തിരുവനന്തപുരം: സ്റ്റാറ്റിയൂട്ടറി കമ്മീഷനുകളില്‍ അംഗങ്ങളായി നിയമിതരാകുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരല്ലാത്തവര്ക്കു സര്‍ക്കാര്‍ ഉത്തരവു തീയതി മുതല്‍ വിരമിക്കല്‍ ആനുകൂല്യം നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു.
2006 ജനുവരി ഒന്നിനോ അതിനുശേഷമോ നിയമിതരായവര്‍ക്കാണ് ഇതിന് അര്‍ഹതയുളളത്. മുന്‍കാല പ്രാബല്യം ഉണ്ടായിരിക്കുന്നതല്ല. കാലാകാലങ്ങളില്‍ പ്രഖ്യാപിക്കുന്ന ക്ഷാമാശ്വാസം, മിനിമം പെന്ഷന്, കുടുംബ പെന്ഷന് എന്നിവ ഇവര്‍ക്ക് ബാധകമല്ല. രണ്ടു മുതല്‍ മൂന്നു വരെ വര്‍ഷം സേവനകാലാവധിയുളളവര്ക്ക് 7,000 രൂപയും മൂന്നു മുതല്‍ നാലു വര്‍ഷം വരെയുളളവര്‍ക്ക് 8,000 രൂപയും നാലു മുതല്‍ അഞ്ചു വര്‍ഷം വരെയുളളവര്‍ക്ക് 9,000 രൂപയും അഞ്ചു മുതല്‍ ആറു വര്‍ഷം വരെയുളളവര്‍ക്ക് 10,000 രൂപയും നല്‍കും.
ഹരിത കേരള മിഷന് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തുന്നതിന്റെ ഭാഗമായി മേഖലാടിസ്ഥാനത്തില്‍ യോഗങ്ങള്‍ ചേരും. സംസ്ഥാന മിഷനുകളില്‍ പഞ്ചായത്ത് പ്രസിഡന്റുമാരുടെ അസോസിയേഷന്, മുനിസിപ്പല്‍ ചെയര്മാന്മാരുടെ ചേമ്പര്‍, മേയേഴ്സ് കൗണ്‍സില്‍ എന്നിവയുടെ ഓരോ പ്രതിനിധികളെയും ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റുമാരില്‍ നിന്ന് ഓരോരുത്തരെ വീതവും ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.
മതധര്‍മ്മ സ്ഥാപനങ്ങള്‍ക്കു നല്‍കിവരുന്ന തിരുപ്പൂവാരം തുക മൂന്നിരട്ടിയായി വര്‍ധിപ്പിക്കും. ഓരോ അഞ്ചു വര്‍ഷം കഴിയുന്തോറും പുതുക്കിയ തുകയുടെ 25 ശതമാനം വര്‍ധിപ്പിക്കാനും തീരുമാനിച്ചു. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡവലപ്മെന്റിനെ കിലയുമായി സംയോജിപ്പിക്കും.
കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ പുതിയ ഐടിഐ സ്ഥാപിക്കും. ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍, മെക്കാനിക്കല്‍ അഗ്രിക്കള്‍ച്ചറല്‍ മെഷീനറി എന്നീ രണ്ടു ട്രേഡുകള്‍ ആരംഭിക്കും. ഇതിനായി എട്ടു പുതിയ തസ്തികകള്‍ സൃഷ്ടിക്കും. പ്രശസ്ത സംഗീതസംവിധായകന് എം.കെ. അര്‍ജുനന്റെ ചികിത്സാ ചെലവു വഹിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. കൂത്തുപറമ്പ് വെടിവയ്പ്പില്‍ പരിക്കേറ്റ് 22 വര്‍ഷമായി ചികിത്സയില്‍ കഴിയുന്ന പുഷ്പനു 5 ലക്ഷം രൂപയും വീല്‍ചെയറും പ്രതിമാസം 8000 രൂപ പെന്‍ഷനും നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: