തിരുവനന്തപുരം: സംസ്ഥാന ലോട്ടറി ടിക്കറ്റില്‍ കൂടുതല്‍ സുരക്ഷാഘടകങ്ങള്‍ ഉള്‍പ്പെടുത്തി നടത്തിപ്പും നറുക്കെടുപ്പും മെച്ചപ്പെടുത്തുന്നതിനും കൃത്രിമവും ക്രമക്കേടുകളും ഇല്ലാതെ കുറ്റമറ്റതാക്കാനും വിദഗ്ധസമിതിയെ സര്‍ക്കാര്‍ നിയമിച്ചു. മൂന്നാഴ്ചയ്ക്കുള്ളില്‍ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
എന്‍ജിനീയറിങ് കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ പ്രൊഫ. ജി. ജയശങ്കര്‍ ചെയര്‍മാനായ കമ്മിറ്റിയില്‍ കേരള സര്വ്വകലാശാലബയോഇന്ഫര്മാറ്റിക്സ് വിഭാഗം മേധാവി ഡോ.അച്യുത് ശങ്കര്‍ എസ്. നായര്‍, സി ഡിറ്റ് ജോയിന്റ് ഡയറക്ടര്‍ ഡോ.പി.വി. ഉണ്ണിക്കൃഷ്ണന്, കെബിപിഎസ് ഡയറക്ടര്‍ ടോമിന് ജെ. തച്ചങ്കരി എന്നിവര്‍ അംഗങ്ങളാണ്. സംസ്ഥാന ലോട്ടറി ഡയറക്ടര്‍ ഡോ.എസ്. കാര്ത്തികേയന് കണ്‍വീനറായി പ്രവര്‍ത്തിക്കും.
സുരക്ഷ, നറുക്കെടുപ്പ്, സംരംഭ വിഭവാസൂത്രണ സംവിധാനം എന്നിവയെ ബന്ധിപ്പിക്കുന്ന സോഫ്റ്റ്വെയര് വികസിപ്പിക്കുക, ഭാഗ്യക്കുറിയുടെ സുരക്ഷാസംവിധാനവും നറുക്കെടുപ്പു രീതിയും മെച്ചപ്പെടുത്താനുള്ള നിര്‍ദ്ദേശങ്ങളും ഭാഗ്യക്കുറി നടത്തിപ്പു കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള മറ്റു നിര്‍ദ്ദേശങ്ങളും ആവിഷ്ക്കരിക്കുക എന്നിവയാണ് സമിതിയുടെ ചുമതലകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: