ന്യൂദല്‍ഹി: വിവാദ മതപ്രഭാഷകന് സക്കീര്‍ നായിക്കിന്റെ സംഘടനയായ ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനും ഭീകരസംഘടനയായ ഐഎസും തമ്മില്‍ ബന്ധമുള്ളതായി ദേശിയ അന്വേഷണ ഏജന്‍സി.
ഐഎസ് ഭീകരനായ അബു അനസ് ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനില്‍ നിന്നും സാമ്പത്തിക സഹായം സ്വീകരിച്ചിട്ടുണ്ടെന്നാണ് എന്‍ഐഎ കണ്ടെത്തിയിരിക്കുന്നത്. നിലവില്‍ ഇയാള്‍ തീഹാര്‍ ജയിലിലാണ്. ഐഎസ് ബന്ധം ആരോപിച്ച് ഈ വര്‍ഷമാദ്യം രാജസ്ഥാനില്‍ വച്ചാണ് അനസിനെ എന്‍ഐഎ അറസ്റ്റ് ചെയ്തത്. കൂടുതല്‍ ചോദ്യം ചെയ്യലില്‍ ഇയാള്‍ക്ക് ഐസ് ബന്ധമുണ്ടെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു.
സക്കീര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരണ നല്‍കിയെന്നും സംവാദങ്ങള്‍ സംഘടിപ്പിച്ചതു വഴി ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന് മതങ്ങള്‍ തമ്മില്‍ സ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചെന്നും കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയതിനെ തുടര്‍ന്ന് യുഎപിഎ ചുമത്തി സക്കീര്‍ നായിക്കിന്റെ സംഘടനയെ അഞ്ച് വര്‍ഷത്തേക്ക് നിരോധിച്ചിരുന്നു.
തുടര്‍ന്ന് ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനുമായി ബന്ധമുള്ള പത്തോളം കേന്ദ്രങ്ങളില്‍ എന്‍ഐഎ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. വീഡിയോ ടേപ്പുകളും, ഡിവിഡികളും, പണമിടപാടുകള്‍ സംബന്ധിച്ച രേഖകളും റെയ്ഡില്‍ എന്‍ഐഎ പിടിച്ചെടുത്തിരുന്നു. ഇതില്‍ നിന്നാണ് ഐ.എസ് അനുകൂലിയായ യുവാവിന് സാമ്പത്തിക സഹായം നല്കിയ
വിവരം എന്‍ഐഎക്ക് ലഭിച്ചതെന്നാണ് സൂചന. സക്കീര്‍ നായിക്കിന്റെ സംഘടനയ്ക്ക് സാമ്പത്തിക സഹായം നല്കിയ വിവിധ സ്വകാര്യ കമ്പനികളും ദേശീയ അന്വേഷണ ഏജന്‍സിയുടെ നിരീക്ഷണത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: