ശബരിമല: ശ്രീ അയ്യപ്പസ്വാമി ക്ഷേത്രമെന്ന് ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടിക്കെതിരെ കടുത്ത വിമര്‍ശനവുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. മന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് വിമര്‍ശനം. പേര് മാറ്റിയ വിവരം പത്രങ്ങളില്‍ നിന്നാണ് അറിഞ്ഞതെന്ന് തുടങ്ങുന്ന പോസ്റ്റില്‍ ദേവസ്വം ബോര്‍ഡിനെതിരേയും പ്രസിഡന്റിനെതിരേയും വിമര്‍ശനമുണ്ട്.
സമൂഹത്തിന്റെ വിവിധ തുറയിലുള്ള ധാരാളം പേര് രാവിലെ മുതല്‍ ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റിയത് സംബന്ധിച്ച് അന്വേഷിക്കാന്‍ എന്നെ വിളിക്കുകയുണ്ടായി. എന്നാല്‍ കേരളത്തിന്റെ ദേവസ്വം മന്ത്രി രാവിലെ പത്രങ്ങളില്‍ നിന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ‘ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം’ എന്നത് ‘സ്വാമി അയ്യപ്പന് ക്ഷേത്രം’ എന്നാക്കി മാറ്റിയ വിവരം അറിഞ്ഞത്. ഇങ്ങനെയാണ് പോസ്റ്റ് തുടങ്ങുന്നത്.
പേരുമാറ്റത്തോടെ ദേവസ്വം വകുപ്പും ബോര്‍ഡും രണ്ട് തട്ടിലായിരിക്കുകയാണ്. പ്രശ്നത്തില്‍ സര്‍ക്കാര്‍ ഇടപെടുമെന്നാണ് വകുപ്പുമന്ത്രിയുടെ ഓഫീസ് സൂചിപ്പിക്കുന്നത്. ആരുടെയും അഭിപ്രായം തേടാതെയാണ് പേരുമാറ്റം നടന്നിരിക്കുന്നത്. പൗരാണിക ക്ഷേത്രത്തിന്റെ പേര് ഒറ്റയടിക്ക് മാറ്റാന്‍ ബോര്‍ഡിന് അധികാരമില്ലെന്നും പോസ്റ്റില്‍ പറയുന്നു. അയ്യപ്പസ്വാമി കുടികൊള്ളുന്ന ലോകത്തെ ഏകക്ഷേത്രം ശബരിമലയാണെന്നും അതിനാല്‍ സ്ത്രീപ്രവേശനം പാടില്ലെന്നും സുപ്രീംകോടതിയില്‍ വാദിക്കാനാണ് ബോര്‍ഡിന്റെ നീക്കം. സംസ്ഥാനത്തെ മറ്റെല്ലാ ശാസ്താ ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനമുണ്ടെന്നും അതിനാല്‍ ശബരിമലയില്‍ പ്രവേശനം ആകാമെന്നും സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഇതിനെ മറികടക്കുകയാണ് പേരുമാറ്റം വഴി ബോര്‍ഡ് ലക്ഷ്യമിട്ടത്.
തീര്‍ത്ഥാടനകാലം ആരംഭിക്കുന്നതിന് മുമ്പായിരുന്നു പേര് മാറ്റാനുള്ള തീരുമാനം. ബോര്‍ഡംഗം പി.കെ. കുമാരന് ഒഴിഞ്ഞശേഷം പ്രസിഡന്റും മറ്റൊരംഗവും ഉള്‍പ്പെട്ട യോഗത്തിലായിരുന്നു തീരുമാനം. പുതുതായി ചുമതലയേറ്റ എല്‍ഡിഎഫ് അംഗം കെ. രാഘവന് മുന്‍ കമ്മറ്റി തീരുമാനങ്ങള്‍ പരിശോധിച്ചിരുന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: