ന്യൂദല്‍ഹി: ശബരിമല ക്ഷേത്രത്തിന്റെ പേരു മാറ്റിയ വിഷയത്തില്‍ അഭിപ്രായം പറയാന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന് അധികാരമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്.
ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളോ മതേതര സര്‍ക്കാരോ അല്ല ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടത്. ദേവസ്വം ബോര്‍ഡും ക്ഷേത്രം തന്ത്രിയുമടക്കമുള്ളവരാണ് ഉചിതമായ തീരുമാനം സ്വീകരിക്കേണ്ടതെന്നും കുമ്മനം വ്യക്തമാക്കി.
പേരുമാറ്റിയത് തന്നോട് ആലോചിച്ചിട്ടില്ല എന്ന മന്ത്രിയുടെ പ്രസ്താവന അപലപനീയമാണ്. മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നാക്രമണമാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന് നടത്തിയിരിക്കുന്നത്. മതകാര്യങ്ങളില്‍ ഇടപെടാന്‍ മന്ത്രിക്കധികാരമില്ല. ദേവസ്വം ക്ഷേത്രങ്ങളുടെ സ്വത്തുക്കള്‍, മറ്റു പുറംകാര്യങ്ങള്‍ എന്നിവയില്‍ മാത്രമേ മന്ത്രിക്കധികാരമുള്ളൂ. ക്ഷേത്രത്തിന്റെ ആഭ്യന്തരകാര്യങ്ങള്‍ ബോര്‍ഡും തന്ത്രിയും ഭക്തരുമടക്കമാണ് തീരുമാനിക്കേണ്ടത്.
ക്ഷേത്രത്തിലെ എല്ലാ കാര്യങ്ങളും മന്ത്രിയോടാലോചിച്ച് അനുമതി വാങ്ങി നടത്തണമെന്ന സൂചനയാണ് കടകംപള്ളിയുടെ പ്രസ്താവന. വിഷയത്തില്‍ ബിജെപിക്ക് അഭിപ്രായമില്ലെന്നും ഹിന്ദുസംഘടനകളാണ് അഭിപ്രായം രേഖപ്പെടുത്തേണ്ടതെന്നും കുമ്മനം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: