തളിപ്പറമ്പ്: മലമാനിനെ വെടിവെച്ചുകൊന്ന് ഇറച്ചിയാക്കിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കരാമരം തട്ടിലെ ചപ്പിലി ഷാജിയേയാണ്(34) തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ സോളമന് തോമസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഈ കേസിലെ പ്രധാന പ്രതികളായ കരാമരംതട്ടിലെ കണ്ണാ കുഞ്ഞിരാമന്(62), മൈലംപട്ടി പാറെമൊട്ടയിലെ കണ്ണാ കുഞ്ഞിരാമന്(46) എന്നിവര്‍ വനംവകുപ്പുകാര്‍ റെയിഡിനെത്തിയപ്പോള്‍ ഓടിരക്ഷപ്പെട്ടുവെങ്കിലും ഇവര്‍ കഴിഞ്ഞ ദിവസം തളിപ്പറമ്പ് കോടതിയില്‍ കീഴടങ്ങിയിരുന്നു. റിമാന്‍ഡിലായ ഇവരെ ഇന്നലെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് കേസില്‍ ചപ്പിലി ഷാജി കൂടി ഉള്‍പ്പെട്ടതായി തെളിഞ്ഞത്. പ്രതികളുമായി സംഭവസ്ഥലത്ത് തെളിവെടുപ്പിനെത്തിയ വനംവകുപ്പ് സംഘം ഷാജിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് ഇറച്ച് ഒളിച്ചുവെച്ച സ്ഥലം കാണിച്ചുകൊടുത്തത്. ഉണക്കി സൂക്ഷിക്കുന്നതാനായി ഒളിച്ചുവെച്ച 70 കിലോ ഇറച്ചി കണ്ടെടുത്തു. ഇറച്ചി പാകം ചെയ്യാനുപയോഗിച്ച പാത്രങ്ങളും പിടിച്ചെടുത്തു. ഇറച്ചി പുഴുവരിച്ച നിലയിലായിരുന്നു.
കഴിഞ്ഞ 16 നാണ് കരാമരം തട്ടില്‍ വനംവകുപ്പ് നടത്തിയ റെയിഡില്‍ മലമാനിന്റെ തോലും നെയ്യും ലൈസന്‍സില്ലാത്ത രണ്ട് നാടന്‍തോക്കുകളും കണ്ടെടുത്തത്. പതിനഞ്ചോളം തിരകളും ഈയ്യക്കട്ടകളും ഇതോടൊപ്പം പിടിച്ചെടുത്തിരുന്നു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സൂചനയുണ്ട്. പ്രതികളെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: