കണ്ണൂര്‍: കണ്ണൂര്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന് അദാലത്തില്‍ 75 കേസുകള്‍ പരിഗണിച്ചതില്‍ 52 എണ്ണം തീര്‍പ്പാക്കി. 8 കേസുകളില്‍ പോലീസിന്റെ റിപ്പോര്‍ട്ട് തേടി.11 കേസുകള്‍ അടുത്ത സിറ്റിംഗിലേക്ക് മാറ്റി. 4 കേസുകള്‍ ഫുള്‍ ബഞ്ച് കമ്മീഷന്റെ പരിഗണനക്ക് വിട്ടു. നിസാര കാര്യങ്ങള്‍ക്ക് പോലും വനിതാകമ്മീഷന് മുന്നില്‍ പരാതിയുമായെത്തുന്ന പ്രവണത കൂടിവരുന്നതായി സംസ്ഥാന വനിതകമ്മീഷന് അംഗം അഡ്വക്കറ്റ് നൂര്‍ബിന റഷീദ്. പറഞ്ഞ് തീര്‍ക്കാവുന്ന ചെറിയ കുടുംബപ്രശ്നങ്ങള്‍ക്ക് പോലും വിവാഹമോചനം തേടുന്നവരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. കാര്യങ്ങള്‍ പുനപരിശോധിക്കാനുള്ള ശ്രമം പോലും ഉണ്ടാകുന്നില്ല . കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട് പരിഗണിച്ച രണ്ട് കേസുകളില്‍ ഒന്നില്‍ പിരിയാന്‍ തീരുമാനിച്ച് എത്തിയ കുടുംബത്തെ വീണ്ടും ഒന്നിപ്പിച്ച് തിരിച്ചയയ്ക്കാന്‍ കഴിഞ്ഞതായും മറ്റൊന്നില്‍ വാങ്ങിയ സ്വര്‍ണം ഉള്‍പ്പെടെ തിരിച്ച് നല്കി ബന്ധം വേര്‍പെടുത്താന്‍ തിരുമാനമായതായും കണ്ണൂരില്‍ നടന്ന സിറ്റിംഗില്‍ കമ്മീഷന് അംഗങ്ങള്‍ അറിയിച്ചു.
സ്കൂളുകള്‍, സ്വകാര്യസ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് താല്‍ക്കാലിക ജീവനക്കാരെ മുന്നറിയിപ്പ് പോലുമില്ലാതെ പിരിച്ചുവിട്ടതായി കാണിച്ച് ഡോക്ടര്‍മാരുള്‍പ്പെടെ പരാതി നല്‍കിയിട്ടുണ്ട്. പോലീസിനെതിരെയുള്ള പരാതികളും വര്‍ദ്ധിച്ചിട്ടുണ്ട്. ചോദ്യം ചെയ്യാന്‍ എന്ന പേരില്‍ പോലീസ് ബുദ്ധിമുട്ടിക്കുന്നതായാണ് പരാതിയില്‍ അധികവും.
എന്നാല്‍ പരാതിക്കാര്‍ സിറ്റിംഗില്‍ ഹാജരാകുന്നില്ലെന്നും കേസുകള്‍ പരിഗണിക്കാനായില്ലെന്നും കമ്മീഷന് അംഗം അറിയിച്ചു. എരുവേശ്ശി പഞ്ചായത്തില്‍ പബ്ലിക് ടോയ്ലറ്റ് ഇല്ലെന്നും എത്രയും പെട്ടന്ന് ടോയ്ലറ്റ് സ്ഥാപിക്കണമെന്നും കാണിച്ച് യുവതി നല്കിയ പരാതി പഞ്ചായത്ത് പ്രതിനിധികള്‍ എത്താത്തതിനെ തുടര്‍ന്ന് മാറ്റിവെച്ചു. തൊഴിലിടങ്ങളിലെ മാനസിക പീഡനം, വസ്തുതര്‍ക്കം, അയല്‍പ്പക്ക പ്രശ്നം തുടങ്ങിയവയാണ് പരിഗണിച്ച കേസുകള്‍ ഏറെയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: