷയുടെ വീട്ടിലേക്ക് വന്ന പ്രതി എന്തിനാണ് കത്തി കയ്യില്‍ കരുതിയത്? കൊലപാതകം ആസൂത്രിതമായിരുന്നോ ? കേസില്‍ മറ്റു പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ ? എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞില്ലെന്നു ഹര്ജിക്കാരന് പറയുന്നു. ഇത്തരമൊരു കുറ്റപത്രത്തിന്മേല് വിചാരണ നടന്നാല്‍ നീതി നിഷേധിക്കപ്പെടുമെന്നും ഹര്‍ജിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: