ന്യൂദല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് പാക്കിസ്ഥാന്. ഡിസംബര്‍ മൂന്ന്, നാല് തീയതികളില്‍ അമൃതസറിലാണ് സമ്മേളനം.
പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ് സമ്മേളനത്തില്‍ പ്രതിനിധീകരിക്കുമെന്ന് പാക്കിസ്ഥാന് അറിയിച്ചതായി വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. നാല്‍പ്പതിലേറെ രാജ്യങ്ങളിലെ പ്രതിനിധികള്‍ സംബന്ധിക്കുന്ന സമ്മേളനത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, അഫ്ഗാന് പ്രസിഡണ്ട് അഷ്റഫ് ഖനി എന്നിവര്‍ അഭിസംബോധന ചെയ്യും.
ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് പാക്കിസ്ഥാനെതിരെ ഇന്ത്യ നിലപാട് കര്‍ക്കശമാക്കിയിരുന്നു. പാക്കിസ്ഥാനെ അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെടുത്തുന്നതിന്റെ ഭാഗമായി പാക്കിസ്ഥാനില്‍ നടക്കേണ്ടിയിരുന്ന സാര്‍ക്ക് സമ്മേളനം ഭാരതത്തിന്റെ ബഹിഷ്കരണത്തെ തുടര്‍ന്ന് ഉപേക്ഷിച്ചു.
നിലവിലെ സംഘര്‍ഷ സാധ്യത ലഘൂകരിക്കാന്‍ സന്ദര്‍ശനം ഉപകരിക്കുമെന്ന് അസീസ് പ്രത്യാശ പ്രകടിപ്പിച്ചു. എന്നാല്‍ ഇരുരാജ്യങ്ങളുടെയും പ്രത്യേകമായ കൂടിക്കാഴ്ച നടക്കുമോയെന്ന് വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: