വിഘ്നേശ്വരനായ ഗണേശന്റെ പ്രിയപ്പെട്ട വിഭവം മോദകമാണെന്ന് കൂട്ടുകാര്‍ക്കറിയാമല്ലോ അല്ലേ. അതുപോലെ ദര്‍ഭപ്പുല്ലും അദ്ദേഹത്തിന് പ്രിയങ്കരമാണ്. അതിനുപിന്നിലൊരു കഥയുണ്ട്, ആ കഥ കേട്ടോളൂ.
പണ്ടുപണ്ടൊരിക്കല്‍ യമദേവനില്‍ നിന്നു ‘അനലാസുരന്’ എന്ന് പേരുള്ള അതിഭീകരനായ ഒരു അസുരന് ഉടലെടുത്തു. അവന്റെ ഇടിമുഴക്കംപോലുള്ള ശബ്ദത്താല്‍ പ്രപഞ്ചമാകെ പ്രകമ്പനംകൊണ്ടു. ആ അസുരന്റെ ശരീരമാകെ ആളിപ്പടരുന്ന വന്‍ തീജ്വാലകളായിരുന്നു. കണ്മുന്നില്പ്പെടുന്നതെല്ലാം ഭസ്മമാക്കി അനലാസുരന് മുന്നേറി. മൂന്നു ലോകവും അവന്റെ പരാക്രമങ്ങളാല്‍ വളരെയേറെ കഷ്ടപ്പെട്ടു. അലാസുരനോട് ഏറ്റുമുട്ടിയവരെല്ലാം അവന്റെ തീജ്വാലകളെ നേരിടാനാവാതെ പിന്തിരിഞ്ഞോടി.
അങ്ങനെ അനലാസുരനെ കൊണ്ട് പൊറുതിമുട്ടിയ ദേവന്മാര് അവസാനം ശ്രീഗണേശനെ സമീപിച്ചു. ആ അസുരനില്‍നിന്ന് ഏവരെയും രക്ഷിക്കണമെന്ന് അവര്‍ അപേക്ഷിച്ചു. ഗണേശന് അനലാസുരനോട് അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഉപദേശിച്ചു. എന്നാല്‍ മഹാ അഹങ്കാരിയായ അസുരന് തന്റെ തീജ്വാലകളെ പൂര്‍വ്വാധികം ശക്തിയോടെ ജ്വലിപ്പിച്ച് മുന്നേറി. ആ ജ്വാലയാല്‍ സമസ്ത ജീവജാലങ്ങളും വെന്തുരുകി വെണ്ണീറാകുമെന്ന നിലയായി. ഉടന്‍തന്നെ ഗണേശന് ലോകരക്ഷയ്ക്കായി അനലാസുരനെ വിഴുങ്ങി. സര്‍വ്വരും ഗണേശനെ ആഹ്ലാദത്തോടെ സ്തുതിച്ചു.
എന്നാല്‍ ശ്രീഗണേശന് അതിയായി വിയര്‍ക്കാന്‍ തുടങ്ങി. അദ്ദേഹത്തിന്റെ ശരീരം സൂര്യദേവനേക്കാള് പതിന്മടങ്ങ് ശക്തിയോടെ ജ്വലിച്ചു. അത്യുജ്ജ്വലനായ അദ്ദേഹം വളരെയേറെ അസ്വസ്ഥനായി. ഗണേശന്റെ ശരീരം തണുപ്പിക്കുവാനായി ദേവന്മാരും മാമുനിമാരും ഓരോരോ ഉപായങ്ങള്‍ പ്രയോഗിക്കാന്‍ തുടങ്ങി.
ദേവന്മാരുടെ രാജാവായ ദേവേന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം വരുന്ന ദേവന് കുളിര്‍മഴ പെയ്യിച്ചു. ചില മഹാമുനിമാര്‍ ചന്ദനലേപനം നടത്തിയപ്പോള്‍ മറ്റു ചിലര്‍ ഗണേശനെ തണുത്ത തൈരിനാല്‍ അഭിഷേകം ചെയ്തു. എന്നിട്ടും അദ്ദേഹത്തിന് തെല്ലും ആശ്വാസം ലഭിച്ചില്ല.
ചന്ദ്രദേവന് ഗണേശന്റെ ശിരസ്സില്‍ ശീതളമായ പൂനിലാവ് പൊഴിച്ചു. അങ്ങനെ ഗണേശന് ‘ബാലചന്ദ്ര’നെന്ന നാമം ലഭിച്ചു. എങ്കിലും അദ്ദേഹത്തിന് ഉഷ്ണശാന്തി കൈവന്നില്ല. വിഷ്ണുഭഗവാനാകട്ടെ, തന്റെ കുളിര് താമര ഗണേശന് സമ്മാനിച്ചു. അങ്ങനെ ‘പദ്മപാണി’ എന്ന നാമവും ഗണേശന് സ്വായത്തമാക്കി.
ഗണേശന്റെ അത്യുഷ്ണം ശമിപ്പിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. ജ്ഞാനിയായ ഗണേശന് നിസ്സഹായനായി ചുറ്റും നോക്കി. തറയിലതാ ധാരാളം ദര്‍ഭപ്പുല്ലുകള്‍ ഇടതൂര്‍ന്ന് നില്ക്കുന്നു. അവ പറിച്ചെടുത്ത് തന്റെ ശരീരം മൂടിയാല്‍ ആശ്വാസം ലഭിക്കുമെന്ന് അദ്ദേഹം അരുളി ചെയ്തു. എന്നാല്‍ ആരും അദ്ദേഹത്തിന്റെ വാക്കുകള്‍ ചെവിക്കൊണ്ടില്ല. വെറും നിസാരമായ ഈ പുല്ലുകള്‍ എന്ത് അത്ഭുതമാണ് പ്രവര്‍ത്തിക്കുകയെന്ന് അവര്‍ അത്ഭുതപ്പെട്ടു.
എന്നാല്‍ ഗണേശന് പിന്മാറാന് ഒരുക്കമല്ലായിരുന്നു. മറ്റുള്ളവര്‍ അവജ്ഞയോടെ വീക്ഷിക്കുന്ന പുല്ലിന്റെ മഹത്വം ഏവരെയും ബോധ്യപ്പെടുത്താന്‍ തന്നെ അദ്ദേഹം തീരുമാനിച്ചു. പരിക്ഷീണനായ ഗണേശന് നിലത്ത് കിടന്ന് ഉരുളാന്‍ തുടങ്ങി. തറയിലാകെ ഇടതൂര്‍ന്ന് നിന്നിരുന്ന ദര്‍ഭപ്പുല്ല് അദ്ദേഹത്തിന്റെ ശരീരമാകെ സ്പര്ശിച്ചപ്പോള് ഗണേശന് ആശ്വാസമായി. ഇത് കണ്ട ദേവന്മാരും, മഹര്‍ഷിമാരും ഭര്ഭപ്പുല്ലുകളാല് അദ്ദേഹത്തെ അഭിഷേകം ചെയ്തു. ഗണേശന് വളരെ സന്തുഷ്ടനായി പുഞ്ചിരിച്ചപ്പോള്‍ ഏവര്‍ക്കും ആശ്വാസമായി.
അങ്ങനെ അന്നുമുതല്‍ പൂജകളിലെ അതിവിശിഷ്ട വസ്തുവായി ഭര്ഭപ്പുല്ലിനെ കണക്കാക്കിത്തുടങ്ങി. വെറും നിസ്സാരമെന്ന് കരുതി ഏവരും അവഗണിച്ചിരുന്ന ദര്‍ഭപ്പുല്ലിന്റെ പവിത്രത അങ്ങനെ ഏവരും മനസ്സിലാക്കി. ലോകത്തിലെ ഏതൊന്നിനും അതിന്റേതായ മൂല്യവും മഹത്വവുമുണ്ടെന്ന് ഈ സംഭവത്തിലൂടെ ശ്രീഗണേശന് നമ്മെ പഠിപ്പിച്ചു. വിലയേറിയ പൂജാദ്രവ്യങ്ങളേക്കാള്, തുച്ഛമെന്ന് മറ്റുള്ളവര്‍ കണക്കാക്കിയ ദര്ഭപ്പുല്ലില്പോലും ആനന്ദം കണ്ടെത്തുന്ന ഗണേശന്റെ ലാളിത്യം നാമേവരും സ്വായത്തമാക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: