തിരുവനന്തപുരം: നോട്ട് പിന്‍വലിക്കല്‍ ഭാരതത്തിന്റെ സാമ്പത്തിക പുരോഗതിക്ക് ഗുണകരമാവുമെന്ന് വിദഗ്ദ്ധര്‍. സാധാരണക്കാര്‍ക്കാകും അന്തിമമായി ഗുണം കിട്ടുക. സഹകരണമേഖല കള്ളപ്പണം സംരക്ഷിക്കുന്ന ഇടമാകരുത്. കള്ളപ്പണത്തിനെതിരായ പ്രചാരണ പരിപാടികളുടെ ഭാഗമായി ബിജെപി മാധ്യമ വിഭാഗം സംഘടിപ്പിച്ച ‘സാമ്പത്തിക പരിഷ്കരണത്തിന്റെ അകവുംപുറവും’ ചര്‍ച്ചയില്‍ വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടു.
മോദിയുടെ തീരുമാനം രാജ്യത്തിന്റെ വികസന പ്രക്രിയയ്ക്ക് അനിവാര്യമായിരുന്നുവെന്ന് എക്സ്പെന്‍ഡിച്ചര്‍ കമ്മറ്റി മുന്‍ചെയര്‍പേഴ്സണ്‍ ഡോ. മേരി ജോര്‍ജ്. ചില്ലറ ക്ലേശങ്ങള്‍ സഹിക്കേണ്ടിവരുമെങ്കിലും ഭാവിയില്‍ ഇതിന്റെ ഗുണഭോക്താക്കള്‍ സാധാരണക്കാര്‍ തന്നെയാകും. പ്രഖ്യാപനത്തിനുമുമ്പ് ബിജെപിക്കാര്‍ക്ക് വിവരം ചോര്‍ത്തി എന്നുപറയുന്നവരുണ്ട്. സപ്തംബറില്‍ മാത്രം മൂന്നുലക്ഷം കോടിയുടെ നിക്ഷേപം വന്നതാണ് കാരണം.
ശമ്പളപരിഷ്ക്കരണത്തെതുടര്ന്നുണ്ടായ വരവും കള്ളപ്പണം നിയമവിധേയമാക്കാന്‍ കൊടുത്ത അവസരം വഴി വന്നുചേര്‍ന്ന വരവുമാണ് വര്‍ദ്ധനവിന് കാരണം. ഇത് മറച്ചുവച്ചാണ് ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത്. കേന്ദ്രം നടപടി പെട്ടെന്ന് എടുത്തതല്ല. ബജറ്റ് മുതല്‍ ഇതിന് പടിപടിയായ നീക്കങ്ങള്‍ ആരംഭിച്ചു. ഇപ്പോള്‍ ബാങ്കുകളില്‍നിന്നുള്ള ലാഭവിഹിതവും നികുതിവരുമാനവുമൊക്കെയായി മൂന്നുലക്ഷം കോടിരൂപയെങ്കിലും സര്‍ക്കാരിന് ലഭിച്ചേക്കും. വികസന പ്രക്രിയയ്ക്ക് തടസം നേരിടുന്ന ഒരു രാജ്യത്ത് വിഭവസമാഹരണം നടത്തുക എന്നത് ഒരു സര്‍ക്കാരിന്റെ ധര്‍മ്മമാണ്.
കള്ളപ്പണം വികസനത്തെ പിന്നോട്ടടിക്കുകയും റവന്യൂ കമ്മിയും ധനകമ്മിയും വര്‍ദ്ധിപ്പിക്കുകയുമാണ്. കേരളത്തിലെ ജനങ്ങളെ ഭയചകിതരാക്കുകയാണ് ചില രാഷ്ട്രീയക്കാര്‍. കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നവരെ കയ്യാമം വയ്ക്കണം. ഇവര്‍ ചെയ്യുന്നത് ദേശദ്രോഹമാണ്.
സഹകരണമേഖലയിലെ ഭരണസംവിധാനത്തില്‍ അടിമുടി മാറ്റം വരുത്തണം. ഇടപാടുകാരന് ആരെന്നുപോലും അറിയാതെ നിക്ഷേപം സ്വീകരിക്കുന്ന സമീപനം വന്‍വിപത്താണ്. ദേശദ്രോഹ പ്രവര്ത്തികള്ക്കുവരെ ഈ പണം വിനിയോഗിക്കപ്പെടാം. നബാര്‍ഡില്‍നിന്നു നാലുശതമാനത്തിനു കാര്‍ഷികവായ്പ വാങ്ങിയശേഷം കൃഷിക്കാരില്‍നിന്ന് 22ശതമാനം പലിശ ഈടാക്കുന്ന സംഘങ്ങളുണ്ട്. വേണ്ടപ്പെട്ടവര്‍ക്ക് വായ്പ നല്‍കും. രാജ്യത്ത് എത്രയോപേര്‍ ചോര ചിന്തി നല്കിയ സ്വാതന്ത്രമാണ് അനുഭവിക്കുന്നത്. ഇന്ന് നിയന്ത്രണം കൊണ്ട് കുറച്ചു ക്ലേശങ്ങള്‍ ഉണ്ടാവാം. മോദി സര്‍ക്കാര്‍ നീതിയുക്തമായി ഭരിച്ചാല്‍ സാധാരണക്കാരാവും ഗുണഭോക്താക്കളായി മാറുകയെന്നും മേരി ജോര്‍ജ് പറഞ്ഞു.
സഹകരണമേഖലയില്‍ തെറ്റുചെയ്യുന്നവരുണ്ടെങ്കില്‍ അവര്‍ പിടിക്കപ്പെടണമെന്ന് മുന്‍ ആസൂത്രണബോര്‍ഡംഗം സി.പി. ജോണ്‍ പറഞ്ഞു. സഹകരണമേഖലയെ സംരക്ഷിക്കണം. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്വകാര്യ കമ്പനികളുടെ ഗണത്തില്‍ സഹകരണബാങ്കുകളെപെടുത്താം. ആദായ നികുതി വകുപ്പ് പരിശോധിക്കുന്നതില്‍ തെറ്റില്ല. ഏതെങ്കിലും സംഘങ്ങള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പിടിക്കണം. ഒരു കള്ളനാണയത്തെ പിടിക്കാന്‍ എല്ലാവരും കള്ളന്മാരാണെന്ന് പറയുന്നത് ശരിയല്ല- അദ്ദേഹം പറഞ്ഞു.
രാജ്യത്തെ സമ്പദ് വ്യവസ്ഥ ശക്തമായതുകൊണ്ടാണ് മോദി സര്‍ക്കാരിന് ഇങ്ങനെ ചെയ്യാന്‍ കഴിഞ്ഞതെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് പറഞ്ഞു. മോദിയുടെ തീരുമാനം കൊണ്ട് ബാങ്കുകള്‍ കുറച്ചുകൂടി ധാര്‍മ്മികം ആകും. ലാഭവിഹിതം കൂടുന്നതിനാല്‍ കൂടുതല്‍ സംരംഭകര്‍ക്ക് വായ്പകള്‍ നല്‍കാനും ക്ഷേമപദ്ധതികള്‍ക്ക് വിനിയോഗിക്കാനും കഴിയും. ഇതിലുപരി ജനങ്ങളുടെ മനസില്‍ ഉണ്ടാക്കിയെടുത്ത മാനസികപരിവര്‍ത്തനമാണ് മുഖ്യം. രാജ്യത്ത് സമ്പത്ത് ഘടനയില്‍ നിലനിന്നിരുന്ന പല അനഭിലഷണീയ പ്രവണതകളും ഇല്ലാതാവും. അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ പോരാട്ടത്തോടൊപ്പം രാഷ്ട്രീയരംഗത്തെ ശുദ്ധീകരണത്തിനും ഇത് വഴിതെളിക്കും- സുരേന്ദ്രന് പറഞ്ഞു.
അഴിമതിക്കും രാജ്യരക്ഷയ്ക്കും വേണ്ടിയുള്ള ഒരു സുപ്രധാന നയ തീരുമാനമാണ് മോദിസര്‍ക്കാര്‍ കൈകൊണ്ടതെന്ന് പ്രമുഖ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്ത് കാര്ത്തികേയന് പറഞ്ഞു. ബിജെപി വക്താവ് എം.എസ്. കുമാര്‍ അധ്യക്ഷത വഹിച്ചു. ബിജെപി മീഡിയ സെല്‍ കണ്‍വീനര്‍ കെ. കുഞ്ഞിക്കണ്ണന്, പി. ശ്രീകുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: