കറുകച്ചാല്‍: ഉത്സവക്കാലം ആരംഭിച്ചതോടെ കറുകച്ചാല്‍ മേഖലയില്‍ ഭിക്ഷാടകരുടെ എണ്ണം വര്‍ദ്ധിച്ചതായി ആ ക്ഷേപം ഉയരുന്നു. ആന്ധ്ര, തമിഴ്നാട് തുടങ്ങിയ ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരാണ് യാചകരില്‍ ഏറെയും. സ്ത്രീകളും പുരുഷന്മാരും കൊച്ചുകുട്ടികളുമടങ്ങുന്ന ഇവരുടെ ഇടയില്‍ അംഗവൈകല്യമുള്ളവരും രോഗികളുമുണ്ട്. ഇവരെയെല്ലാം ഇവിടേക്ക് എത്തിക്കുന്നത് ഏജന്റുമാര്‍ മുഖാന്തിരമാണ്. ഓരോ ഭാഗത്തേക്കും ഭിക്ഷാടനത്തിനായി ആളുകളെ ഏജന്റുമാര്‍ നിയോഗിക്കുകയാണ്. വൈകുന്നേരംവരെ ഭിക്ഷയാചിച്ച ശേഷം വൈകിട്ടോടെ ഇവര്‍ സ്്ഥലത്ത് ഒത്തുകൂടും. അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നിടങ്ങളിലും ഇവര്‍ രാത്രി കഴിച്ചുകൂട്ടാറുണ്ട്. ശബരിമല തീര്‍ത്ഥാടനക്കാലം ആരംഭിച്ചതോടെ കൂട്ടത്തോടെ എത്തിയ ഇവരില്‍ മോഷ്ടാക്കളും ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പകല്‍ ഭിക്ഷാടനം രാത്രിയില്‍ മോഷണം എന്ന രീതിയാണ് പലര്‍ക്കുമുള്ളത്. പകല്‍ സമയങ്ങളില്‍ വീടുകളും മറ്റു സാഹചര്യങ്ങളും നിരീക്ഷിച്ചശേഷം രാത്രികാലങ്ങളില്‍ മോഷണത്തിന് ശ്രമിക്കുന്നു. കഴിഞ്ഞദിവസം കറുകച്ചാല്‍ നെത്തല്ലൂരിലുള്ള പ്രസന്നകൃഷ്ണയുടെ മാടക്കട കുത്തിത്തുറന്ന് പതിനായിരം രൂപയുടെ സാധനങ്ങള്‍ കവര്‍ന്നു. മാന്തുരുത്തി, പനയമ്പാല എന്നിവിടങ്ങളില്‍ മോഷണങ്ങള്‍ നടക്കുന്നുണ്ട്. സ്വകാര്യ ബസുകളിലും മറ്റും കയറി യാത്രക്കാരുടെ പഴ്സ് തട്ടിയെടുക്കുന്നതും ഇവരില്‍ ചിലരുടെ പതിവാണെന്നും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: