ങ്ങന്നൂര്‍: ശബരിമലയുടെ പ്രാധാന്യം പരിഗണിച്ച് ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി റെയില്‍വേ സ്റ്റേഷന് നവീകരിക്കുന്നു. ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലെ ലിഫ്റ്റിന്റെയും എസ്കലേറ്ററിന്റെയും നിര്‍മ്മാണം അടുത്തമാസം പൂര്‍ത്തിയാകും.
നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്റ്റേഷന്റെയും പ്ലാറ്റ് ഫോമുകളുടെയും നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കും. ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിന്റെ തെക്ക് ഭാഗത്ത് റെയില്‍വേ സ്റ്റേഷനില്‍ നിന്നു പുറത്തേക്കു കടക്കാന്‍ പുതിയ വഴിയുടെ നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്.
ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ പുതുതായി നിര്‍മിക്കുന്ന എസ്കലേറ്ററിനു താഴെ നിന്നും പാര്‍ക്കിങ് ഏരിയയിലേക്ക് ഇറങ്ങാവുന്ന തരത്തിലാണ് ഇതിന്റെ രൂപകല്‍പ്പന.
ശബരിമല തീര്‍ത്ഥാടന കാലം ആരംഭിച്ചതോടെ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തിരക്ക് വര്‍ദ്ധിച്ചിട്ടുണ്ട്. നിലവില്‍ മൂന്ന് പ്ലാറ്റ്ഫോമില്‍ നിന്നും സാധനങ്ങളുമായി എത്തുന്ന യാത്രക്കാര്‍ക്ക് റെയില്‍വേസ്റ്റേഷന്റെ പുറത്തുകടക്കാന്‍ പടികെട്ടുകളിറങ്ങി അണ്ടര്‍ പാസ്സേജിലെത്തണം.
ഇത് യാത്രക്കാര്‍ക്ക് ഏറെ ബിദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നത്. പുതിയ എസ്ക്കലേറ്ററും ലിഫ്റ്റും പ്രവര്‍ത്തന സജ്ജമാകുന്നതോടെ യാത്രക്കാരുടെ ദീര്‍ഘനാളത്തെ ദുരിതത്തിനാണ് അറുതിയാകുന്നത്.
ഒന്നാം പ്ലാറ്റ്ഫോമില്‍ സ്ഥാപിക്കാനുള്ള എസ്കലേറ്റര്‍ കഴിഞ്ഞ ദിവസം സ്റ്റേഷനില്‍ എത്തിച്ചു. മുകളിലേക്കും താഴേക്കും ചലിക്കാന്‍ കഴിയുന്ന തരത്തിലുള്ളതാണു പുതിയ എസ്കലേറ്റര്‍. രണ്ടാം പ്ലാറ്റ് ഫോമില്‍ നിലവിലുള്ള എസ്കലേറ്റര്‍ വഴി മുകളിലേക്കു കയറാന്‍ മാത്രമേ സാധിക്കൂ.
ഒന്നാം പ്ലാറ്റ്ഫോമില്‍ ലിഫ്റ്റിന്റെ നിര്‍മാണവും പുരോഗമിക്കുന്നു. ഈ തീര്‍ഥാടനകാലത്തിന് പകുതിയോടെ തന്നെ പണികള്‍ പൂര്‍ത്തിയാക്കാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. ഒന്നാം പ്ലാറ്റ്ഫോം ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഇളക്കിമാറ്റിയ ഇരിപ്പിടങ്ങള്‍ പെയിന്റ് ചെയ്ത് തിരികെ സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പാര്‍ക്കിങ് ഏരിയയ്ക്കു സമീപത്തെ ശുചിമുറികളുടെ അറ്റകുറ്റപ്പണിയും തുടങ്ങി.
രണ്ടും മൂന്നും പ്ലാറ്റ് ഫോമില്‍ നിന്നും റെയില്‍വേ സ്റ്റേഷന്റെ പിന്‍ഭാഗത്തേക്ക് ഇറങ്ങുന്നതിന് സുരക്ഷിതമായ പുതിയ വഴികള്‍ നിര്‍മ്മിക്കണമെന്നും യാത്രക്കാര്‍ ആവശ്യമുന്നയിച്ചിട്ടുണ്ട്. ഇത് റെയില്‍വേ സ്റ്റേഷനിലെ തിരക്ക് ഗണ്യമായി കുറക്കാന്‍ കഴിയുമെന്നും യാത്രക്കാര്‍ ചൂണ്ടിക്കാണിക്കുന്നു. പുതിയ വഴി നിര്‍മിക്കുന്നത് ആവശ്യമാണെന്ന് റെയില്‍വേ പറയുന്നുണ്ടെങ്കിലും സുരക്ഷാ പ്രശ്നങ്ങളാണ്് ഇതിന് തടസ്സമായി റെയില്‍വേ ചൂണ്ടിക്കാണിക്കുന്നത്.
നിര്‍ദ്ദിഷ്ട എസ്കലേറ്ററിന് താഴെ പാര്‍ക്കിങ് ഏരിയ വിപുലമാക്കി ഇരുചക്രവാഹനങ്ങളുടെ പാര്‍ക്കിങ് ഇവിടേക്കു മാറ്റും. ഇതുവഴി ലഭിക്കുന്ന സ്ഥലത്ത് കൂടുതല്‍ കാറുകള്‍ പാര്‍ക്ക് ചെയ്യാനാണ് പദ്ധതി തയ്യാറാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: