കോട്ടയം: ആറന്മുള വിമാനത്താവള പദ്ധതി പ്രദേശത്തെ വ്യാവസായിക മേഖല പ്രഖ്യാപനത്തില്‍ നിന്ന് ഒഴിവാക്കിയെങ്കിലും മിച്ചഭൂമി പ്രഖ്യാപനം ഇനിയും ബാക്കി. കെജിഎസ് ഗ്രൂപ്പിന്റെ കൈവശമുണ്ടെന്ന് അവകാശപ്പെടുന്ന സര്‍ക്കാര്‍ ഭൂമിയടക്കം 371 ഏക്കര്‍ സ്ഥലം മിച്ചഭൂമിയായി പ്രഖ്യാപിക്കുമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം പ്രാവര്‍ത്തികമാക്കിയില്ല.
എബ്രഹാം കലമണ്ണിലിന്റെ കയ്യില്‍നിന്നു കെജിഎസ് ഗ്രൂപ്പ് വാങ്ങിയ 232 ഏക്കറും കെജിഎസ് ഗ്രൂപ്പ് സ്വന്തം നിലയില്‍ വാങ്ങിയ 139 ഏക്കര്‍ സ്ഥലവുമാണ് മിച്ചഭൂമിയായി പ്രഖ്യാപിക്കുമെന്ന് കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ പ്രഖ്യാപിച്ചത്. എന്നാല്‍ കോഴഞ്ചേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഇതുവരെ മിച്ചഭൂമിയായി തീര്‍പ്പ് കല്‍പ്പിച്ചിട്ടില്ല.
വി.എന്‍.ജിതേന്ദ്രന് പത്തനംതിട്ട ജില്ലാ കളക്ടറായിരുന്ന സമയത്ത് എബ്രഹാം കലമണ്ണില്‍ കെജിഎസ് ഗ്രൂപ്പിന് കൈമാറിയ 232 ഏക്കര്‍ സ്ഥലത്തിന്റെ ക്രയവിക്രയങ്ങള്‍ റദ്ദാക്കി മിച്ചഭൂമിയായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തങ്ങളുടെ ഭാഗംകൂടി കേള്‍ക്കാതെ ഏകപക്ഷീയമായ നടപടിയെന്ന് കാട്ടി കെജിഎസ് ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഈ പ്രഖ്യാപനം റദ്ദാക്കി അവരെക്കൂടി കേട്ട് തീരുമാനിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
യുഡിഎഫ് പ്രതിനിധികള്‍ക്ക് മേല്‍ക്കൈയുള്ള താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഇത് സംബന്ധിച്ച നടപടിക്രമങ്ങളിലേക്ക് കടന്നില്ല. പിന്നീട് ലാന്‍ഡ് ബോര്‍ഡിന്റെ കാലാവധി അവസാനിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആറന്മുള വിമാനത്താവള പദ്ധതിപ്രദേശത്ത് കൃഷി ഇറക്കാന്‍ തീരുമാനിച്ചപ്പോള്‍ മിച്ചഭൂമി പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെയും നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല.
കെജിഎസ് ഗ്രൂപ്പ് സ്വന്തം നിലയില്‍ വാങ്ങിയ 139 ഏക്കര്‍ സ്ഥലത്തിന്റെ പേരിലും ചട്ടലംഘനമടക്കം നിരവധി പരാതികള്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. ഈ പരാതികളിലും കോഴഞ്ചേരി ലാന്‍ഡ് ബോര്‍ഡ് തീരുമാനമെടുത്തിട്ടില്ല. തണ്ണീര്‍ത്തടങ്ങളും തോടുകളും നികത്തി സര്‍ക്കാര്‍ സ്ഥലമടക്കം കൈവശപ്പെടുത്തിയത് മിച്ചഭൂമിയാണെന്ന് കണ്ടെത്തിയിട്ടും പ്രഖ്യാപനം നടത്തി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് എന്തെന്ന ചോദ്യവും ഉയരുന്നു.
–
പ്രതികരിക്കാൻ ഇവിടെ എഴുതുക: