തളിപ്പറമ്പ്: മുള്ളന്‍പന്നിയെ വെടിവെച്ചുകൊന്ന് ഇറച്ചിയാക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ശ്രീകണ്ഠാപുരം ചേപ്പറമ്പിലെ പുതുശേരി ജനാര്ദ്ദനന്(56)നെയാണ് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സോളമന് തോമസ് ജോര്‍ജ് അറസ്റ്റ് ചെയ്തത്. മുള്ളന്‍പന്നിയുടെ ഇറച്ചിയും മുള്ളുകളും ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തു. മുള്ളന്‍പന്നിയെ വെടിവെക്കാന്‍ ഉപയോഗിച്ച തോക്കും ഒന്‍പത് തിരകളും തിരകളുടെ കവറും പിടിച്ചെടുത്തു. ആറ് കിലോഗ്രാമോളം ഇറച്ചി ലഭിച്ചതായും അയല്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇറച്ചി നല്‍കിയതായും പ്രതി സമ്മതിച്ചതായി റെയിഞ്ച് ഓഫീസര്‍ പറഞ്ഞു. പരിശോധനയില്‍ തളിപ്പറമ്പ് താലൂക്ക് ഓഫീസ് പരിധിയില്‍ 1358 നമ്പറിലുള്ള ലൈസന്‍സുള്ള തോക്കാണ് നായാട്ടിന് ഉപയോഗിച്ചതായി തെളിഞ്ഞിട്ടുണ്ട്. ലൈസന്‍സുള്ള തോക്ക് ഉപയോഗിച്ച് മൃഗവേട്ട നടത്തിയാല്‍ ശിക്ഷ ഇരട്ടിയാണെന്നും തോക്കിന്റെ ലൈസന്‍സ് ഉടന്‍ റദ്ദാക്കുമെന്നും റെയിഞ്ചര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്.
ഷെഡ്യൂള്‍ മൂന്നില്‍ ഉള്‍പ്പെടുന്ന മുള്ളന്‍പന്നിയെ വേട്ടയാടി കൊല്ലുന്നത് മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: