ന്യൂദല്‍ഹി: സൈനികരെ വധിച്ച് മൃതദേഹം വികൃതമാക്കിയതില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ തിരിച്ചടി. അതിര്‍ത്തിയിലുടനീളം ശക്തമായ വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയ ഇന്ത്യന്‍ സൈന്യം പാക്ക് പോസ്റ്റുകള്‍ക്ക് കനത്ത നാശം വിതച്ചു.
നിരവധി പാക്ക് സൈനികര്‍ ഇന്ത്യന്‍ തിരിച്ചടിയില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. കശ്മീര്‍ അതിര്‍ത്തിയില്‍ പൂഞ്ച്, രജൗരി, കേല്‍, മാച്ചില്‍ സെക്ടറുകളില്‍ നിന്നാണ് വെടിവെപ്പ് നടത്തിയത്. 120 എംഎം മോര്‍ട്ടാറുകളും മെഷീന് ഗണ്ണും ഉപയോഗിച്ചാണ് തിരിച്ചടി. നിരവധി പോസ്റ്റുകള്‍ തകര്‍ന്നതായാണ് വിവരം.
ചൊവ്വാഴ്ചയാണ് പാക്കിസ്ഥാന് മൂന്ന് ഇന്ത്യന്‍ സൈനികരെ വധിക്കുകയും ഇതില്‍ ഒരാളുടെ തലവെട്ടി മൃതദേഹം വികൃതമാക്കുകയും ചെയ്തത്. ഇതിന് മുന്‍പ് സൈനികനായ മന്ദീപ് സിങ്ങിന്റെ മൃതദേഹവും വികൃതമാക്കി. പാക്ക് ക്രൂരതക്ക് അര്‍ഹിക്കുന്ന തിരിച്ചടി നല്‍കുമെന്ന് സൈന്യം നേരത്തെ വ്യക്തമാക്കിയിരുന്നു. പാക്ക് ക്രൂരത അനുവദിക്കാനാകില്ലെന്നും തിരിച്ചടി പാക്കിസ്ഥാനുള്ള സന്ദേശമാണെന്നും നോര്‍ത്തേണ്‍ കമാന്റ് ബ്രിഗേഡിയര്‍ എസ്. ഗോത്ര പറഞ്ഞു. കനത്ത തിരിച്ചടി ഉടന്‍ ലഭിക്കുമെന്ന് പാക്കിസ്ഥാന് ഓര്‍ക്കണം.
പ്രാകൃത നടപടികള്‍ പാക്കിസ്ഥാന് ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ സാധാരണ തിരിച്ചടി പോരെന്ന് പ്രതിരോധ വക്താവ് മനീഷ് മെഹ്ത വ്യക്തമാക്കി. പോസ്റ്റുകളും ജനവാസ മേഖലയും ആക്രമിക്കുന്നതിന് പുറമെ മൃതദേഹം വികൃതമാക്കിയത് സൈനികരെ പ്രകോപിപ്പിച്ചിരുന്നു. ഉചിതമായ തിരിച്ചടി നല്കാന് കേന്ദ്രസര്‍ക്കാര്‍ സൈന്യത്തിന് പൂര്‍ണ അധികാരവും നല്കി. സംഭവവികാസങ്ങള്‍ സര്‍ക്കാര്‍ നിരീക്ഷിക്കുന്നുണ്ട്.
എന്നാല്‍ മൃതദേഹം വികൃതമാക്കിയ സംഭവം നിഷേധിച്ച പാക്കിസ്ഥാന് ഇന്ത്യന്‍ ആക്രമണത്തില്‍ ഒമ്പത് പേര് കൊല്ലപ്പെട്ടതായി ആരോപിച്ചു. മിന്നലാക്രമണത്തിന് ശേഷം പാക്ക് സൈന്യത്തിന്റെയും ഭീകരരുടെയും ആക്രമണത്തില്‍ 18 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു.
തിരിച്ചടിയില്‍ 29 പാക്കിസ്ഥാന് സൈനികര്‍ക്കും ജീവന് നഷ്ടപ്പെട്ടു. 280 തവണ പാക്കിസ്ഥാന് വെടിനിര്‍ത്തല്‍ ലംഘിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: