കുറവിലങ്ങാട്: കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി സംസ്ഥാന ജലസേചന വകുപ്പ് സ്ഥാപിച്ചിരിക്കുന്ന ജലവിതരണ പൈപ്പുകള്‍ പൊട്ടി കുടിവെള്ളം പാഴാകുന്നു. കടുത്ത വരള്‍ച്ചയെ നേരിടുവാന്‍ വെള്ളൂര്‍-വെളിയന്നൂര്‍ കുടിവെള്ള പദ്ധതിയിലെ വിതരണ പൈപ്പുകളാണ് പൊട്ടിയിട്ടുള്ളത്. ജലവിതരണ പൈപ്പു പൊട്ടി വെള്ളം ഒഴുകുന്ന വിവരം പരാതിയായി നാട്ടുകാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചപ്പോള്‍ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കുവാനുള്ള വിദഗ്ദ്ധരായ പ്ലംബിംഗ് ജീവനക്കാര്‍ ഇല്ലെന്നുള്ള മറുപടിയാണ് ലഭിച്ചത്. പലതവണ കരാര്‍ അടിസ്ഥാനത്തില്‍ പ്ലംബിംഗ് ജോലികള്‍ക്കായി ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചിട്ടും ആരും അപേക്ഷ നല്കിയില്ലാ എന്ന് ജലസേചനവകുപ്പ് അധികൃതര്‍ അറിയിച്ചു. ജലവിതരണ പൈപ്പുകള്‍ പൊട്ടി വെള്ളം ഒഴുകുന്നതുമൂലം പല സ്ഥലങ്ങളില്‍ പൊതുമരാമത്തിന്റേയും, തദ്ദേശസ്വയംഭരണവകുപ്പിന്റേയും കീഴിലുള്ള റോഡുകള്‍ വ്യാപകമായ തകര്‍ന്ന നിലയിലാണ്. കുടിവെള്ളപദ്ധതികള്‍ക്കായി ജലവിതരണ പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ അറ്റകുറ്റപ്പണികള്‍ ചെയ്യുവാന്‍ ബന്ധപ്പെട്ട ജീവനക്കാരെ നിയമിക്കുവാന്‍ വകുപ്പുകള്‍ ശ്രദ്ധിക്കണമെന്ന ആവശ്യം ശക്തമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: