ആലപ്പുഴ: സിപിഎമ്മില്‍ വീണ്ടും വിഭാഗീയത ആളിക്കത്തുന്നു. തുമ്പോളി ലോക്കല്‍ കമ്മറ്റിയില്‍ നിന്നും രാജിവച്ചവര്‍ സിപിഐയില്‍ ചേരാനൊരുങ്ങുന്നു. ഇതുസംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയതായാണ് വിവരം.
അതിനിടെ ലോക്കല്‍ കമ്മറ്റിയില്‍ നിന്ന് രാജി വെച്ചവരെ സിപിഎം ജില്ലാ നേതൃത്വം ഇവരെ അടുത്ത ദിവസം ചര്‍ച്ചയ്ക്ക് വിളിച്ചു. വിഎസ്-ഐസക്ക് പക്ഷത്തെ നേതാക്കള്‍ക്കെതിരെ ഔദ്യോഗിക പക്ഷം പ്രതികാര നടപടിയെടുക്കുന്നതില്‍ പ്രതിഷേധിച്ചാണ് ലോക്കല്‍ കമ്മറ്റി സെക്രട്ടറിയടക്കമുളളവര്‍ പാര്‍ട്ടി വിട്ടത്. ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായ ജോര്‍ജ്ജിനെ മാറ്റി ടി.ജെ. കുഞ്ഞുമോനെ ഏരിയ കമ്മറ്റി നിശ്ചയിക്കുകയായിരുന്നു.
പാര്‍ട്ടി പത്രത്തിന് വരിക്കാതെ ചേര്ത്തില്ലെന്നാരോപിച്ച് എല്‍സി അംഗമായ ഫുലൈലിനെ പാര്‍ട്ടിയില്‍ നിന്ന് ആദ്യം സസ്പെന്‍ഡ് ചെയ്തിരുന്നു. പിന്നീടാണ് എല്‍സി സെക്രട്ടറിയെ നീക്കിയത്. ഇതില്‍ പ്രതിഷേധിച്ച് നഗരസഭാ തെരഞ്ഞെടുപ്പില്‍ തുമ്പോളിയില്‍ നിന്നും മത്സരിച്ച യേശുദാസ്, കെ.ആര്. സാബു, ഫുലൈലാല്, ഡിവൈഎഫ്ഐ നേതാവും എല്‍സി അംഗവുമായ സുബിന്, എ.പി. പ്രദീപ്, വിനോദ്കുമാര്‍, രേവമ്മ എന്നിവര്‍ സിപിഎം വിടുന്നതായി അറിയിച്ചത്.
12 ബ്രാഞ്ച് കമ്മറ്റികളുളള തുമ്പോളി ലോക്കല്‍ കമ്മറ്റിയില്‍ ഒന്‍പത് ബ്രാഞ്ച് സെക്രട്ടറിമാരും രാജിവെയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഇന്നലെ ഏരിയാ കമ്മറ്റിയിലേയ്ക്ക് എല്‍സി അംഗങ്ങളെ വിളിപ്പിച്ചെങ്കിലും ആരും തന്നെ പോയില്ല. ഇതേത്തടര്‍ന്ന് ജില്ലാ സെക്രട്ടറി സജി ചെറിയാന് അടുത്ത ദിവസം പാര്‍ട്ടി ഓഫിസിലേയ്ക്ക് അനുരഞ്ജന ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: