തിരുവനന്തപുരം: കേരളത്തിലെ ഇരുമുന്നണികളും ചേര്‍ന്ന് കള്ളപ്പണ സംരക്ഷണ മുന്നണിക്ക് രൂപം നല്‍കിയതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പറഞ്ഞു. കള്ളപ്പണ സംരക്ഷണ മുന്നണിക്കെതിരെ യുവമോര്‍ച്ച നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ മുന്നണിയുടെ ചെയര്മാന് പിണറായിയും മറ്റ് ചുമതലക്കാര്‍ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയുമാണ്. സഹകരണ പ്രസ്ഥാനം ശക്തിപ്പെട്ടുവരണമെന്നാണ് ബിജെപിയുടെ നയം. എന്നാല്‍ സഹകരണ മേഖല ഇന്ന് കള്ളപ്പണ നിക്ഷേപ കേന്ദ്രമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ നാട്ടില്‍ ന്യൂജനറേഷന് ബാങ്കുകളുമായി സഹകരിച്ചാണ് സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിനു തെളിവാണ് ഈമാസം 8 മുതല്‍ 12 വരെ അനധികൃത നിക്ഷേപം ന്യൂജന്‍ ബാങ്കുകളില്‍ കുമിഞ്ഞുകൂടിയത്്. സഹകരണ ബാങ്കുകളില്‍ പരിശോധന നടത്താന്‍ തടസമില്ലെന്നു പറയുന്ന മുഖ്യമന്ത്രി അതിനായി ഉത്തരവിറക്കാന്‍ തയ്യാറുണ്ടോ എന്ന്്് അദ്ദേഹം ചോദിച്ചു. സെക്രട്ടേറിയറ്റിലെ സൊസൈറ്റിയില്‍ പണം നിക്ഷപിച്ചവരെല്ലാം അവിടത്തെ ജീവനക്കാരല്ലാത്ത വ്യവസായികളാണ്.
റെയ്ഡു നടത്താനെത്തുന്ന ആദായ നികുതി വകുപ്പുദ്യോഗസ്ഥരെ തടയുന്നത് എന്തിനാണ്. ഇപ്പോള്‍ ഒരു വശത്ത് ബിജെപിയും മറുവശത്ത് കള്ളപ്പണ സംരക്ഷണ മുന്നണിയും എന്നായി മാറിക്കഴിഞ്ഞു. വടക്കന്‍ ജില്ലകള്‍ ഇപ്പോള്‍ ശാന്തമായിത്തുടങ്ങി. നേതാക്കളുടെയെല്ലാം കച്ചവടം പൂട്ടാന്‍ പോകുകയാണ്. നോട്ടു പിന്‍വലിച്ചതിലൂടെ ബിജെപിയും ഒലിച്ചു പോകുമെന്നു പറഞ്ഞവര്‍ക്കെതിരായ മറുപടിയാണ് ഉപതെരഞ്ഞെടുപ്പു ഫലമെന്നും അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് പിണറായി വിജയന്, കോടിയേരി ബാലകൃഷ്ണന്, രമേശ് ചെന്നിത്തല, വി. എം. സുധീരന് എന്നിവരുടെ കോലം കത്തിച്ചു.
യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ആര്. എസ്. രാജീവ്, ട്രഷറര്‍ ആര്.എസ്. സമ്പത്ത്, സംസ്ഥാന സമിതി അംഗങ്ങളായ മണവാരി രതീഷ്, അഡ്വ. രഞ്ജിത്ത് ചന്ദ്രന്, അശ്വതി, ജില്ലാ പ്രസിഡന്റ് ജെ. ആര്. അനുരാജ്, സെക്രട്ടറിമാരായ സി. എസ്. ചന്ദ്രകിരണ്‍, പൂങ്കുളം സതീഷ്, എന്നിവര്‍ സംസാരിച്ചു. പാളയം രക്തസാക്ഷി മണ്ഡപത്തിനുമുന്നില്‍ നിന്നാരംഭിച്ച മാര്‍ച്ചിന് ജില്ലാ ഭാരവാഹികള്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: