കണ്ണൂര്‍: തലശ്ശേരിയിലെ എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന മുഹമ്മദ് ഫസല്‍ കൊല്ലപ്പെട്ട കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഇപ്പോഴുള്ള വെളിപ്പെടുത്തല്‍ ദുരൂഹമാണെന്നു പോപുലര്‍ ഫ്രണ്ട് കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. താനുള്‍പ്പെടെയുള്ളവരാണ് ഫസലിനെ കൊലപ്പെടുത്തിയതെന്ന് പോലിസ് കസ്റ്റഡിയിലുള്ള ആര്‍എസ്എസ് പ്രവര്ത്തകന് നല്‍കിയെന്ന് പറയപ്പെടുന്ന മൊഴിയാണ് പുതിയ വെളിപ്പെടുത്തലായി വന്നിരിക്കുന്നത്. ഇടതുസര്‍ക്കാരിന്റെ ഭരണകാലത്തുണ്ടായ ഫസല്‍ കൊലപാതകത്തില്‍ ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ആഭ്യന്ത്രമന്ത്രിയായിരിക്കെയാണ് ടിപി വധക്കേസില്‍ പ്രതിയായ കൊടിസുനിയടക്കമുള്ള സിപിഎം പ്രവര്‍ത്തകര്‍ അറസ്റ്റിലായത്. ലോക്കല്‍ പോലിസും ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിന്റെ അന്വേഷണത്തിന് നേതൃത്വം വഹിച്ചിരുന്ന ഉദ്യോഗസ്ഥരെ പലതവണ ചുമതലയില്‍ നിന്നും മാറ്റിയത് കേസ് അട്ടിമറിക്കാനാണെന്ന ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഫസലിന്റെ വിധവ മറിയു നല്കിയ ഹരജിയുടെ അടിസ്ഥാനത്തില്‍ സിബിഐ അന്വേഷണം ഏറ്റെടുത്തത്. സിബിഐ അന്വേഷണത്തെ ശക്തമായി എതിര്‍ത്ത സിപിഎം അതിനെതിരേ സുപ്രീംകോടതിയെവരെ സമീപിച്ചിരുന്നു. ഇടതുഭരണകാലത്ത് പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ സിബിഐ പ്രതിപ്പട്ടികയിലുള്പ്പെടുത്തിയും സിപിഎം നേതാക്കള്‍ക്ക് ഗൂഢാലോചനയിലുള്ള പങ്ക് വ്യക്തമാക്കിയുമാണ് കുറ്റപത്രം സമര്‍പ്പിച്ചതെന്ന് പ്രസ്താവനയില്‍ പറഞ്ഞു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് വി.ബഷീര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറിമാരായ പി.കെ.ത്വാഹ തങ്ങള്‍, എന്‍.പി.ഷക്കീല്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: