ഇരിട്ടി: പിടിച്ചുപറി, ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകം തുടങ്ങി എല്ലാ വിധ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളും നടത്തുന്നവരുടെ കൂടാരമായി സിപിഎം മാറിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ് പറഞ്ഞു. മുഴക്കുന്ന് പഞ്ചായത്തിലെ കാക്കയങ്ങാട്ട് സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനും പോലീസിന്റെ നീതിനിഷേധത്തിനുമെതിരെ മാര്‍ക്സിസ്റ്റ് അക്രമവിരുദ്ധ ജനകീയ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ കള്ളത്തരങ്ങള്‍ക്കും കൂട്ടുനില്‍ക്കുകയും അക്രമങ്ങള്‍ക്ക് പുതിയ ഭാഷ്യം ചമക്കുകയും ചെയ്യുന്ന സിപിഎം ഒരു രാഷ്ട്രീയപാര്‍ട്ടിയില്‍ നിന്നും മാറി ഭീകരസംഘടനയായി അധപ്പതിച്ചിരിക്കയാണ്. നാട്ടില്‍ സമാധാനം പുലര്‍ത്താന്‍ ബാധ്യതയുള്ള ഭരണം കയ്യാളുന്ന ഭരണകക്ഷി തന്നെ അക്രമത്തിനു പ്രേരണ നല്കുന്ന അവസ്ഥയാണ് ഇവിടെയുള്ളത്. സാമാന്യ ജനജീവിതത്തിനു ഭീഷണിയായിരിക്കുന്ന സിപിഎം പിഞ്ചു കുഞ്ഞുങ്ങളെയും അമ്മമാരെയും പോലും വെറുതെവിടുന്നില്ല. ആഭ്യന്തരവകുപ്പിനെ ഉപയോഗിച്ച് എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്നതിന്റെ ഉദാഹരണമാണ് ഏറ്റവുമൊടുവില്‍ സിബിഐ അന്വേഷിച്ച് യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തിയ ഫസലിന്റെ കൊലപാതകികളെ രക്ഷപ്പെടുത്താന്‍ നടത്തുന്ന ശ്രമമെന്നും ഫസലിന്റെ കൊലപാതകം ആര്‍എസ്എസ്സിന്റെ തലയില്‍ കെട്ടിവെച്ചു യഥാര്‍ത്ഥ കൊലപാതകികളെ രക്ഷിക്കാനുള്ള സിപിഎമ്മിന്റേയും അതിനു കൂട്ട് നില്ക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെയും ശ്രമം വിലപ്പോവില്ലെന്നും രമേശ് പറഞ്ഞു.
യോഗത്തില്‍ ബിജെപി പേരാവൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് എന്‍.വി.ഗിരീഷ് അദ്ധ്യക്ഷത വഹിച്ചു. ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ സഹ കാര്യവാഹ് സോഹന്‍ലാല്‍ ശര്‍മ്മ, താലൂക്ക് ബൗധിക്ക് പ്രമുഖ് രൂപേഷ്, ബിജെപി ജില്ലാ സെക്രട്ടറി കൂട്ട ജയപ്രകാശ്, പഞ്ചായത്ത് മെമ്പര്‍ കെ.ഉമേശന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: