തുറവൂര്‍: തുറവൂര്‍ – തൈക്കാട്ടുശ്ശേരി റോഡില്‍ ഗതാഗതത്തിരക്ക് രൂക്ഷമായി. തുറവൂര്‍കവലയില്‍ നിന്നും കിഴക്കോട്ടുള്ള റോഡില്‍ വൈകിട്ട് അഞ്ചു മുതല്‍ വാഹനങ്ങളുടെ തിരക്കുമൂലം കാല്‍നടക്കാര്‍ക്ക് പോലും സഞ്ചരിക്കാന്‍ പറ്റാത്ത ദയനിയ സ്ഥിതിയാണ്.
റോഡിന്റെ ഇരുവശങ്ങളില്‍ ഇരുചക്രവാഹനങ്ങളും കാറുകളും പാര്‍ക്ക് ചെയ്യുന്നതു മൂലം കെഎസ്ആര്‍റ്റിസി ബസുകള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും സുഗമമായി സര്‍വീസ് നടത്താന്‍ കഴിയാത്ത സ്ഥിതിയാണ്. തുറവൂര്‍ – തൈക്കാട്ടുശ്ശേരി റോഡിന്റെ ഇരുവശങ്ങളില്‍ പലയിടത്തും കടകളുടെ മുന്‍വശത്ത് അനധികൃത നിര്‍മാണങ്ങള്‍ നടത്തിയിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ കൈയേറ്റക്കാര്‍ക്ക് നോട്ടീസ് നല്‍കിയിട്ടും ഇതുവരെ റോഡ് കൈയ്യേറ്റം പൊളിച്ചു നീക്കാന്‍ തയ്യാറായിട്ടില്ല. രാഷ്ട്രിയ സ്വാധീനമാണ് ഇതിനു കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. പമ്പാ പാതയിലെ മാക്കേകടവ് – നേരെക്കടവ് പാലം പണി പൂര്‍ത്തിയാകുന്നതോടെ തുറവൂര്‍ നിന്നും കിഴക്കോട്ടുള്ള മാക്കേക്കടവ് റോഡിന് വീതി വര്‍ദ്ധിപ്പിക്കേണ്ടി വരും.
ഇപ്പോള്‍ തന്നെ റോഡിലൂടെ വാഹനങ്ങള്‍ക്ക് സുഗമമായി സര്‍വീസ് നടത്താന്‍ കഴിയാത്തതില്‍ യാത്രക്കാര്‍ ക്ലേശിക്കുകയാണ്. ജനങ്ങളുടെ യാത്രാ സൗകര്യം കണക്കിലെടുത്ത് തുറവൂര്കവല മുതല്‍ കിഴക്കോട്ടുള്ള റോഡിലെ അനധികൃത വാഹന പാര്‍ക്കിങും അനധികൃത കെട്ടിട നിര്‍മ്മാണവും ഇനിയെങ്കിലും ഒഴിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: