ഏലപ്പാറ(ഇടുക്കി): മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 24 മണിക്കൂറ് തികയും മുമ്പ് വൈദ്യുതി മന്ത്രി എം.എം മണി തനി സ്വഭാവം വ്യക്തമാക്കി തരംതാണ പ്രസംഗം നടത്തി. ഏലപ്പാറയില്‍ മണിക്ക് ഒരുക്കിയ സ്വീകരണ പരിപാടിയിലാണ് മോഹന്‍ലാലിനെയും ഒ.രാജഗോപാല്‍ എംഎംഎല്എയെയും ആക്ഷേപിച്ചത്.
നോട്ട് നിരോധനത്തെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനിടെയാണ് പ്രധാനമന്ത്രിയെ അനുകൂലിച്ച് ബ്ലോഗ് എഴുതിയ മോഹന്‍ലാലിനെ ആക്ഷേപിച്ചത്. ലാലിന്റെ പക്കല്‍ കള്ളപ്പണമുണ്ടെന്നും ഇത് വെളുപ്പിക്കാന്‍ വേണ്ടിയാണ് മോദിയെ പിന്തുണച്ചതെന്നും മന്ത്രി മണി പറഞ്ഞു. ലാല്‍ രാജ്യം മുഴുവന്‍ തീയേറ്റര്‍ ഉണ്ടാക്കിവച്ചിരിക്കുകയാണെന്നും, എന്തു മണ്ണാങ്കട്ടയ്ക്കാണെങ്കിലും തൊടുപുഴയില്‍ വരെ തീയേറ്റര്‍ പണിതിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
സഹകരണ ബാങ്കുകള്ക്കനുകൂലമായി നിയമസഭ പ്രമേയം പാസാക്കിയപ്പോള്‍ രാജഗോപാല്‍ എംഎല്‍എ മാറിനിന്നത് തലയ്ക്ക് സ്ഥിരതയില്ലാത്തതുകൊണ്ടാണെന്നും മണി പറഞ്ഞു. പ്രായത്തിന്റെ പ്രശ്നമാണ് അദ്ദേഹത്തിന്. അതിനാലാണ് നോട്ട് നിരോധനത്തെ അദ്ദേഹം അനുകൂലിക്കുന്നത്. പ്രസംഗത്തിലുടനീളം നോട്ട് നിരോധനത്തെ നിലവാരമില്ലാത്ത ഭാഷയില്‍ അദ്ദേഹം വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: