ന്യൂദല്‍ഹി: ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലൂടെ ഇടപാടുകള്‍ പൂര്‍ണമായും നടപ്പാക്കണമെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി ശക്തികാന്ത ദാസ്. ഇതിന്റെ ഭാഗമായി മുഴുവന്‍ ഡെബിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്കും ഡിസംബര്‍ 31 വരെ സര്‍വീസ് ചാര്‍ജ് ഈടാക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
ഐആര്‍സിടിസി വഴി ട്രെയിന്‍ ടിക്കറ്റ് ബൂക്ക് ചെയ്യുന്നതിനും സര്‍വീസ് ചാര്‍ജ് ഒഴിവാക്കിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് കൂടുതല്‍ ഇളവുകള്‍ സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും ശക്തികാന്ത ദാസ് അറിയിച്ചു. ഗ്രാമങ്ങളിലെ 1.5 ലക്ഷം പോസ്റ്റ് ഓഫിസുകള്‍ വഴി പണം വിതരണം ചെയ്യും. കര്‍ഷകരെയും ഇ പേയ്മെന്റിന് പ്രോത്സാഹിപ്പിക്കും. ഗ്രാമീണ മേഖലയിലെ കര്‍ഷകര്‍ക്ക് വിവിധ സേവനങ്ങള്‍ക്ക് ലഭിക്കാനുള്ള 21,000 കോടി രൂപ നബാര്‍ഡ് വഴി വിതരണം ചെയ്യും.
ടോള്‍ പ്ലാസകളിലടക്കം ഡിജിറ്റല്‍ പേയ്മെന്റ് പ്രോത്സാഹിപ്പിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവരുടെ ശബളം ബാങ്കുകള്‍ വഴി നല്‍കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്. ബാക്ക് അക്കൗണ്ട് ഉടമകള്‍ക്ക് വേണ്ടി പുതിയൊരു ആപ്പും കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. മുഴുവന്‍ ബാങ്ക് ഇടപാടുകളും ഇനി ഈ ആപ്പ് വഴി നടപ്പാക്കാന്‍ സാധിക്കും. വിവാഹ ആവശ്യങ്ങള്‍ക്കായി ബാങ്കുകളില്‍ നിന്നും പണം എടുക്കുമ്പോള്‍ പാചകക്കാരനടക്കമുള്ളവര്ക്ക് പണം നല്കുമ്പോള് അക്കൗണ്ട് ഇല്ലാത്ത ആളാണെങ്കില്‍ ആ വിവരം ബാങ്കിനെ അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
രാജ്യത്തെ രണ്ട് ലക്ഷത്തോളം എടിഎമ്മുകളില്‍ 80,000ല്‍ പരം ഏടിഎമ്മുകളില്‍ പുതിയ നോട്ട് വിതരണം ചെയ്യുന്നതിലേക്കുള്ള സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് റിസര്‍വ് ബാങ്കും അറിയിച്ചിട്ടുണ്ട്. പുതിയ 500, 2000 രൂപ നോട്ടുകളുടെ ലഭ്യത കൂട്ടുമെന്നും ഇടപാടുകള്‍ കൂടുതലും ഓണ്‍ലൈന്‍ വഴിയാക്കാന്‍ ആവശ്യപ്പെടുമെന്ന് ബാങ്കുകളും വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: