തിരുവനന്തപുരം: നോട്ട് പിന്‍വലിക്കല്‍ പദ്ധതിയെ പിന്തുണച്ച് അഭിപ്രായം പ്രകടിപ്പിച്ചതിന്റെ പേരില്‍ നടന് മോഹന്‍ലാലിനെ സോഷ്യല്‍ മീഡിയകളിലൂടെയും മറ്റും കുറ്റപ്പെടുത്തി ആക്രമിക്കുന്നത് ജനാധിപത്യവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിഅംഗം വി. മുരളീധരന്. ലാല്‍ പറഞ്ഞതില്‍ വിയോജിപ്പുണ്ടെങ്കില്‍ കാര്യകാരണങ്ങള്‍ നിരത്തി അദ്ദേഹത്തെ എതിര്‍ക്കുകയാണ് ജനാധിപത്യ മര്യാദ. അല്ലാതെ അദ്ദേഹത്തിനെതിരെ തത്ത്വദീക്ഷയില്ലാതെ പുലഭ്യം പറയുന്നത് ഭൂഷണമല്ലെന്നും മുരളീധരന് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ആത്മാഭിമാനിയായ ഇന്ത്യക്കാരന്റെ മുന്നിലൂടെ അവനെ പരിഹസിച്ചുകൊണ്ട് കടന്നുപോകുന്ന കള്ളപ്പണക്കാരനും തീവ്രവാദത്തിനും എതിരായ നരേന്ദ്രമോദിയുടെ ശക്തമായ നിലപാടിനെ ധൈര്യപൂര്‍വം പിന്തുണയ്ക്കാനുള്ള ആര്‍ജ്ജവം മോഹന്‍ലാല്‍ പ്രകടിപ്പിച്ചു. വില്ലേജ് ഓഫീസും പഞ്ചായത്ത് ഓഫീസും വരെ വ്യാപിച്ചു കിടക്കുന്ന അഴിമതിയെക്കുറിച്ചാണ് ലാല്‍ ബ്ലോഗില്‍ പറയുന്നത്.
സത്യസന്ധമായ ഇന്ത്യയ്ക്കുവേണ്ടിയാണെന്ന് തിരിച്ചറിയുന്നു എന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ച നോട്ട് പിന്‍വലിക്കല്‍ പദ്ധതിയെക്കുറിച്ച് മോഹന്‍ലാല്‍ അഭിപ്രായപ്പെട്ടത്. നോട്ടുകള്‍ മാറ്റിയെടുക്കാനുണ്ടാകുന്ന ബുദ്ധിമുട്ടുകളെ നാം ഓരോരുത്തരുടേയും ദൈനംദിന ജീവിതത്തിന്റെ ഭാഗമായുള്ള ചില കാത്തുനില്‍പ്പുകളുമായി അദ്ദേഹം കൂട്ടിയിണക്കുകയാണ് ചെയ്തത്.
കള്ളപ്പണക്കാര്‍ക്കും അഴിമതിക്കാര്‍ക്കും തീവ്രവാദികള്‍ക്കുമെതിരെയാണ് മോഹന്‍ലാലിന്റെ പ്രതികരണം. പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതി താത്കാലിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുമെങ്കിലും ലക്ഷ്യം മാര്‍ഗത്തെ സാധൂകരിക്കുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മോഹന്‍ലാലിന്റെ അഭിപ്രായ പ്രകടനത്തില്‍നിന്ന് ഏതാനും വാക്കുകള്‍ മാത്രം അടര്‍ത്തിയെടുത്ത് ലോകം ആരാധിക്കുന്ന ആ നടനെ അവഹേളിക്കുന്നത് അത്യന്തം അപലപനീയമാണ്.
യാഥാര്‍ഥ്യങ്ങള്‍ മനസിലാക്കിയാണ് പ്രധാനമന്ത്രി നോട്ട് പിന്‍വലിക്കല്‍ പ്രഖ്യാപിച്ച് 10 ദിവസത്തിനു ശേഷം മോഹന്‍ലാല്‍ പിന്തുണ അറിയിച്ച് രംഗത്തുവന്നത്. ഏതൊരു പൗരനെയും പോലെ പദ്ധതിയുടെ നേട്ടങ്ങള്‍ വ്യക്തമായി മോഹന്‍ലാലിന് ബോധ്യമായിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ അഭിപ്രായം പൂര്‍ണമായി വായിക്കുന്ന ആര്‍ക്കും മനസിലാകും. മോഹന്‍ലാലിന്റെ അഭിപ്രായത്തെ അദ്ദേഹത്തെ വ്യക്തിപരമായി ആക്രമിക്കുന്നതിനും അധിക്ഷേപിക്കുന്നതിനുമുള്ള ആയുധമാക്കി മാറ്റുന്നതിനെ ഒരുതരത്തിലും ന്യായീകരിക്കാന്‍ കഴിയുന്നതല്ലെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: