എടത്വാ: കെഎസ്ഇബി എടത്വാ സബ്ഡിവിഷന് ഓഫീസിലെ മോഷണവുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതിയെ മറ്റൊരു മോഷണക്കേസിന്റെ തെളിവെടുപ്പിനെത്തിച്ചു. തലവടി പുതുപ്പറമ്പ് ദേവീക്ഷേത്രത്തിലെ മോഷവുമായി ബന്ധപ്പെട്ടാണ് എടത്വാ കട്ടപ്പുറം വര്‍ഗീസി (ബിജു-37)നെ തെളിവെടുപ്പിനെത്തിച്ചത്.
തലവടി പുതുപ്പറമ്പ് ഭഗവതിക്ഷേത്രത്തില്‍നിന്ന് ഒരുലക്ഷത്തിലേറെ രൂപായും, 107 ഗ്രാം സ്വര്‍ണവും മോഷണം പോയിരുന്നു. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ കിട്ടിയ നടവരവും സ്വര്‍ണവുമാണ് മോഷ്ടിച്ചത്. ക്ഷേത്രത്തില്‍നിന്നു മോഷ്ടിച്ച പണം ഗൃഹോപകരണങ്ങള്‍ വാങ്ങിയെന്നും, സ്വര്‍ണം തിരുവല്ലായിലെ സ്വര്‍ണകടയില്‍ മാറ്റിവാങ്ങിയശേഷം എടത്വയിലെ ഒരുബാങ്കില്‍ പണയംവച്ചെന്നും, പണയംവെച്ച സ്വര്‍ണത്തിന്റെ രസീത് ബിജുവിന്റെ കൊച്ചമ്മനത്തെ വാടകവീട്ടില്‍നിന്നു കണ്ടെടുത്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
എടത്വാ ഇലക്ട്രിക് സബ്ഡിവിഷന് ഓഫീസില്‍നിന്ന് പണം അപഹരിച്ചതുള്പെടെ നിരവധി മോഷണക്കേസിലെ പ്രതിയാണ് പിടിയിലായ ബിജു. കെഎസ്ഇബി ഓഫീസില്‍ നിന്ന് മോഷ്ടിച്ച പണത്തില്‍ നിന്ന് 49,000 രൂപ സിഡിക്കേറ്റ് ബാങ്കിന്റെ എടത്വാ ശാഖയില്‍ ഭാര്യയുടെ പേരിലും, 50,000 രൂപ എസ്ബിഐ എടത്വാ ശായിലും നിക്ഷേപിച്ചതായി പോലീസ് പറഞ്ഞു.
പോലീസ് പ്രതിയുമായി സബ്ഡിവിഷന് ഓഫീസിലും ബാങ്കുകളിലും എത്തിച്ച് തെളിവെടുപ്പുനടത്തിയിരുന്നു. ക്ഷേത്രത്തിലെ മോഷണവുമായി ബന്ധപ്പെട്ട് റിമാന്റില്‍ കിടന്ന പ്രതിയെ തെളിവെടുപ്പിന് എടത്വാ പോലീസ് എത്തിക്കുകയായിരുന്നു. 2015ല്‍ എടത്വാ മാവേലി സ്റ്റോറില്‍ നിന്ന് 91,000 രൂപയും, നീതി മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് 15,550 രൂപായും, എസ്ആര്‍ പമ്പില്‍ നിന്ന് 40,000 രൂപയും മോഷ്ടിച്ചതായി ബിജു കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. മാന്നാര്‍ സിഐ ഷിബു പാപ്പച്ചന്, എടത്വാ പ്രിന്‍സിപ്പിള്‍ എസ്ഐ എസ്. ശ്രീകുമാര്‍ എന്നിവരാണ് പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: