സിപിഎമ്മിലെ വിഭാഗീയതയില്‍ ബലിയാടായ കായംകുളം എംഎല്‍എ പ്രതിഭാ ഹരി ഫേസ്ബുക്ക് പോസ്റ്റില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു. സ്ത്രീയുടെ കണ്ണുനീരിന് ഉപ്പിന്റെ രുചി മാത്രമല്ല; രക്തത്തിന്റെ രുചി കൂടിയുണ്ടെന്ന് ഓര്‍മിപ്പിക്കുകയാണ് സിപിഎം നേതൃത്വത്തെ തന്റെ പോസ്റ്റിലൂടെ പ്രതിഭാ ഹരി. കഴിഞ്ഞ ദിവസം ഒരു പത്രത്തില്‍ ‘പുരുഷ സുഹൃത്തുമായുള്ള ബന്ധം വിനയായി, വനിതാ എംഎല്‍എയ്ക്ക് സിപിഎം വിലക്ക്’ എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്തയോടുള്ള പ്രതികരണമാണ് പ്രതിഭയുടേത്.
പ്രതിഭയുടെ പോസ്റ്റ് ഇങ്ങനെ:
‘ഓര്‍ക്കുക വല്ലപ്പോഴും ‘…. ടോള്‍സ്റ്റോയിയുടെ ഒരു കഥയുടെ ശീര്‍ഷകം.. ”ദൈവം സത്യമെല്ലാം കാണുന്നുണ്ട്… എന്നാല്‍ കാത്തിരിക്കണം…” സ്ത്രീകളെ വേട്ടയാടാന്‍ ഇറങ്ങുന്നവരും കാണികളും ഒരേ പോലെ തന്നെ; രസമുണ്ട് പറഞ്ഞ് ചിരിക്കാന്‍, ആക്ഷേപിക്കാന്‍, സ്വഭാവഹത്യ നടത്താന്‍ … പൊതുരംഗത്തെ സ്ത്രീകളെ പ്പറ്റി പ്രത്യേകിച്ചും… അവര്‍ പൊതുവഴിയിലെ ചെണ്ട പോലെ … കൊട്ടി ആഘോഷിക്കുന്നതിന് മുന്‍പ് ഒന്നോര്‍ത്തോളൂ… കണ്ണുകള്‍ അടച്ച് നിങ്ങളുടെ അമ്മയും ഭാര്യയും സഹോദരിയും സ്നേഹിതയുമൊക്കെ മനസ്സറിയാത്ത കാര്യത്തിന് തീവ്രവേദനയില്‍ നെഞ്ചുപൊട്ടി നിങ്ങള്‍ കാണാതെയോ കണ്ടോ ഒരിക്കല്‍ കരഞ്ഞിട്ടുണ്ടാകും; ഓര്‍മ്മയിലുണ്ടോ ആ രംഗം? സ്ത്രീയുടെ കണ്ണുനീരിന് ഉപ്പിന്റെ രൂചി മാത്രമല്ല; രക്തത്തിന്റെ രുചി കൂടിയുണ്ടെന്ന് ഓര്‍മ്മ വേണം; ഓര്‍ക്കുക വല്ലപ്പോഴും… കാമ കഴുതകള്‍ കരഞ്ഞുകൊണ്ട് ജീവിക്കും; അതൊരു ജന്തു വിധി… ചിലപ്പോള്‍, ഇതാവും വാര്‍ത്തയ്ക്കു പിന്നിലെ വാര്‍ത്ത.. ആ കരച്ചിലിനെ ചിലര്‍ കവിതയെന്നും കരുതും…
ഏതു പെണ്ണും തന്റെ വേളിക്കു വേണ്ടിയെന്നു കരുതിയ ഇന്ദുലേഖയിലെ സൂരിനമ്പൂതിരിയുടെ പുത്തന്‍ തലമുറ ശുംഭന്മാര് നമുക്ക് ചുറ്റുമുണ്ട്. കാല ക്രമത്തില്‍ അവര്‍ക്ക് നീളം കുറഞ്ഞെന്നു മാത്രം. തനിക്കു വഴങ്ങാത്തവരെപ്പറ്റി സൂരി നമ്പൂതിരി പലവിധ മനോരാജ്യങ്ങള്‍ കാണും; പ്രചരിപ്പിക്കും. ഒടുവില്‍ സ്വഭാവഹത്യ എന്ന ആയുധം പ്രയോഗിക്കും. ഉടുപ്പും നടപ്പും ചര്‍ച്ചയാകുന്നതിന്റെ പൊരുള്‍ ഇത്ര മാത്രമെന്ന് ഓര്‍ക്കുക വല്ലപ്പോഴും… തന്റേടമുള്ള പെണ്ണിന്റെ കൈ മുതല്‍ സംസ്ക്കാരവും പ്രതികരണ ശേഷിയുമാണ്. ചുരിദാറും സുഹൃത്തുക്കളുമാകില്ല. ദുരിതക്കയങ്ങള്‍ നീന്തി തളര്‍ന്നവരാണ് എന്റെ സ്നേഹിതര്‍. കരയുന്ന അമ്മമാരും ചിരിക്കുന്ന കുഞ്ഞുങ്ങളുമാണ് എന്റെ കൂട്ടുകാര്‍… സൂരി നമ്പൂതിരിയുടെ കണ്ണുകള്‍ സ്ത്രീയുടെ വസ്ത്രത്തില്‍ ഉടക്കി നില്ക്കും. അയയില്‍ കഴുകി വിരിക്കാന്‍ പോലും അവര്‍ സമ്മതിക്കില്ല. പിന്നെ, ഇട്ടു നടക്കുന്നവരെ വെറുതെ വിടുമോ? ധീരന് ഒരിക്കലേ മരിക്കൂ, ഭീരു അനുനിമിഷം മരിക്കുന്നു… അനുനിമിഷം മരിക്കേണ്ടവര് നമ്മള് അല്ല. കണ്ണുനീരിന് രക്തത്തിന്റെ നിറം, രക്തത്തിന്റെ രുചി. ഓര്‍ക്കുക വല്ലപ്പോഴും.
നേരത്തെ തോമസ് ഐസക്ക് പക്ഷത്തായിരുന്ന പ്രതിഭ പിന്നീട് ജി. സുധാകരന് നയിക്കുന്ന ഔദ്യോഗിക പക്ഷത്തേക്ക് ചേക്കേറുകയായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സിറ്റിങ് എംഎല്‍എ സി.കെ. സദാശിവനെയും പ്രമുഖ വിഎസ് പക്ഷക്കാരിയായ സി.എസ്. സുജാതയേയും വെട്ടിനിരത്തിയാണ് ഔദ്യോഗിക പക്ഷം പ്രതിഭാ ഹരിക്ക് കായംകുളത്ത് സീറ്റ് നല്‍കിയത്.
വിജയിച്ച ശേഷവും പ്രതിഭയ്ക്കെതിരെ ഒളിഞ്ഞും തെളിഞ്ഞും ആലപ്പുഴയിലെ സിപിഎമ്മില്‍ നിന്നും ആക്രമണം ഉണ്ടായി. പ്രതിഭയ്ക്കെതിരെ നിരവധി പരാതികള്‍ ആലപ്പുഴ ജില്ലാക്കമ്മിറ്റി റിപ്പോര്‍ട്ട് ചെയ്തു. തകഴി ഏരിയാ കമ്മറ്റിയില്‍ നിന്ന് ഇവരെ ഒഴിവാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: