ചെറുതോണി: ജില്ലാ ആസ്ഥാനത്ത് റോക്ക് ഗാര്ഡന് യാഥാര്‍ത്ഥ്യമാക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇടുക്കി,ചെറുതോണി അണക്കെട്ടുകളുടെ മധ്യഭാഗത്തായി ആലിന്‍ചുവട് മുതല്‍ ഇടുക്കി വരെയുള്ള പ്രദേശമാണ് ഗാര്‍ഡനായി പരിഗണിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടും കൂട്ടമായും കാണപ്പെട്ടുവരുന്ന പാറക്കെട്ടുകളില്‍ മിക്കതും തനിമയാര്‍ന്ന ശില്പഭംഗിയുള്ളവയാണ്. ചെറുതോണി മുതല്‍ ഇടുക്കി വരെയുള്ള യാത്രയില്‍ സഞ്ചാരികള്‍ക്ക് ആനന്ദം പകരുന്ന കാഴ്ചയാണിത്. വിസ്തൃതമായി കിടക്കുന്ന ഈ പ്രദേശത്ത് ഭീമന്‍പാറ, കുറവന്‍ കുറത്തി, മറുളപ്പാറ, തിമിംഗലപ്പാറ, മത്സ്യകന്യക, ദേവീശില്പം തുടങ്ങി അനവധി ശില്പഭംഗിയാര്ന്ന പാറകൂട്ടങ്ങള്‍ കാണാം. ഇടുക്കി വികസന അതോറിറ്റി രൂപീകരിക്കപ്പെട്ട കാലംമുതല്‍ പ്രദേശം റോക്ക് ഗാര്ഡനാക്കണമെന്ന നിര്‍ദ്ദേശമുണ്ടായിരുന്നു.
എന്നാല്‍ മാറിമാറിവന്ന സര്‍ക്കാരുകളുടെ കാലത്ത് ഈ ആവശ്യം പരിഗണിക്കപ്പെടാതെ പോവുകയാണ് ഉണ്ടായത്. ഇടുക്കി വികസന അതോറിറ്റി ചണ്ഡീഗഢ് മോഡല്‍ വികസന പദ്ധതി സമര്പ്പിച്ചിരുന്നതിനുള്ളില് റോക്ക് ഗാര്‍ഡനും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ വികസന പദ്ധതികള്‍ ആകെ പാളിയതോടെ, വന്‍ ടൂറിസം പദ്ധതികളാണ് നഷ്ടമായത്. ഒടുവില്‍ ഇടുക്കി വികസന അതോറിറ്റി പിരിച്ചുവിട്ടതോടെ ജില്ലാ ആസ്ഥാനമുള്‍പ്പെടുന്ന പ്രദേശത്തെ ടൂറിസം സാദ്ധ്യതകളും അടഞ്ഞു. ഇടുക്കി ചെറുതോണി അണക്കെട്ടുകള്‍ക്ക് അനുബന്ധമായി ഹില്‍വ്യൂ പാര്‍ക്കും ഇടുക്കി ടൂറിസം പാര്‍ക്കും സന്ദര്‍ശിച്ചാണ് സഞ്ചാരികള്‍ മടങ്ങുന്നത്. നിലവില്‍ ദേശീയ ഉദ്യാന പദ്ധതിയുടെ ഭാഗമായ ഇടുക്കി പാര്‍ക്കിനോട് ചേര്‍ന്നാണ് ശില്പചാതുരതയാര്ന്ന കിലോമീറ്ററോളം നീണ്ടുകിടക്കുന്ന പാറക്കെട്ടുകളുടെ കൂട്ടം കാണപ്പെടുന്നത്. തെരുവയും, ഈറ്റയും, കൈപ്പന്പള്ളയും വളര്‍ന്ന് മൂടികിടക്കുന്ന പ്രദേശം വെട്ടിത്തെളിച്ചാല്പോലും സഞ്ചാരികള്‍ക്ക് ഇത് ഒരു പുതുമനിറഞ്ഞ കാഴ്ചയായി മാറും. പത്ത് ഏക്കറോളം വിസ്തൃതിയില്‍ കിടക്കുന്ന ഈ പ്രദേശം ടൂറിസം, പുരാവസ്തുവകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. അടിമാലി- കുമളി ദേശീയപാത 185 ല്‍ ഇടുക്കിക്ക് സമീപമാണ് ഈ പ്രദേശം സ്ഥിതിചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: